WORLD

ജോലിസംബന്ധമായ അപകടങ്ങളും അസുഖങ്ങളും: പ്രതിവർഷം മരിക്കുന്നത് 30 ലക്ഷം പേർ, ദൈർഘ്യമേറിയ ജോലിസമയം പ്രധാന കാരണം

വെബ് ഡെസ്ക്

ഓരോവർഷവും ജോലിസംബന്ധമായ അപകടങ്ങളും അസുഖങ്ങളും മൂലം ലോകത്താകമാനം മരിക്കുന്നത് 30 ലക്ഷം തൊഴിലാളികളെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട്. ഏഷ്യ- പസിഫിക് മേഖലയിലാണ് ഇവയിൽ 63 ശതമാനവും ഉണ്ടാകുന്നതെന്നും 'സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷത്തിനായുള്ള ആഹ്വാനം' എന്ന റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ച 55 മണിക്കൂറോ അതിലധികമോ ആണ് പലരും ജോലി ചെയ്യുന്നത്. ഇത്രയും ദൈർഘ്യമേറിയ ജോലിസമയമാണ് മരണങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണം.

തൊഴിൽ സംബന്ധമായ മരണങ്ങളിൽ 26 ലക്ഷവും ജോലി സംബന്ധമായ അസുഖം മൂലമാണ് ഉണ്ടാകുന്നത്

ജോലിസ്ഥലത്തെ പുക, വാതകങ്ങൾ എന്നിവ നിരന്തരം ശ്വസിക്കുന്നതും തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പരുക്കുകളും മരണത്തിനുള്ള പ്രധാന കാരണങ്ങളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഖനനം- ക്വാറി, നിർമാണം, യൂട്ടിലിറ്റി മേഖലകൾ എന്നിവയാണ് ആഗോളതലത്തിൽ തന്നെ ഏറ്റവും അപകടകരമായ മൂന്ന് ജോലിസ്ഥലങ്ങളെന്ന് റിപ്പോർട്ട് പറയുന്നു. ജോലിസ്ഥലത്തെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് തിങ്കളാഴ്ച സിഡ്‌നിയിൽ ആരംഭിച്ച 23-ാമത് വേൾഡ് കോൺഗ്രസിൽ റിപ്പോർട്ട് ചർച്ച ചെയ്യും.

തൊഴിൽ സംബന്ധമായ മരണങ്ങളിൽ 26 ലക്ഷവും ജോലി സംബന്ധമായ അസുഖം മൂലമാണ് ഉണ്ടാകുന്നത്. തൊഴിലിടങ്ങളിലെ അപകടങ്ങളാണ് 3.3 ലക്ഷം മരണങ്ങൾക്ക് കാരണമായിരിക്കുന്നത്. രക്തചംക്രമണ രോഗങ്ങൾ, മാരകമായ നിയോപ്ലാസം (അർബുദമല്ലാത്ത മുഴകൾ), ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് അതിൽ പ്രധാനം. 2000നും 2020നും ഇടയിൽ നോൺമെലനോമ സ്കിൻ കാൻസറിന്റെ നിരക്ക് 37 ശതമാനമാണ് വർധിച്ചത്. മറുവശത്ത് ആസ്തമ, കണികാ പദാർഥങ്ങൾ, വാതകങ്ങൾ, പുക എന്നിവയുടെ സമ്പർക്കം മൂലമുണ്ടാകുന്ന മരണങ്ങളിൽ 20 ശതമാനത്തിലധികം കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനിൽ അംഗങ്ങളായ 187 രാജ്യങ്ങളിൽ 79 രാജ്യങ്ങൾ 'ഐഎൽഒ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കൺവെൻഷനും (നമ്പർ 155) 62 രാജ്യങ്ങൾ പ്രൊമോഷണൽ ഫ്രെയിംവർക്ക് ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് കൺവെൻഷൻ, 2006 (നമ്പർ 187)ഉം അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യവും സുരക്ഷയും വർധിപ്പിക്കാനും ലക്ഷ്യം വച്ചുള്ള കൺവൻഷനുകൾ രണ്ടെണ്ണവും ഇന്ത്യ അംഗീകരിച്ചിട്ടില്ല.

ഉത്തരകാശിയിലെ സിൽക്യാര തുരങ്കം തകർന്ന് 41 തൊഴിലാളികൾ കുടുങ്ങിയ സാഹചര്യത്തിൽ, കൺവൻഷനുകൾ അംഗീകരിക്കാൻ മുൻകൈയെടുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്തുവന്നിരുന്നു. ജോലിസ്ഥലത്ത് സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിന് ചില നിർദേശങ്ങളും റിപ്പോർട്ട് മുന്നോട്ടുവച്ചിട്ടുണ്ട്.

കൂട്ടായ്മകൾക്കുള്ള സ്വാതന്ത്ര്യം, വിലപേശലിനുള്ള അവകാശം, നിർബന്ധിതമായ എല്ലാത്തരം ജോലികളും ഇല്ലാതാക്കൽ, ബാലവേല നിർത്തലാക്കൽ, തൊഴിൽ സംബന്ധിച്ച വിവേചനം ഇല്ലാതാക്കൽ, സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം എന്നീ വിഭാഗങ്ങളിലായാണ് ശിപാർശകൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും