WORLD

ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ യുഎൻ രക്ഷാ കൗണ്‍സില്‍ പ്രമേയം; വെടിനിർത്തലിൽ മൗനം

വെബ് ഡെസ്ക്

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ രക്ഷാകൗണ്‍സില്‍. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് മുനമ്പിലേക്ക് അടിയന്തരമായി തടസമില്ലാതെ മാനുഷിക പ്രവേശനം ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ചത്. അതേസമയം ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ആവശ്യപ്പെടുന്നതിൽ സമിതി പരാജയപ്പെട്ടു.

യുദ്ധം സുസ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെടുന്ന പ്രമേയം13 അംഗങ്ങൾ അനുകൂലിച്ചതോടെയാണ് പാസായത്. ആരും എതിർത്തില്ല. യുഎസും റഷ്യയും വോട്ടെടുപ്പിൽനിന്ന് വിട്ട് നിന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ് (യുഎഇ) ഇന്നലെ പ്രമേയം അവതരിപ്പിച്ചത്. ഗാസ മുനമ്പിൽ ഉടനീളം വെടിനിര്‍ത്തലും ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ മാനുഷിക ഇടനാഴികളും തയാറാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രമേയം പറഞ്ഞു.

ഗാസ മുനമ്പിൽ ഉടനീളമുള്ള പലസ്തീൻ ജനങ്ങൾക്ക് ഉടനടി സുരക്ഷിതവും തടസമില്ലാതെയും മാനുഷിക സഹായം എത്തിക്കാൻ സാധിക്കണം. ഈ പ്രക്രിയ സുഗമമായി നടപ്പാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഹായ വിതരണം വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന യുഎൻ സംവിധാനത്തിന്റെ മേൽനോട്ടം വഹിക്കാൻ കോർഡിനേറ്ററെ നിയമിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വിനാശകരമായ സൈനിക നടപടിയാണ് ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തുന്നത്. ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള മാസങ്ങൾ നീണ്ട അന്താരാഷ്ട്ര ആഹ്വനങ്ങൾക്കിടയിലാണ് യുഎന്‍ രക്ഷാ കൗണ്‍സിലെ വോട്ടെടുപ്പ്. പ്രാദേശത്തെ മാനുഷിക സാഹചര്യങ്ങൾ മോശം നിലയിലാണെന്ന് അന്താരാഷ്ട്ര ഏജൻസികളും മാനുഷിക സംഘടനകളും നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎൻഎസ്‌സിയിലെ സ്ഥിരാംഗവും ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയുമായ യുഎസിന്റെ വീറ്റോ ഒഴിവാക്കാൻ ദിവസങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് വോട്ടെടുപ്പ് നടത്തിയത്. സഹായം എത്തിക്കുന്നതിലെ യഥാർഥ പ്രശ്നം ഇസ്രയേലിന്റെ തുടർച്ചയായ ആക്രമണമാണെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നാൽ ഗാസയിൽ പട്ടിണി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

വോട്ടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പ്, കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളിൽ ഒരാളായ റഷ്യ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരടിലേക്ക് മടങ്ങുന്നതിനുള്ള ഒരു ഭേദഗതി അവതരിപ്പിച്ചിരുന്നു. ഈ ഭേദഗതി പരാജയപ്പെട്ടതോടെ റഷ്യയും വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

അതേസമയം ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗാസ മുനമ്പിൽ ഇതുവരെ 20,000 പേർ കൊല്ലപ്പെട്ടു. 2.3 ദശലക്ഷം നിവാസികളിൽ 90 ശതമാനത്തിലേറെയും കുടിയൊഴിപ്പിക്കപ്പെട്ടു. ഏകദേശം 500,000 ആളുകൾ അതീവ ദുരന്ത സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നു. ഏകദേശം 2.2 ദശലക്ഷം വരുന്ന പ്രദേശത്തെ മുഴുവൻ ജനസംഖ്യയും രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്നു.

ഇസ്രയേൽ ഉപരോധത്തിനും ബോംബാക്രമണത്തിനും കീഴിലുള്ള സാഹചര്യങ്ങളെ യുഎൻ ഉദ്യോഗസ്ഥർ ഭൂമിയിലെ നരകം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം