US

മരണശേഷം മാധ്യമസാമ്രാജ്യം മൂത്തമകന് ലഭിക്കണം; 93-ാം വയസിൽ മക്കളോട് നിയമപോരാട്ടത്തിന് റുപർട്ട് മർഡോക്ക്

വെബ് ഡെസ്ക്

ഓസ്‌ട്രേലിയൻ-അമേരിക്കൻ വ്യവസായി റുപർട്ട് മർഡോക് തന്റെ മാധ്യമസാമ്രാജ്യം മരണശേഷം പ്രിയപുത്രൻ ലാച്ചലൻ മർഡോക്കിന് നൽകാനുള്ള നിയമപോരാട്ടത്തിൽ. കുടുംബ ട്രസ്റ്റിന്റെ നിയമപ്രകാരം മരണശേഷം മർഡോക്കിന്റെ സ്വത്തിൽ മക്കൾക്കെല്ലാവർക്കും തുല്യ അവകാശമായിരിക്കും. എന്നാൽ തന്റെ മാധ്യമസാമ്രാജ്യം മൂത്തമകൻ ലാച്ചലനു തന്നെ ലഭിക്കണമെന്നാണ് റുപർട്ടിന്റെ ഇപ്പോഴത്തെ ആഗ്രഹം.

കുടുംബ ട്രസ്റ്റിന്റെ നിയമപ്രകാരം ലാച്ചലൻ മർഡോക്കിന്റെ സഹോദരൻ ജെയിംസിനും സഹോദരിമാരായ എലിസബത്തിനും പ്രുഡൻസിനും കമ്പനിയുടെ നടത്തിപ്പിൽ ഇടപെടാനുള്ള അവകാശമുണ്ട്. അതിനെ മറികടക്കാനുള്ള നിയമപരമായ സാധ്യതകളാണ് ഇപ്പോൾ മർഡോക് തേടുന്നത്.

ന്യൂയോർക് ടൈംസിനു ലഭിച്ച രേഖകൾ അനുസരിച്ച് തന്റെ മരണശേഷം സ്വത്തിൽ മക്കൾക്ക് തുല്യ അവകാശമാണെന്ന കുടുംബ ട്രസ്റ്റിന്റെ വ്യവസ്ഥ മറികടന്ന് ഫോക്സ് ന്യൂസ്, വാൾസ്ട്രീറ്റ് ജേർണൽ, ദ ന്യൂയോർക്ക് പോസ്റ്റ്, ദി ഓസ്‌ട്രേലിയൻ ഉൾപ്പെടയുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മൂത്ത മകൻ ലാച്ചലൻ മർഡോക്കിനു ലഭ്യമാക്കുകയെന്നതാണ് റുപർട്ട് മർഡോക്കിന്റെ ഇപ്പോഴത്തെ ലക്ഷ്യം. വലതുപക്ഷ സ്വഭാവമുള്ള ഈ മാധ്യമസ്ഥാപനങ്ങൾ ഇതുപോലെ തന്നെ തുടരണമെങ്കിൽ തന്റെ മക്കളിൽ ഏറ്റവും യാഥാസ്ഥിതികനായ ലാച്ചലൻ തന്നെ അതിന്റെ ഉടമസ്ഥതയിലേക്കെത്തണമെന്നാണ് മർഡോക്ക് കരുതുന്നത്.

ടൈംസ് പുറത്തുവിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബ ട്രസ്റ്റിനു കീഴിലുള്ള സ്വത്ത് വകകളുടെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനായി വേണമെങ്കിൽ ട്രസ്റ്റിന്റെ നിയമങ്ങൾ മാറ്റാമെന്നൊരു സാധ്യത മർഡോക്കിനു മുന്നിലുണ്ട്. ജോർജ് ബുഷും ഡൊണാൾഡ് ട്രംപും അമേരിക്കൻ പ്രസിഡന്റുമാരായിരുന്ന കാലത്ത് അറ്റോർണി ജനറൽ ആയിരുന്ന വില്യം ബാറാണ് ട്രസ്റ്റിന്റെ നിയമം മാറ്റിയെഴുതുന്നതിന് മർഡോക്കിന് നിയമസഹായം നൽകുന്നത്.

മക്കൾക്കിടയിൽ സമവായമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ സെപ്റ്റംബറോടെ വിഷയം കോടതിയിലെത്തുമെന്നാണ് കരുതുന്നത്. അതായത് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേവലം രണ്ടു മാസം മാത്രം ബാക്കിയുള്ള സമയത്ത്. 'പ്രൊജക്റ്റ് ഹാർമണി' എന്ന സമവായ ശ്രമം പൂർണമായും പരാജയപ്പെട്ടു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. മർഡോക്കിന്റെ മരണശേഷം കുടുംബത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള തർക്കം ഈ പദ്ധതിയിലൂടെ ഒഴിവാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനുള്ള സാധ്യതകൾ ഏകദേശം അസ്തമിച്ചു കഴിഞ്ഞു.

ഇപ്പോൾ 93 വയസുള്ള മർഡോക്ക് ഔദ്യോഗിക ചുമതലകളിൽനിന്ന് പിൻമാറിയതിനെത്തുടർന്ന് കഴിഞ്ഞ നവംബറിൽ ഫോക്സ് ന്യൂസിന്റെ മാതൃകമ്പനികളായ ഫോക്സ് കോർപറേഷന്റെയും ന്യൂസ് കോർപറേഷന്റെയും തലപ്പത്ത് ലാച്ചലൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസ് മർഡോക്കും ഈ കമ്പനികളുടെ തലപ്പത്തെത്താൻ തുല്യ അവകാശമുള്ള വ്യക്തിയാണ്. എന്നാൽ അമേരിക്കൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന നുണകൾ തുറന്നുകാട്ടുന്ന വ്യക്തിയാണ് ജെയിംസ്. കാലാവസ്ഥ വ്യതിയാനത്തെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഫോക്സ് മീഡിയയുടെ റിപ്പോർട്ടുകളെ ജെയിംസ് തുറന്നുകാണിച്ചിരുന്നു. ഈ നിലപാട് കാരണമാണ്, മാധ്യമസ്ഥാപനങ്ങളുടെ നിലവിലെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ തലപ്പത്തേക്ക് മൂത്തമകനെ കൊണ്ടുവരാൻ മർഡോക്ക് ശ്രമിക്കുന്നത്.

വോട്ടിങ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയായ ഡൊമിനിയനുമായി ഫോക്സ് 2023 ഏപ്രിലിൽ 78.75 കോടി ഡോളറിന്റെ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന വിവരം. 2020ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി ആരോപണം നേരിടുന്ന കമ്പനി കൂടിയാണ് ഡൊമിനിയൻ.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്