WORLD

അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം തുടരുന്നു; കൊളംബിയയിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കി

വെബ് ഡെസ്ക്

അമേരിക്കൻ ക്യാമ്പസുകളിൽ വ്യാപകമായ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ തുടരുന്നു. വിവിധ സർവകലാശാലകളിൽ സമരം അടിച്ചമർത്താനുള്ള പോലീസ് നീക്കങ്ങളിൽ ചിലത് സംഘർഷത്തിൽ കലാശിച്ചു. കൊളംബിയ സർവകലാശാലയിൽ നിന്ന് പലസ്തീൻ അനുകൂല പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിദ്യാർത്ഥികൾ ഹാമിൽട്ടൺ ഹാൾ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാർത്ഥം 'ഹിന്ദ്സ് ഹാൾ' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥി പ്രക്ഷോഭകരും സർവകലാശാല അധികൃതരുമായി കരാറിലെത്തിയത് രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കി. അതേസമയം ലോസ് ഏഞ്ചൽസിലെ യുസിഎൽഎ കാമ്പസിലെ പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പിന് നേരെ ഇസ്രായേൽ അനുകൂല എതിർപ്രക്ഷോഭകർ ആക്രമണം നടത്തി.

ഗാസയിലെ ഇസ്രയേൽ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊളംബിയ സർവകലാശാലയുടെ ഹാമിൽട്ടൺ ഹാൾ പിടിച്ചെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുന്ന സർവകലാശാല നടപടി തുടർന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാർത്ഥികളുടെ നീക്കം.

ഫെബ്രുവരിയിൽ വടക്കൻ ഗാസയിൽ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിൻ്റെ സ്മരണയ്ക്കായി വിദ്യാർത്ഥികൾ കെട്ടിടത്തിന് 'ഹിന്ദ്സ് ഹാൾ' എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് വെള്ള ബാനർ പ്രദർശിപ്പിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് ഒരു കൂട്ടം വിദ്യാർഥികൾ കൈയടിക്കുകയും പലസ്തീൻ പതാകകൾ ഏന്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് കോളേജ് അധികൃതർ ന്യൂയോർക്ക് പോലീസിനെ ബന്ധപ്പെടുകയും, പോലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ, നിക്ഷേപങ്ങളെയും മറ്റ് പ്രതിബദ്ധതകളെയും കുറിച്ച് ചർച്ച ചെയ്യാൻ സർവകലാശാല പുതിയ ഉപദേശക സമിതി രൂപീകരിക്കും എന്ന ഉറപ്പിന്മേലാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചതെന്ന് വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. എന്നാൽ വിദ്യാർഥികൾ യഥാർത്ഥ ആവശ്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ഭീരുത്വം നിറഞ്ഞ കീഴടങ്ങലാണ് കരാർ പ്രതിനിധീകരിക്കുന്നതെന്നും വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്.

ലോസ് ഏഞ്ചൽസിലെ യുസിഎൽഎ പലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് നേരെ ഇസ്രയേൽ അനുകൂല എതിർപ്രക്ഷോഭകർ ആക്രമണം നടത്തി. ക്യാമ്പുകൾക്ക് നേരെ വാതകക്കുഴലുകൾ, കുരുമുളക് സ്‌പ്രേ, കരിമരുന്ന്, ഇഷ്ടികകൾ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വിദ്യർത്ഥികൾ പ്രതിരോധിച്ചതോടെ ഇരുവിഭാഗവും സംഘർഷവും ബലപ്രയോഗങ്ങളും നടന്നു. ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് പോലീസ് എത്തിയതെന്നും പോലീസിൻ്റെ ഇടപെടലില്ലാതെ സംഘർഷം വീണ്ടും രണ്ട് മണിക്കൂർ നീണ്ടുവെന്നും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം