Adel Hana
WORLD

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

വെബ് ഡെസ്ക്

ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ മരണത്തിന് പിന്നാലെ ഇസ്രയേലിനെതിരായ നീക്കങ്ങള്‍ കടുപ്പിക്കാൻ ഹിസ്ബുള്ള. ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമായ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇനി ചെറുത്തുനില്‍പ്പിന് കൂടുതല്‍ ശക്തിയേറുമെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ സിൻവാറാണെന്നാണ് കരുതപ്പെടുന്നത്. ഈ ആക്രമണത്തിന് ശേഷമായിരുന്നു ഗാസയിലെ ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചത്.

പശ്ചിമേഷ്യ കൂടുതല്‍ സംഘർഷഭരിതമാകാനൊരുങ്ങുന്നുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകളും ഇത് ശരിവെക്കുന്നതാണ്.

ഹമാസ് ബന്ദികളാക്കിയിയെ ഇസ്രയേല്‍ പൗരന്മാരെ മോചിപ്പിക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. "സിൻവാറിന്റെ മരണത്തോടെ പകരം വീട്ടിയിരിക്കുന്നു. തിന്മയുടെ മുഖത്താണ് തിരിച്ചടിയേറ്റിരിക്കുന്നത്. പക്ഷേ, ദൗത്യം ഇനിയും പൂർത്തിയായിട്ടില്ല. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ, യുദ്ധത്തില്‍ ഇതൊരു പ്രധാനപ്പെട്ട നിമിഷമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർ വീട്ടിലെത്തുന്നവരെ ഞങ്ങള്‍ പോരാട്ടം തുടരും," നെതന്യാഹു വ്യക്തമാക്കി.

ഇസ്മയില്‍ ഹനിയയുടെ മരണത്തിന് ശേഷം ഹമാസിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് സിൻവാറായിരുന്നു. തെക്കൻ ഗാസയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു സിൻവാർ കൊല്ലപ്പെട്ടത്. സിൻവാറിനെയാണ് തങ്ങള്‍ കീഴ്പ്പെടുത്തിയതെന്ന കാര്യം ഇസ്രയേലിന് ആദ്യം ബോധ്യപ്പെട്ടിരുന്നില്ല. ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യത്തില്‍ തകർന്ന ഒരു കെട്ടിടത്തിനുള്ളില്‍ ദേഹത്താകെ പൊടിപടലങ്ങള്‍ നിറഞ്ഞ അവസ്ഥയിലുള്ള ഒരാളെയാണ് കാണാൻ സാധിച്ചത്. ഇത് സിൻവാറാണെന്നാണ് കരുതപ്പെടുന്നത്.

വെടിനിർത്തലിനായുള്ള തീവ്ര ശ്രമങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ നടത്തുന്നതിനിടെയാണ് സിൻവാറിന്റെ കൊലപാതകം കാര്യങ്ങള്‍ കൂടുതള്‍ വഷളാക്കിയത്. ഒക്ടോബർ ഒന്നിലെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കാൻ ഒരുങ്ങുകയാണ് ഇസ്രയേല്‍. എന്നാല്‍, ഒക്ടോബർ ഏഴിലെ ആക്രമണത്തിന് കാരണക്കാരനായ വ്യക്തിയെ ഇല്ലാതാക്കിയതോടെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേല്‍ തയാറാകണമെന്ന ആവശ്യവും അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ നിന്ന് ഉയരുന്നുണ്ട്.

സിൻവാറിന്റെ കൊലയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. ഗാസയിലെ സംഘർഷം അവസാനിക്കാനുള്ള സാധ്യതകളും ബൈഡൻ തുറന്നുനല്‍കിയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കുന്നതും വെടിനിർത്തല്‍ സാധ്യമാകുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്