സൂപ്പര്‍ താരങ്ങള്‍ തിരുവനന്തപുരത്ത്‌

അജയ് മധു

ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്നു വൈകിട്ടാണ് ഇരുടീമുകളും പ്രത്യേക വിമാനത്തില്‍ എത്തിച്ചേര്‍ന്നത്.

എയര്‍ വിസ്താരയുടെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പറന്നിറങ്ങിയ താരങ്ങള്‍ക്ക്‌ ശംഖുമുഖത്തെ ആഭ്യന്തര ടെര്‍മിനലില്‍ സ്വീകരണം നല്‍കി.

ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം താജ് വിവാന്റയിലുമാണ് തങ്ങുന്നത്.

നാളെ ഉച്ചയ്ക്കു ശേഷം ഇരുടീമുകളും മത്സരവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.

15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും.

പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകും.

അപ്പര്‍ ടയറിന് 1000 രൂപയും ലോവര്‍ ടയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് നിരക്ക്.

വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്.

മൂന്നു മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ടീം ഇന്ത്യ വൈറ്റ്‌വാഷ് ലക്ഷ്യമിട്ടാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്.