US

ഗാസയും പുടിനും ട്രംപും വിഷയങ്ങൾ; ദേശീയ കൺവൻഷനിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കമല ഹാരിസ്

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത ഷിക്കാഗോയിലെ ദേശീയ കൺവൻഷനിൽ ഗാസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാടിറിയിച്ച് കമല ഹാരിസ്. രാഷ്ട്രീയ ആഭിമുഖ്യങ്ങൾ മാറ്റിനിർത്തി ഐക്യപ്പെടാനുള്ള ആഹ്വാനവും അമേരിക്കൻ മുൻ പ്രസിഡന്റും എതിർസ്ഥാനാർത്ഥിയുമായ ഡോണൾഡ്‌ ട്രംപിനെ രൂക്ഷഭാഷയിൽ വിമർശിച്ചുമായിരുന്നു കമലയുടെ 40 മിനിറ്റ് നീണ്ട പ്രസംഗം.

ഒരേസമയം ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശങ്ങളെ പിന്തുണയ്ക്കുകയും പലസ്തീനികളുടെ ക്ഷേമത്തിനായി വാദിക്കുകയും ചെയ്യുമെന്ന നിലപാടായിരുന്നു വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ഗാസ വിഷയത്തിൽ സ്വീകരിച്ചത്. ഇസ്രയേലിൻ്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി എപ്പോഴും നിലകൊള്ളുമെന്നും അതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കമല ഹാരിസ് ഉറപ്പിച്ചുപറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് എന്ന ഭീകരസംഘടന സൃഷ്ടിച്ച ഭീകരത ഇസ്രയേൽ ജനത ഇനിയൊരിക്കലും നേരിടാൻ പാടില്ലാത്തതാണെന്നും ഷിക്കാഗോയിലെ തിങ്ങിനിറഞ്ഞ സദസിനെ അഭിസംബോധന ചെയ്ത് കമല പറഞ്ഞു.

അതേസമയം, താനും പ്രസിഡൻ്റ് ജോ ബൈഡനും ഗാസയിലെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാനും പലസ്തീൻ ജനതയ്ക്ക് അന്തസ്സും സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള പരിഹാരങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും കമല പറഞ്ഞു. എന്നാൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് നേരിട്ടുള പരാമർശങ്ങൾക്കൊന്നും കമല മുതിർന്നില്ല.

ഇറാനെയും അവർ പിന്തുണ നൽകുന്ന പശ്ചിമേഷ്യയിലെ സായുധ സംഘങ്ങളെയും എതിരിടുമെന്നും കമല ഹാരിസ് പ്രസംഗത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം ഡോണൾഡ്‌ ട്രംപിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം വിമർശിച്ച കമല, വടക്കൻ കൊറിയയിലെ കിം ജോങ് ഉന്നിനെ പോലെ ഒരു ഏകാധിപതിയാകാനാണ് മുൻ പ്രസിഡന്റും ശ്രമിക്കുന്നതെന്നും ആരോപിച്ചു. ട്രംപിനെ സ്വാധീനിക്കാൻ വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ഉപയോഗിക്കാനും എളുപ്പമാണ്. പക്ഷെ താൻ അങ്ങനെയല്ല. അതുകൊണ്ടാണ് ഏകാധിപതികൾ ട്രംപിനെ ഇഷ്ടപ്പെടുന്നതെന്നും അവർ പറഞ്ഞു.

യുക്രെയ്ൻ ആക്രമണത്തിൽ റഷ്യയ്ക്കും വ്ലാദിമിർ പുടിനുമെതിരെ എല്ലാകാലവും നിലകൊള്ളുമെന്നും കമല നിലപാടറിയിച്ചു. ഒരു അഭിഭാഷകയെന്ന നിലയിൽ തനിക്ക് ഒരേയൊരു കക്ഷി മാത്രമേ ഉള്ളുവെന്നും അത് ജനങ്ങളാണെന്നുമായിരുന്നു കമലയുടെ പ്രഖ്യാപനം. അതേസമയം, ട്രംപ് വളരെ സ്വാർത്ഥനായ തനിക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരാളാണെന്നും കമല പറഞ്ഞു. ഡെമോക്രാറ്റിക് കൺവെൻഷനിലുടനീളം ട്രംപിനെ ഒരു നാർസിസിസ്റ്റായി ചിത്രീകരിക്കാനുള്ള ശ്രമം പ്രകടമായിരുന്നു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെ ട്രംപിനെതിരെ അത്തരത്തിൽ പ്രസംഗിച്ചിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്