WORLD

ഗാസ വിഷയത്തിലെ സൗദിയുടെ മൗനത്തിന് പിന്നിലെന്ത്?

വെബ് ഡെസ്ക്

ദിവസങ്ങൾക്കു മുൻപ്, വ്യക്തമായി പറഞ്ഞാൽ മേയ് ഏഴിന് ഗാസയിൽ ഇസ്രയേൽ നടത്തിയ ക്രൂരതകളെ ഉയർത്തിക്കാട്ടി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്രയേൽ യുദ്ധ തന്ത്രം സൃഷ്ടിക്കുന്ന വൻ നാശത്തെക്കുറിച്ചാണ് സൗദിയുടെ പ്രസ്താവന അടിവരയിട്ട് പറയുന്നത്. എട്ടു മാസം നീണ്ട ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനിടെ ആദ്യമായി ഇസ്രയേലി നടപടികളെ 'വംശഹത്യ' എന്നും വിശേഷിപ്പിക്കുകയുണ്ടായി.

1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനായി സയണിസ്റ്റ് ശക്തികൾ പലസ്തീനിൽ വംശീയ ഉന്മൂലനം ആരംഭിച്ചപ്പോൾ ഒന്നടങ്കം പ്രതികരിച്ച അറബ് ലോകത്തെ ഇന്ന് എവിടെയും കാണാനില്ല. ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ച് പശ്ചിമേഷ്യയിലെ വമ്പന്മാരിൽ ഒരാളായ സൗദിക്ക് നല്ല നിശ്‌ചയമുണ്ട്. എന്നിട്ടും എട്ട് മാസത്തിനിടെ സൗദിയിൽനിന്ന് കാര്യമായ ഇടപെടലുകളോ പ്രവർത്തനങ്ങളോ ഉണ്ടായിട്ടില്ല.

ആയിരക്കണക്കിനു പലസ്തീനികളെ കൊന്നൊടുക്കിയ ഗാസയിലെ ഇസ്രയേൽ നടപടികൾക്കെതിരെ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കാൻ സൗദി അറേബ്യയ്ക്കും കിരീടാവകാശി എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാനും സമ്മർദ്ദമുണ്ട്. എന്നിരുന്നാലും വളരെ ചെറിയ നയതന്ത്ര ഇടപെടൽ മാത്രമാണ് വിഷയത്തിൽ സൗദി നടത്തിയിട്ടുള്ളത്. എട്ട് മാസത്തിനുശേഷം, ഇസ്രയേൽ റഫ അധിനിവേശവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ മാത്രമാണ് നിലപാട് കടുപ്പിച്ച് സൗദി ഒരു പ്രസ്താവന പുറപ്പെടുവിച്ചത്. എന്തായിരിക്കും ഗാസ വിഷയത്തിൽ സൗദിയെപ്പോലെ അതിശക്തരായ അറബ് രാജ്യത്തിന്റെ നിശബ്ദക്ക് പിന്നിൽ ?

സൗദിയുടെ ലക്ഷ്യം സാമ്പത്തിക വളർച്ച

ഇറാനും ഇസ്രയേലിനും ഒപ്പം പശ്ചിമേഷ്യയിലെ പ്രധാന ശക്തികളിൽ ഒന്നാണ് സൗദി അറേബ്യ. നേരത്തെ മേഖലയിൽ ഉടലെടുത്ത ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ സൗദി അറേബ്യയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. ഇറാനിലെ സൗദി അറേബ്യൻ അംബാസഡർ അടുത്തിടെ ഇസ്ഫഹാനിൽ നടന്ന ആണവ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ആദ്യ കോൺഫറൻസിൽ പങ്കെടുത്തത്തിലൂടെ മേഖലയിൽ നടക്കുന്ന സംഘർഷങ്ങൾ തടയുന്നതിൽ പങ്ക് വഹിക്കാൻ സൗദി തയാറാണെന്ന നിലപാട് അവർ അറിയിച്ച് കഴിഞ്ഞു. ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയ ഇറാൻ നഗരമാണ് ഇസ്ഫഹാൻ. എന്നാൽ സ്വന്തം പരമാധികാരത്തിനു ഭീഷണിയാകുന്ന സാഹചര്യം ഇല്ലെങ്കിൽ, ഏകപക്ഷീയമായി ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ പങ്കെടുക്കില്ലെന്നും വ്യക്തം.

എംബിഎസിന് കീഴിൽ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കാൻ വിപുലവും വെല്ലുവിളി നിറഞ്ഞതുമായ ഒരു പദ്ധതി രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ലളിതമായി പറഞ്ഞാൽ, പെട്രോ ഡോളറുകളോടുള്ള അവരുടെ സമ്പദ്‌വ്യവസ്ഥയുടെ ആസക്തിയിൽനിന്ന് വ്യതിചലിക്കുകയും ലോകം ഹൈഡ്രോകാർബണിൽനിന്ന് പുനരുപയോഗിക്കാവുന്ന ഊർജത്തിലേക്ക് മാറുമ്പോൾ ഊർജ ഉപഭോഗത്തിലെ സമൂലമായ മാറ്റങ്ങളിൽനിന്ന് രാജ്യത്തെ ഭാവിയിൽ പ്രതിരോധിക്കുകയും ചെയ്യുകയെന്നതാണ് ഈ പദ്ധതി. ഏറെക്കാലമായി സൗദിയുടെ സമ്പദ്‌വ്യവസ്ഥയെ ഉറപ്പിച്ചുനിർത്തുന്നത് എണ്ണ ഉൽപ്പാദനമാണ്.

സമാനമായി നിരവധി പദ്ധതികളാണ് സൗദിയുടെ മുഖം മാറ്റുന്നതിനായി എംബിഎസ് നടത്തുന്നത്. ഉത്പാദനം, സേവനങ്ങൾ, വിനോദസഞ്ചാരം, വിനോദം തുടങ്ങിയ മേഖലകളിൽ നൂറുകണക്കിനു ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുന്നുണ്ട്. വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഇത്തരത്തിൽ വിദൂര ഭാവിയിലേക്കുപോലും വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ സ്വപ്നം കാണുന്ന സൗദി ഒരു യുദ്ധത്തിൽ ഏർപ്പെടുന്നത് ഈ ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്ന ഒന്നായാണ് കാണുന്നത്.

സുരക്ഷിതമല്ലാത്തതും അസ്ഥിരവും സംഘർഷസാധ്യതയുള്ളതുമായ മേഖലയിൽ അതിവേഗവും വലിയ തോതിലുള്ളതുമായ സാമ്പത്തിക പദ്ധതികൾ നിലനിർത്തുന്നത് എളുപ്പമല്ല. യുഎഇ ഇക്കാര്യത്തിൽ മികച്ച മാതൃകയാണ്. എന്നിരുന്നാൽ പോലും ഗാസ വിഷയത്തിൽ മറ്റ് അറബ് രാജ്യങ്ങളേക്കാൾ കൂടുതൽ സമ്മർദം വരിക സൗദിക്കാണ്. രണ്ട് വിശുദ്ധ മസ്ജിദുകളുടെ ആസ്ഥാനമായതിനാൽ, ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ സൗദി അറേബ്യയ്ക്കു പ്രത്യേക കേന്ദ്രീകരണം നൽകുന്നു. ഇത് സൗദിക്കുമേൽ പ്രതീക്ഷകളുടെ ഭാരമുണ്ടാക്കുന്നു.

നേരത്തെ തന്നെ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ചർച്ചകളിലായിരുന്നു സൗദി. കൂടുതൽ വിപുലമായ റിയാദ്-വാഷിങ്ടൺ സുരക്ഷാ ഉടമ്പടിക്കു പകരമായി യുഎസ് ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ നീക്കങ്ങളുമായി മുന്നോട്ടുപോകാൻ സൗദിക്ക് സാധിക്കുകയും ഇല്ല.

ഇറാനെ അവഗണിക്കാനാകുമോ സൗദിക്ക്?

പശ്ചിമേഷ്യയിൽ ഷിയാ ശക്തിയായ ഇറാൻ ഇന്ന് പലസ്തീൻ ജനതയ്‌ക്കുവേണ്ടിയുള്ള ശക്തവും ഉറച്ചതുമായിട്ടുള്ള ശബ്ദമാണ്. ഈ വസ്തുത ഒരു പരിധിക്കപ്പുറം കൂടുതൽ കാലം അവഗണിക്കാൻ സൗദി ഭരണാധികാരിക്ക് കഴിഞ്ഞേക്കില്ല. സൗദി അറേബ്യയിലെ ആഭ്യന്തര വികാരം പലസ്തീനികൾക്ക് അനുകൂലമാണ്. അറബ് വസന്തം മനസ്സിൽവെച്ച്, ഗാസ വിഷയത്തിൽ സൗദിയിലെ ജനങ്ങളെ നിയന്ത്രിക്കൽ നിർണായകമാണ്. സമൂഹമാധ്യമങ്ങളും അതിലൂടെ ലോകമെമ്പാടും നടക്കുന്ന കാര്യങ്ങൾ അറിയാനുള്ള കഴിവും അതിന്റെ സമൂഹത്തിലെ ആഴത്തിലുള്ള സ്വാധീനവും മൂലം പൊതുവികാരത്തിന് വിപരീതമായി ഒരു നിലപാട് സ്വീകരിക്കൽ കുറച്ച് കൂടി മുന്നോട്ടുപോകുമ്പോൾ സൗദി ഭരണാധികാരികൾക്കു ബുദ്ധിമുട്ടായി വരും. പ്രത്യേകിച്ച് ഗാസ പോലുള്ള വിഷയങ്ങളിൽ.

സാമ്പത്തിക പുനഃക്രമീകരണം മുതൽ 'കടുത്ത യാഥാസ്ഥിതിക' ഇസ്ലാമിക രാജവാഴ്ചയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതു വരെ നീണ്ടുകിടക്കുന്ന ചുമതലകൾ ഇപ്പോൾ സൗദിക്ക് മുൻപിലുണ്ട്. ഇക്കാര്യങ്ങളെ ശരിയായി കൈകാര്യം ചെയ്യുകയെന്നത് സൗദിയെ സംബന്ധിച്ചത്തോളം നിർണായകമാണ്. ബാഹ്യ സമ്മർദങ്ങളും അശ്രദ്ധകളും പ്രാദേശിക യുദ്ധങ്ങളിൽ മുഴുകുന്നതും സൗദിയെ സംബന്ധിച്ചിടത്തോളം ചുമതല കൂടുതൽ ദുഷ്കരമാക്കും. വിഷൻ 2030 പ്രസ്താവനയിൽ മുന്നോട്ടുവെച്ച സാമ്പത്തിക കാഴ്ചപ്പാടാണ് സൗദി അറേബ്യയെയും എംബിഎസിനെയും ഇപ്പോൾ നയിക്കുന്നത്. ഈ പദ്ധതികളുടെ വിജയം സൗദി ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകവുമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും