WORLD

ഇറാനെതിരേ ഇസ്രയേലിന്റെ ആക്രമണപദ്ധതി ഇങ്ങനെ; യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നു, അന്വേഷണം പ്രഖ്യാപിച്ച് പെന്റഗണ്‍

ഒക്ടോബര്‍ 15,16 തീയതികളില്‍ ടെലഗ്രാം വഴി പ്രചരിച്ച രണ്ട് രേഖകളും ഇറാന്‍ അനുകൂല അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ളതാണ്

വെബ് ഡെസ്ക്

ഇറാനെതിരേ ഇസ്രയേലിന്റെ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കന്‍ രഹസ്യാനേഷണ രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ചാരഉപഗ്രഹങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ദേശീയ ജിയോ സ്പാറ്റല്‍ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ അതീവരഹസ്യപ്രാധാന്യമുള്ള രണ്ട് റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നതെന്നാണ് വിവരം.

ഇറാനെതിരേ ഇസ്രയേല്‍ നടത്താനുദ്ദേശിക്കുന്ന പ്രത്യാക്രമണങ്ങളുടെ രൂപരേഖയും അതിനു മുന്നോടിയായി ഇസ്രയേല്‍ സൈന്യം നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഉപഗ്രഹ ദൃശ്യങ്ങളുമാണ് രേഖകളില്‍ ഉണ്ടായിരുന്നത്. ഇത്‌ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ മെസേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാമിലൂടെ പ്രചരിക്കുകയായിരുന്നു. ഇറാന്‍ അനുകൂല ടെലഗ്രാം ചാനലുകളിലാണ് ഈ റിപ്പോര്‍ട്ടുകള്‍ ആദ്യ പ്രചരിച്ചത്.

'ഇസ്രയേല്‍ വ്യോമസേന ഇറാനെതിരായ ആക്രമണത്തിനുള്ള തയാറെടുപ്പുകള്‍ തുടരുന്നു' എന്ന തലക്കെട്ടിലുള്ള രേഖകളിലൊന്നില്‍ ഇറാനെതിരായ സൈനികനടപടിക്ക് മുന്നോടിയായി ഇസ്രയേല്‍ വ്യോമസേന നടത്തുന്ന തയാറെടുപ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്.

തയാറെടുപ്പുകളില്‍ എയര്‍-ടു-എയര്‍ റിഫ്യുവലിങ് ഓപ്പറേഷനുകള്‍, തിരച്ചില്‍ രക്ഷാദൗത്യങ്ങള്‍, ഇറാനിയന്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് മിസൈല്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. രണ്ടാമത്തെ രേഖയില്‍ യുദ്ധസാമഗ്രികളും മറ്റ് സൈനിക സ്വത്തുക്കളും തന്ത്രപ്രധാനമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ഇസ്രയേല്‍ ശ്രമങ്ങളാണ് വെളിപ്പെടുത്തുന്നത്.

രേഖകളില്‍ ഇസ്രയേല്‍ സൈനികനീക്കങ്ങളും അഭ്യാസങ്ങളും വിവരിക്കുന്നുണ്ടെങ്കിലും ഇറാനെതിരായ ഇസ്രയേലിന്‌റെ പദ്ധതികളുടെ മുഴുവന്‍ വ്യാപ്തിയും വെളിപ്പെടുത്തുന്നുണ്ടോ എന്നത് അവ്യക്തമാണ്. രേഖകള്‍ ചോര്‍ന്നത് യുഎസ് ഗവണ്‍മെന്‌റിനുള്ളില്‍ ആശങ്കയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ചോര്‍ച്ചയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. വിഷയം അതീവ ഗൗരവമായി എടുത്ത പെന്റഗണ്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയില്‍ കോഡ് റെഡ് പ്രഖ്യാപിച്ച് ത്രിതല അന്വേഷണത്തിന് രഹസ്യ നിര്‍ദേശം നല്‍കിയതായാണ് വിദേശമാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം