ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ചൈനയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന നയതന്ത്ര പ്രശ്‌നങ്ങള്‍ ചർച്ചചെയ്യാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ബീജിങ്ങിൽ. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഉന്നത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദര്‍ശിക്കുന്നത്. ചാരബലൂൺ വിവാദത്തെ തുടര്‍ന്ന് ഫെബ്രുവരിയിൽ നടക്കേണ്ട സന്ദര്‍ശനം ബ്ലിങ്കൻ മാറ്റിവച്ചിരുന്നു.
അമേരിക്കൻ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയെന്ന വിവാദങ്ങളെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ചൈന സന്ദര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇന്നും നാളെയും തുടരുന്ന സന്ദര്‍ശനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്, ഉന്നത നയതന്ത്രജ്ഞന്‍ വാങ് യി എന്നിവരുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരങ്ങള്‍ കണ്ടെത്താനും ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും വേണ്ടിയുമാണ് ചൈനീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നത്.
''പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് യാത്രയ്ക്കുള്ളത്. പ്രതിസന്ധികള്‍ കൈകാര്യം ചെയ്യല്‍, അമേരിക്കയുടേയും സഖ്യകക്ഷികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുക, ആശങ്കകളെക്കുറിച്ച് നേരിട്ട് തുറന്ന് സംസാരിക്കുക'' -ബീജിങ്ങിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ആന്റണി ബ്ലിങ്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ''ചൈനയുമായി നിലനില്‍ക്കുന്ന മത്സരാന്തരീക്ഷം ഒരു സംഘര്‍ഷത്തിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നില്ല. ചൈനയില്‍ തടവിലാക്കിയ യുഎസ് പൗരന്മാരുടെ വിഷയവും ചര്‍ച്ചയില്‍ ഉന്നയിക്കും''- ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.
യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍, വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ എന്നിവരുടെ ചൈനീസ് സന്ദര്‍ശനത്തിന് ബ്ലിങ്കന്റെ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വര്‍ഷാവസാനം നടക്കുന്ന വിവിധ ഉച്ചകോടികളില്‍ ഷി ജിന്‍പിങ്ങും ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കും ഇത് വഴിയൊരുക്കിയേക്കും.
ഫെബ്രുവരിയിൽ ആന്റണി ബ്ലിങ്കൺ വാഷിങ്ടണില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെടാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അമേരിക്കൻ ആകാശത്ത് ചൈനീസ് ബലൂൺ കണ്ടെത്തിയത്. പിന്നാലെ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് ശേഷം മ്യൂണിക് സുരക്ഷാ സമ്മേളനത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയും ചര്‍ച്ച നടത്തിയിരുന്നു. വ്യോമാതിര്‍ത്തിയിലേക്ക് ചാരബലൂണുകള്‍ അയക്കുന്നത് പോലെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ ചൈന ആവര്‍ത്തിക്കരുതെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. പരമാധികാരത്തിന്റെ ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും എന്നാൽ, പുതിയൊരു ശീതയുദ്ധം ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.