US

യുഎസിലെ ബാൾട്ടിമോറിൽ വെടിവയ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു, 28 പേർക്ക് പരിക്ക്

വെബ് ഡെസ്ക്

യു എസ് നഗരമായ ബാൾട്ടിമോറിലുണ്ടായ കൂട്ടവെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ബ്രൂക്ക്ലിൻ ഹോംസ് ഏരിയയിൽ "ബ്രൂക്ക്ലിൻ ഡേ" എന്ന പരിപാടിക്കായി ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് വെടിവെപ്പുണ്ടായത്. അക്രമി 20 മുതൽ 30 തവണ വരെ വെടിയുതിർത്തതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണം നടത്തിയ ആളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആക്രമണം നടത്താനുണ്ടായ കാരണമെന്തെന്നും വ്യക്തമല്ല.

ഇന്നലെ പുലർച്ചെ 12:30 യോടെയാണ് വെടിവെപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ബാൾട്ടിമോർ പോലീസ് ആക്ടിംഗ് കമ്മീഷണർ റിച്ചാർഡ് വോർലി പറഞ്ഞു. ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് വെടിയേൽക്കുകയും ചെയ്തു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ വിപുലമായ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് പരിക്കേറ്റതായി കണ്ടെത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾക്കായി വ്യാപകമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാൾട്ടിമോർ മേയർ ബ്രാൻഡൻ സ്കോട്ട് സംഭവത്തെ ശക്തമായി അപലപിച്ചു. "അശ്രദ്ധമായി നടത്തിയ ഭീരുത്വം നിറഞ്ഞ ഒരു പ്രവൃത്തിയാണിത്. ഇത് നിരവധി പേരുടെ ജീവിതത്തെ മാറ്റി മറിച്ചു. രണ്ട് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് അനധികൃത തോക്കുകൾ വ്യാപിച്ചത് മൂലമുണ്ടായ ആഘാതവും അതിനെ നേരിടേണ്ടതിന്റെ ആവശ്യകതയും ഈ ദുരന്തം കാണിക്കുന്നു. തോക്കുകൾ കൈവശം വയ്ക്കാൻ പാടില്ലാത്തവരുടെ കൈകളിൽ അത് എത്തിയാലുള്ള പ്രശ്നമാണ് നമ്മൾ കാണേണ്ടത്," അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസിലെ ഒഹിയോയിൽ രണ്ടു വയസുകാരനായ മകന്റെ വെടിയേറ്റ് അമ്മ മരിച്ചിരുന്നു. എട്ടു മാസം ഗർഭിണിയായിരുന്ന യുവതിയാണ് മരിച്ചത്. യുഎസിൽ മുൻപ് നടന്ന സമാനമായ ഒരു സംഭവത്തിൽ 6 വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചിരുന്നു. അമ്മയുടെ ലൈസൻസ് ഉള്ള തോക്ക് ബാക്പാക്കിലിട്ടാണ് കുട്ടി സ്‌കൂളിൽ കൊണ്ട് വന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും