WORLD

വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെ ഉപരോധവുമായി അമേരിക്ക

വെബ് ഡെസ്ക്

അധിവിഷ്ട വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നാല് ഇസ്രയേലി കുടിയേറ്റക്കാർക്കുമേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. വെസ്റ്റ് ബാങ്കിലെ ആക്രമണങ്ങൾ അസഹനീയമായ തലത്തിലേക്കെത്തിയെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിൽ ഒപ്പുവച്ചത്. വെസ്റ്റ് ബാങ്കിൽ സിവിലിയൻമാർക്കെതിരായ അക്രമപ്രവർത്തനങ്ങളോ ഭീഷണികളോ ഉൾപ്പടെയുള്ളവയ്ക്ക് നേതൃത്വം നൽകുന്നവർക്കെതിരെയോ പങ്കെടുക്കുന്നവർക്കെതിരെയോ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയെ അനുവദിക്കുന്നതാണ് ഉത്തരവ്.

നിലവിലെ ഉത്തരവുപ്രകാരം, ഡേവിഡ് ചായ്, യിനോൻ ലെവി, ഐനാൻ തഞ്ചിൽ, ഷാലോം സിചെർമാൻ എന്നിങ്ങനെ നാല് ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെയാണ് ഉപരോധം. ഒക്ടോബർ ഏഴിന് പിന്നാലെ വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള ആക്രമണങ്ങളായിരുന്നു ഇസ്രയേലി കുടിയേറ്റക്കാർ നടത്തികൊണ്ടിരുന്നത്. ഇതിനെതിരെ അമേരിക്ക പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഒരു നടപടിയിലേക്ക് പോകുന്നത് ആദ്യമായാണ്.

അമേരിക്കൻ പ്രസിഡന്റിന്റെ ഇസ്രയേലി പിന്തുണയെ നിശിതമായി വിമർശിക്കുന്ന അറബ്- അമേരിക്കൻ ജനത താമസിക്കുന്ന മിഷിഗണിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി കൂടിയാണ് ബൈഡന്റെ തീരുമാനം. അറബ്- അമേരിക്കൻ ജനതയ്ക്കിടയിൽ ഡെമോക്രാറ്റുകൾക്ക് മുൻപുണ്ടായിരുന്ന പിന്തുണ, ഇസ്രയേൽ- ഹമാസ് സംഘർഷങ്ങൾക്ക് ശേഷം വളരെയധികം കുറഞ്ഞിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ ചുവടുവയ്പ്പ്.

വെസ്റ്റ് ബാങ്കിലെ അക്രമത്തിന് ഉത്തരവാദികളായ തീവ്ര ഇസ്രയേൽ കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് വരുന്നത് തടയാൻ നയം കൊണ്ടുവരുമെന്ന് ഡിസംബറിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു

അതേസമയം, അമേരിക്കയുമായുള്ള ബന്ധത്തിലെ വിള്ളലുകൾ എടുത്തുകാട്ടുന്നതായിരുന്നു ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർ നിയമം അനുസരിക്കുന്ന പൗരന്മാരാണ്. ആക്രമണങ്ങൾക്കെതിരെ ഇസ്രയേൽ നടപടി എടുക്കാറുണ്ടെന്നും അതുകൊണ്ട് അമേരിക്കയുടെ കടുത്ത നടപടികൾക്ക് സ്ഥാനമില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനുപുറമെ ബൈഡൻ ആന്റി സെമിറ്റുകൾക്കൊപ്പമാണെന്നും ഇസ്രയേലി കുടിയേറ്റക്കാർക്കെതിരായ ആക്രമണങ്ങളെ നിയമവിധേയമാക്കുകയാണെന്നും ധനമന്ത്രി ബസലേൽ സ്മോട്രിച്ചും ആരോപിച്ചു.

യുഎൻ കണക്കുകൾ പ്രകാരം 370 പലസ്തീനികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ ഏഴിന് പിന്നാലെ കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും ഇസ്രയേൽ സേനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെങ്കിലും എട്ടോളം പേരെ വധിച്ചത് കുടിയേറ്റക്കാരനാണെന്നാണ് റിപ്പോർട്ട്. കൂടാതെ വെസ്റ്റ് ബാങ്കിന്റെ നിരവധി മേഖലകളിൽനിന്ന് വലിയ തോതിലുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ തുടർന്നുള്ള ആക്രമണങ്ങളോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണ് പുതിയ ഉപരോധമെന്ന് അമേരിക്ക വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലെ അക്രമത്തിന് ഉത്തരവാദികളായ തീവ്ര ഇസ്രയേൽ കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് വരുന്നത് തടയാൻ നയം കൊണ്ടുവരുമെന്ന് ഡിസംബറിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു. ഏകദേശം 7,00,000 ഇസ്രയേലി കുടിയേറ്റക്കാരാണ് വെസ്റ്റ് ബാങ്കിൽ അനധികൃതമായി താമസിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും