WORLD

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ; സ്യൂസ് ഇനിയില്ല

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് ഇനിയില്ല. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചിരുന്ന സ്യൂസ്, ഗ്രേറ്റ് ഡെയ്ൻ എന്ന വർഗത്തിൽപ്പെട്ടതായിരുന്നു. മൂന്നാം വയസിലാണ് സ്യൂസ് ഓർമയാകുന്നത്. യുഎസിലെ ടെക്സസിലെ ബെഡ്ഫോർഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നായയുടെ വലതുകാൽ ബോൺ ക്യാൻസറിനെ തുടർന്ന് മുറിച്ചു മാറ്റേണ്ടിവന്നിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം സ്യൂസിന് ന്യുമോണിയ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചികിത്സ നൽകി വന്നിരുന്നെങ്കിലും സെപ്റ്റംബർ 12ന് പുലർച്ചെ ജീവൻ നഷ്ടമാകുകയായിരുന്നു. കഴിഞ്ഞ വർഷമാണ് 1.046 മീറ്റർ (3 അടിയും 10 ഇഞ്ചും) ഉയരം രേഖപ്പെടുത്തി സ്യൂസ് ലോകറെക്കോർഡ് സൃഷ്ടിച്ചത്.

കഴിഞ്ഞ വർഷം നവംബറിലാണ് സ്യൂസിന്റെ മൂന്നാമത്തെ പിറന്നാൾ ആഘോഷിച്ചത്. സ്യൂസിന്റെ മരണവാർത്ത അറിയിക്കുന്നതിൽ അതിയായ ദുഃഖമുണ്ടെന്നാണ് ഉടമയായ ബ്രിട്ടാനി ഡേവിസിന്റെ പ്രതികരണം. "ഞങ്ങളുടെ ആൺകുഞ്ഞ് പോയി...എന്റെ ഹൃദയം തകർന്നിരിക്കുന്നു", ബ്രിട്ടാനി പറഞ്ഞു.

അവനൊപ്പമുളള സമയത്തിന് ഞങ്ങൾ നന്ദിയുളളവരാണ്. ഒരുപാട് പേർക്ക് അവൻ സന്തോഷം നൽകിയിരുന്നു. ഞങ്ങളുടെ മുഴുവൻ കുടുംബവും അവനെ വളരെയധികം മിസ് ചെയ്യും. അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിലേക്കായി ഡോക്ടർമാരും നഴ്‌സുമാരും രാപ്പകൽ മുഴുവൻ ശ്രമിച്ചിരുന്നു. പക്ഷേ അവസാനം അവൻ വളരെയധികം ക്ഷീണിതനായിരുന്നു, ബ്രിട്ടാനി ഡേവിസ് കൂട്ടിച്ചേർത്തു.

ഒരു വലിയ നായയെ സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും അങ്ങനെയിരിക്കെയാണ് തന്റെ സഹോദരൻ 8 ആഴ്ച പ്രായമുള്ള ഗ്രേറ്റ് ഡെയ്ൻ വർ​ഗത്തിൽപ്പെട്ട നായ്ക്കുട്ടിയെ സമ്മാനിച്ചതെന്നും ബ്രിട്ടാനി ഓർക്കുന്നു. അവന്റെ വളർച്ചയ്ക്കിടെ അസാധാരണമാംവിധമുളള വലിയ കൈകാലുകളുടെ വലുപ്പത്തിൽ ഞെട്ടിപ്പോയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നായയെന്ന റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് അവൻ വളരുമെന്ന് കരുതിയിരുന്നില്ലെന്നും ബ്രിട്ടാനി പറഞ്ഞു.

വളരെ ശാന്തമായ സമീപനമാണ് സ്യൂസ് ഇഷ്ടപ്പെട്ടിരുന്നത്. ധാർഷ്ട്യ സ്വഭാവമുളളവനായിരുന്നെങ്കിലും അടുപ്പക്കാരോട് വളരെ സൗമ്യനും സ്‌നേഹമുള്ളവനുമായിരുന്നു. വളർത്തുമൃഗങ്ങൾക്കുള്ള ക്യാൻസർ ചികിത്സയുടെ ഉയർന്ന ചെലവിനെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. സ്യൂസിനെ അതിജീവിപ്പിക്കാനുളള വഴികൾ കണ്ടെത്താനും അവന് മികച്ച ചികിത്സ നൽകാനും ആ​ഗ്രഹിച്ചിരുന്നുവെന്നും ബ്രിട്ടാനി പറയുന്നു.

ഓഗസ്റ്റിൽ ക്യാൻസർ രോഗനിർണയത്തിന് ശേഷം സ്യൂസിന്റെ ചികിത്സയ്ക്കുളള പണം കണ്ടെത്തുന്നതിനായി ​ഗോഫണ്ട് മീ എന്നൊരു പേജും അവർ ആരംഭിച്ചിരുന്നു. 20,000 ഡോളർ ആയിരുന്നു ചികിത്സയ്ക്കായി വേണ്ടിയിരുന്നത്. ഒരു മാസത്തിനുള്ളിൽ ഇതിലൂടെ 12,000 ഡോളർ ലഭിക്കുകയും ചെയ്തിരുന്നു. ഈ മാസമാദ്യം ചികിത്സയുടെ ഭാ​ഗമായി അവന്റെ മുൻവശത്തെ വലതു കാൽ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന് ഡോക്ടർമാർ ബ്രിട്ടാനിയെ അറിയിക്കുകയായിരുന്നു. ഈ മാസം 7 ന് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും പിന്നാലെ ന്യൂമോണിയ ബാധിക്കുകയായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും