WORLD

പുടിന്‍ ക്ഷണിച്ചു; ഷി ജിന്‍പിങ് അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കും

വെബ് ഡെസ്ക്

ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ് അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് ഷി ജിന്‍പിങ് എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ചൈനയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. മാര്‍ച്ച് 20 മുതല്‍ 22 വരെയാകും സന്ദര്‍ശനം. റഷ്യ - ചൈന തന്ത്രപരമായ സഹകരണം, മറ്റ് അന്തര്‍ദേശീയ വിഷയങ്ങള്‍ എന്നിവ ഇരു നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ചയാകുമെന്ന് മോസ്കോ അറിയിച്ചു.

റഷ്യ - ചൈന നേതാക്കളുടെ സന്ദര്‍ശനത്തെ പോസിറ്റീവായാണ് കാണുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ യുക്രെയ്ന്‍ വിഷത്തില്‍ ചൈന ഏകപക്ഷീയമായ നിലപാടെടുക്കരുതെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുക്രെയ്നില്‍ മധ്യസ്ഥതാ നീക്കവുമായി ചൈന മുന്നോട്ടുവയ്ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ റഷ്യയെ സഹായിക്കുന്നതാകുമെന്നും അമേരിക്ക വ്യക്തമാക്കി.

2019 ലായിരുന്നു ഷി അവസാനമായി റഷ്യ സന്ദര്‍ശിച്ചത് . വിന്റര്‍ ഒളിമ്പിക്സിന്റെ ഭാഗമായി പുടിന്‍ ചൈനയിലും സന്ദര്‍ശനം നടത്തി. 2022ലെ ഉസ്ബെസ്ക്കിസ്ഥാന്‍ സുരക്ഷാ സമ്മേളനത്തിലാണ് ഇരുനേതാക്കളും ഒടുവില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. യുക്രെയ്ന്‍ വിഷയത്തില്‍ എല്ലായ്പ്പോഴും റഷ്യയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ചൈനയുടേത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് ഇപ്പോള്‍ ഇരുവരുടേയും കൂടിക്കാഴ്ച.

റഷ്യ യുക്രെയ്ന്‍ യുദ്ധത്തില്‍ ഒരു നിഷ്പക്ഷ കക്ഷിയാവാനായിരുന്നു ചൈന ശ്രമിച്ചിരുന്നത്. എന്നാല്‍ ചൈനയ്‌ക്കെതിരെ അമേരിക്കയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ചൈനയുടെ നിലപാടിന് വിശ്വാസ്യത കുറവാണെന്നും റഷ്യയ്ക്ക് നിശബ്ദ പിന്തുണ നല്‍കുന്നുവെന്നുമായിരുന്നു ഉയര്‍ന്നുവന്ന വിമര്‍ശനം.

റഷ്യ- യുക്രെയ്‌ന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എത്രയും വേഗം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി റഷ്യയോടും യുക്രെയ്‌നോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇരു രാജ്യങ്ങളും രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നേരത്തെ റഷ്യയ്ക്ക് സൈനിക പിന്തുണ നല്‍കുന്നെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയും നാറ്റോയും ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യി റഷ്യയിലെത്തി പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും