US

'ഗാസയിലെ സ്ഥിതി ഹൃദയഭേദകമെന്ന് പറയുമ്പോൾ തന്നെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്'; ആക്രമണത്തെ ന്യായീകരിച്ച് കമല ഹാരിസ്

വെബ് ഡെസ്ക്

ഗാസ ആക്രമണത്തിൽ ഇസ്രയേലിനൊപ്പം നിലകൊള്ളുന്ന അമേരിക്കൻ നിലപാടാണ് തന്റേതെന്നു വ്യക്തമാക്കി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‌റ് സ്ഥാനാര്‍ഥി കമല ഹാരിസ്. പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്നും താൻ എപ്പോഴും അതിനൊപ്പമായിരിക്കുമെന്നും യു എസ് വൈസ് പ്രസിഡന്‌റ് കൂടിയായ കമല പറഞ്ഞു. സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു കമല ഇക്കാര്യം പറഞ്ഞത്.

"വ്യക്തമായി പറയട്ടെ, പ്രതിരോധിക്കാനുള്ള ഇസ്രായേലിൻ്റെ അവകാശത്തിനായി ഞാൻ എപ്പോഴും നിലകൊള്ളും. പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്ന് എപ്പോഴും ഉറപ്പാക്കും. കാരണം ഒക്‌ടോബർ ഏഴിലെ ഭീകരമായ ആക്രമണങ്ങളിലൂടെ ഇസ്രായേലികൾ ഇനിയൊരിക്കലും കടന്നുപോകരുത്. അതേസമയം 10 മാസത്തിനിടെ ഗാസയിൽ സംഭവിച്ചത് വിനാശകരമായ ഒന്നാണ്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. ദുരിതത്തിന്റെ തോത് ഹൃദയഭേദകമാണ്," കമല പറഞ്ഞു.

രാഷ്ട്രീയനേട്ടത്തിനായി കുടിയേറ്റ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപ് ഉഭയകക്ഷി അതിര്‍ത്തി ബില്ലിനെ ഇല്ലാതാക്കിയെന്നു കമല ആരോപിച്ചു. അഭയാര്‍ഥി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബൈഡന്‍ ഭരണകൂടം മൂന്നു വര്‍ഷത്തിലേറെയായി എന്തിനാണ് കാത്തിരുന്നതെന്ന ചോദ്യത്തിന് ''നമ്മുടെ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ സംഭാവന ചെയ്യുമായിരുന്ന ഈ ബില്ലിനെക്കുറിച്ച് ട്രംപിന് വിവരം ലഭിച്ചു. ഇതു രാഷ്ട്രീയമായി തന്നെ സഹായിക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതു മുന്നോട്ട് വെയ്ക്കരുതെന്ന് അദ്ദേഹം തന്‌റെ അനുയായികളോട് പറഞ്ഞു,'' കമല വ്യക്തമാക്കി.

വൈസ്പ്രസിഡന്‌റായിരുന്ന സമയത്ത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചില വിഷയങ്ങളില്‍ പുതിയ കാഴ്ചപ്പാട് ലഭിച്ചതുകൊണ്ടാണ് നിലപാട് മാറ്റിയത്. നയപരമായ നിലപാടുകളില്‍ മാറ്റംവന്നാലും തന്‌റെ അടിസഥാന മൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരും. കുടിയേറ്റം, ഇമിഗ്രേഷന്‍ വിഷയങ്ങളിലെ നിലപാട് മാറ്റത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന് 'തന്‌റെ മൂല്യങ്ങള്‍ മാറിയിട്ടല്ല' എന്നായിരുന്നു കമലയുടെ മറുപടി.

അനധികൃത അതിര്‍ത്തി കുടിയേറ്റക്കാര്‍ 'പരിണതഫലങ്ങള്‍' അനുഭവിക്കേണ്ടി വരുമെന്നും കമല പറഞ്ഞു. ''നമ്മുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്. അക്കാര്യങ്ങളിലെ മൂല്യങ്ങള്‍ മാറിയിട്ടില്ല. കാലിഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി ഞാന്‍ രണ്ട് ടേം ചെലവഴിച്ചു. ട്രാന്‍സ്-നാഷണല്‍ ക്രിമിനല്‍ സംഘങ്ങൾ, തോക്കുകളുടെയും മയക്കുമരുന്നുകളുടെയും മനുഷ്യരുടെയും അനധികൃത കടത്ത് എന്നിവ സംബന്ധിച്ച് എന്‌റെ നിലപാട് മാറിയിട്ടില്ല,'' കമല പറഞ്ഞു.

താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു റിപ്പബ്ലിക്കനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഉഭയകക്ഷി സമീപനത്തെക്കുറിച്ചും കമല സൂചന നല്‍കി. തീരുമാനമെടുക്കുന്നതില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് തന്‌റെ മന്ത്രിസഭയില്‍ ഒരു റിപ്പബ്ലിക്കന്‍ അംഗമുണ്ടായിരിക്കുന്നത് അമേരിക്കയലെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നു കമല പറഞ്ഞു.

വിജയിച്ചാല്‍ ആദ്യ ദിവസത്തെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരവുകള്‍ ഒപ്പിടുന്നതോ എക്‌സിക്യൂട്ടീവ് നടപടികള്‍ പോലുള്ള നിര്‍ദിഷ്ട ഘടകങ്ങളെക്കുറിച്ച് കമല പറഞ്ഞില്ല. പകരം സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് അവര്‍ വാചാലയായത്. 'അവസര സമ്പദ് വ്യവസ്ഥ' എന്ന ആശയം നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മധ്യവര്‍ഗത്തെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും കഴിയുന്നത് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണനകളിലൊന്ന്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും