WORLD

കൊടും പട്ടിണിയും വരള്‍ച്ചയും; നമീബിയയുടെ പാത പിന്തുടരാൻ സിംബാബ്‌വെ, ഭക്ഷണത്തിനായി 200 ആനകളെ കൊല്ലാൻ നീക്കം

വെബ് ഡെസ്ക്

കടുത്ത ഭക്ഷ്യക്ഷാമവും വരൾച്ചയും മൂലം പ്രതിസന്ധി നേരിടുന്ന സിംബാബ്‌‍വെയില്‍ ആനകളെ കൊന്ന് പരിഹാരം കാണാൻ സർക്കാർ. ഭക്ഷണത്തിനായി 200 ആനകളെ കൊല്ലാനാണ് സർക്കാരിന്റെ തീരുമാനം. രാജ്യത്തെ വന്യജീവി അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നടപടികള്‍ ആരംഭിക്കാൻ സർക്കാർ സിംബാബ്‌വെ പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് അതോറിറ്റിക്ക് (സിംപാർക്ക്) നിർദേശം നൽകി. ബോട്‌സ്വാന കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാവേ. ഏകദേശം ഒരുലക്ഷം ആനകളാണ് രാജ്യത്തുള്ളത്.

സിംബാബ്‌വെയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഹ്വാംഗെ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നാണ് ആനകളെ ഇതിനായി കണ്ടെത്തുക എന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ആവശ്യത്തിൽ കൂടുതൽ ആനകളുണ്ടെന്ന് സിംബാബ്‌വെയുടെ പരിസ്ഥിതി മന്ത്രി കഴിഞ്ഞ ദിവസം പാർലമെൻറിൽ പറഞ്ഞിരുന്നു.

“നമീബിയ ചെയ്‌തതുപോലെ ചെയ്യാൻ ഞങ്ങൾ സിംപാർക്കുകളുമായും ചില കമ്മ്യൂണിറ്റികളുമായും ചർച്ച നടത്തുകയാണ്. അതുവഴി ഞങ്ങൾക്ക് ആനകളെ കൊല്ലാനും മാംസം ഉണക്കാനും പാക്കേജുചെയ്യാനും കഴിയും. പ്രോട്ടീൻ ആവശ്യമുള്ള വിഭാഗങ്ങളിലേക്ക് ഇത് എത്തുമെന്ന് ഉറപ്പാക്കും," സിംബാബ്‌വെയുടെ പരിസ്ഥിതി മന്ത്രി സിതെംബിസോ ന്യോനി വോയ്‌സ് ഓഫ് അമേരിക്കയോട് പറഞ്ഞു.

രാജ്യത്തെ മുഴുവൻ ആനകളുടെയും ഭൂരിഭാഗവും ഉള്ളത് ഹ്വാംഗിൽ ആണ്. 65,000 ആനകൾ ഇവിടെ ഉണ്ടെന്നാണ് സിംപാർക്ക് കണക്കുകൾ വ്യക്തമാക്കുന്നത്. അവിടെ ഉൾകൊള്ളാൻ സാധിക്കുന്നതിലും നാലിരട്ടിയിലധികമാണത്. 1988ലാണ് സിംബാബ്‌വെ അവസാനമായി ആനകളെ കൊന്നത്.

ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയെ നേരിടുന്ന സിംബാബ്‌വെയുടെ അയൽരാജ്യമായ നമീബിയ 83 ആനകൾ ഉൾപ്പെടെ 160 വന്യജീവികളെ കൊന്നൊടുക്കിയിരുന്നു. 700-ലധികം മൃഗങ്ങളെ ഇത്തരത്തിൽ കൊന്നൊടുക്കാനാണ് നമീബിയ സർക്കാരിന്റെ തീരുമാനം. വരൾച്ച കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യങ്ങളുടെ പട്ടികയിലാണ് സിംബാബ്‍‌വെയും നമീബിയയും.

യുഎൻ കണക്കുകൾ പ്രകാരം ഏകദേശം 42% സിംബാബ്‌വെക്കാർ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ഭക്ഷണസാധങ്ങൾ കുറവായ നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഏകദേശം ആറ് ദശലക്ഷം പേർക്ക് ഭക്ഷണ സഹായം ആവശ്യമായി വരുമെന്ന് അധികൃതർ പറയുന്നു.

എന്നിരുന്നാലും, ഭക്ഷണത്തിനായി മൃഗങ്ങളെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ആനകളെ കൂട്ടത്തോടെ കൊല്ലുന്നത് വിനോദസഞ്ചാരമേഖയെ തകർച്ചയിലേക്ക് നയിക്കുമെന്നും ഇത് രാജ്യത്തിന്റെ സ്ഥിതി കൂടുതൽ മോശമാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ധാർമിക കാരണങ്ങളാൽ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് വരുന്നത് കുറയുമെന്നും ഇവർ പറയുന്നു.

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും

ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഒരു 'കുഞ്ഞൻ ചന്ദ്ര'നെത്തും; രണ്ടുമാസം വലയം വയ്ക്കുമെന്നും ശാസ്ത്രലോകം

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിക്കാനുള്ള നീക്കം പുനരാലോചിക്കാന്‍ സാധ്യത; തീരുമാനം ഇന്നുണ്ടാകും

സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കാതെ വൈകിപ്പിക്കുന്നു; കോടതിയലക്ഷ്യ ഹർജിയുമായി ജാർഖണ്ഡ് സർക്കാർ