WORLD

ഡൗണിങ് സ്ട്രീറ്റ് 10 ൽ ഭരണമാറ്റം; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ ഭാവിയെന്ത്?

2022 ജനുവരിയിലാണ് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകൾ ആരംഭിച്ചത്

വെബ് ഡെസ്ക്

കഴിഞ്ഞ ദിവസം നടന്ന യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിന്റെ കൺസർവേറ്റീവ് പാർട്ടി വൻ പരാജയം നേരിടുകയും ലേബർ പാർട്ടി അധികാരത്തിൽ വരികയും ചെയ്തു. കെയിർ സ്റ്റാർമർ ഔദ്യോഗികമായി യുകെ പ്രധാനമന്ത്രിയുമായി. ഡൗണിങ് സ്ട്രീറ്റിൽ ഭരണമാറ്റം ഉണ്ടായതോടെ ഇന്ത്യയുടെ ആശങ്ക ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകളെ സംബന്ധിച്ചായിരുന്നു. എന്നാൽ സുനക് തുടങ്ങിവെച്ച ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയുമായി വിവിധ മേഖലകളിൽ പങ്കാളിത്തം തുടരുമെന്നുമാണ് ലേബർ പാർട്ടി വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ കശ്മീർ വിഷയത്തിലടക്കം ഇന്ത്യയെ ചൊടിപ്പിക്കുന്ന നിലപാടുകളാണ് ലേബർ പാർട്ടി സ്വീകരിച്ചിരുന്നത്. 2019 ൽ ജെറമി കോർബിൻ ലേബർ പാർട്ടി അധ്യക്ഷനായിരിക്കുമ്പോൾ കശ്മീരിൽ ഹിതപരിശോധന നടത്തണമെന്നും രാജ്യാന്തര നിരീക്ഷകർ കശ്മീർ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ വോട്ട് ബാങ്ക് താൽപര്യം മുൻനിർത്തിയുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ഇത് തള്ളിക്കളഞ്ഞു. എന്നാൽ സ്റ്റാർമറുടെ കീഴിൽ ഇന്ത്യയോട് സൗഹൃദം പുലർത്താനാണ് ലേബർ പാർട്ടി ശ്രമിക്കുക. കോർബിന്റെ മുൻകാല നയങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു സ്റ്റാർമറുടെ നയങ്ങൾ. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം ആണെന്നും ഇന്ത്യയും പാകിസ്താനും ചേർന്നാണ് കശ്മീർ വിഷയത്തിൽ സമാധാനപരമായ നിലപാട് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനാൽ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ സുനക്കിന്റെ നയങ്ങൾ തന്നെ സ്റ്റാർമറും പിന്തുടരും. നേരത്തെ തങ്ങളുടെ തിരഞ്ഞെടുപ്പ് പത്രികകളില്‍ ലേബർ പാർട്ടി ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. 2022 ജനുവരിയിൽ ആരംഭിച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകൾ തുടരും. ഇന്ത്യയുമായി ആഗോള സുരക്ഷ, കാലാവസ്ഥാ സുരക്ഷ, സാമ്പത്തിക സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ സഹകരണം വർധിപ്പിക്കുമെന്നുമാണ് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പത്രികയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്താണ് എഫ്ടിഎ ?

2022 ജനുവരിയിലാണ് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) ചർച്ചകൾ ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതാണ് ഉടമ്പടിയുടെ ലക്ഷ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഉടമ്പടി പ്രകാരം ഉയർന്ന താരിഫ് തടസങ്ങൾ മറികടന്ന് ഇന്ത്യൻ വിപണിയിലേക്ക് യുകെക്ക് പ്രവേശനം നൽകുന്നു. ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവയുൾപ്പെടെ 26 അധ്യായങ്ങളാണ് കരാർ ഉൾക്കൊള്ളുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2022-23ൽ 20.36 ബില്യൺ ഡോളറിൽ നിന്ന് 2023-24ൽ 21.34 ബില്യൺ ഡോളറായി ഉയർന്നു.

എഫ്‌ടിഎ ചർച്ചകൾ വിജയകരമാക്കാൻ ഇരു രാജ്യങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനായി ഇന്ത്യയിൽ നിന്നുള്ള ഒരു ഔദ്യോഗിക പ്രതിനിധി സംഘം യുകെ സന്ദർശിക്കുക പോലും ചെയ്‌തു. എഫ്ടിഎയിലെ നിർദിഷ്ട 26 അധ്യായങ്ങളിൽ 19 എണ്ണത്തിലും ധാരണയിലെത്തി. ഇതുവരെ എഫ്ടിഎ സംബന്ധിച്ച് 13 വട്ടമാണ് ഇന്ത്യയും ബ്രിട്ടനും ചർച്ച നടത്തിയത്.

യുകെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ, രണ്ട് വർഷമായി തുടരുന്ന സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നിരുന്നാലും പുതിയ സർക്കാരിന്റെ മുൻഗണനകളെ അടിസ്ഥാനമാക്കി ഒറിജിൻ നിയമങ്ങൾ, വിദഗ്ധ തൊഴിലാളികൾക്കുള്ള വിസകൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ പുനഃപരിശോധിച്ചേക്കാം. എങ്കിലും എഫ്ടിഎയിൽ നിന്ന് ഇരുരാജ്യങ്ങൾക്കും ഉള്ള പ്രയോജനം ലേബർ പാർട്ടി തിരിച്ചറിയും എന്ന് തന്നെയാണ് ഇന്ത്യ കരുതുന്നത്. ഈ വർഷം ഒക്ടോബറിൽ തന്നെ കരാർ ഒപ്പിടാൻ സാധിക്കുമെന്നാണ് കരുതന്നതെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) സ്ഥാപകൻ അജയ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി