ഡബിള്‍ ഡക്കര്‍ ഇന്ത്യന്‍ നഗരം കീഴടക്കിയ കഥ

ഡബിള്‍ ഡക്കര്‍ ഇന്ത്യന്‍ നഗരം കീഴടക്കിയ കഥ

പുതിയ ഇലക്ട്രിക്ക്‌ ഡബിള്‍ ഡക്കര്‍ ഓഗസ്റ്റ് 18 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു
Updated on
2 min read

ഇന്ത്യന്‍ നിരത്തുകളില്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ ഓടാന്‍ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. ലണ്ടന്‍ നഗരങ്ങളിലെ പോലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡബിള്‍ ഡക്കര്‍ ഓടിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോഴിതാ സാധാരണ ബസുകള്‍ക്കൊപ്പം ഡബിള്‍ ഡക്കറും ഇലക്ട്രിക്കാവുകയാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് പുതിയ ഇലക്ട്രിക്ക് ഡബിള്‍ ഡക്കര്‍ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലേക്ക് ഓടിയെത്തിയ ഡബിള്‍ ഡക്കറിന്റെ ചരിത്രമറിയാം.

ഡബിള്‍ ഡക്കര്‍ മുംബൈയില്‍

1937 ബ്രിട്ടീഷ് ഭരണകാലത്താണ് ഡബിള്‍ ഡക്കര്‍ മുംബൈയിലേക്ക് എത്തുന്നത്. ലണ്ടന്‍ നിര്‍മിത മോട്ടോറുകള്‍ ഘടിപ്പിച്ചായിരുന്നു ആദ്യ ബസ് പുറത്തിറക്കിയത്.1960 ഓടെ 900 ഡബിള്‍ ഡക്കര്‍ ബസുകള്‍ നിരത്തിലിറക്കിയെന്നത് മുംബൈ, ഡബിള്‍ ഡക്കറിനെ ഹൃദയ പൂർവം ഏറ്റെടുത്തതിന് തെളിവാണ്. അന്ന് മുംബൈ എന്നോര്‍ക്കുമ്പോള്‍ മനസില്‍ ആദ്യം വരുന്ന ചിത്രത്തില്‍ ഡബിള്‍ ഡക്കറുമുണ്ടാവും. അന്ന് തിരക്ക് കുറവായിരുന്ന മുബൈ തെരുവുകളിലേക്ക് എത്തിയ ഡബിള്‍ ഡക്കര്‍ കാഴ്ചക്കാര്‍ക്കും യാത്രക്കാര്‍ക്കും വിസ്മയമായിരുന്നു. ബസിന് മുകളില്‍ ഇരുന്ന് ഒരു തടസ്സവുമില്ലാതെ രസമുളള കാഴ്ച കാണാന്‍ മുംബൈ നിവാസികള്‍ ഡബിള്‍ ഡക്കറില്‍ യാത്ര ആരംഭിച്ചു.

കൊല്‍ക്കത്തയിലെ ഡബിള്‍ ഡക്കര്‍

1922 ലാണ് മോട്ടോര്‍ ബസ് ഉത്പാദകരായ വാള്‍ഫോര്‍ഡ് കമ്പനിയെ ട്രാം വെയ്‌സ് കമ്പനി കല്‍ക്കട്ട നഗരത്തിന് പരിചയപ്പെടുത്തുന്നത്.1926 ഓടെ എംബി 42 എന്ന നമ്പറില്‍ വാള്‍ഫോര്‍ഡ് കമ്പനി ആദ്യത്തെ ഡബിള്‍ ഡക്കര്‍ ബസ് പുറത്തിറക്കി. 56 യാത്രക്കാരെ വച്ച് നടന്ന ആദ്യ യാത്രയെക്കുറിച്ച് ചരിത്രകാരന്‍ സിദ്ധാര്‍ത്ഥ ഘോഷിന്റെ 'കോളര്‍ ഷോഹര്‍ കൊല്‍ക്കത്ത' നോവലില്‍ ശ്യാം ബസാറില്‍ നിന്നും കാളിഘട്ടിലേക്കുളള ആദ്യ യാത്രയേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ലണ്ടന്‍ ഡബിള്‍ ഡക്കര്‍ ബസിന്റെ അതേ മാതൃകയിലാണ് വാള്‍ഫോര്‍ഡ് കമ്പനി കൊല്‍ക്കത്തയില്‍ ബസിറക്കിയത്. വലിയ ജനലുകളുളള ബസിന്റെ മിക്ക ഭാഗങ്ങളും മരത്തിലാണ് നിര്‍മിച്ചിരുന്നത്. മെറ്റലില്‍ നിര്‍മിച്ച പുറംഭാഗം കൊല്‍ക്കത്തയിലെ കാലാവസ്ഥയ്ക്ക് യോജിക്കും വിധമായിരുന്നു.

തുടക്കത്തിലൊന്നും ഡബിള്‍ ഡക്കറിന്റെ മുകള്‍ത്തട്ടിന് റൂഫ് ഉണ്ടായിരുന്നില്ല പിന്നീട് ബസിന്റെ ഘടനയില്‍ മാറ്റം വരുത്തി. രണ്ട് നിലകള്‍ക്കിടയില്‍ ഒരു അധിക നില വന്നു.പിന്നീട് ട്രെയിലര്‍ ബസ് എന്നാണ് അവ അറിയപ്പെട്ടത്. വാഹനത്തിരക്ക് മൂലം 1990ല്‍ സര്‍ക്കാര്‍ ഡബിള്‍ ഡക്കറിന് നിയന്ത്രണം ഏര്‍പ്പെടുത്തി. 2005 ഓടെ നഗരത്തിൽ നിന്ന് ഡബിള്‍ ഡക്കര്‍ പൂർണമായും പിന്‍വാങ്ങി. എന്നാല്‍ 2018 ല്‍ ഗതാഗത മന്ത്രി സുവേന്ദു അധികാരി ഡബിള്‍ ഡക്കറുകളെ തിരിച്ചു കൊണ്ടു വരുകയാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ബംഗാൾ ഗതാഗത സെക്രട്ടറി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ നഗരം കൂടുതല്‍ മനോഹരമാക്കുന്ന ഡബിള്‍ ഡക്കറുകളെ കണ്ടതാണ് ഇന്ത്യയിലേക്ക് ഡബിള്‍ ഡക്കറിന്റെ തിരിച്ചുവരവിന് കാരണമായത്. ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം പ്രയോഗത്തില്‍ വന്നത് 2010 ഒക്ടോബര്‍ 13 ഓടെയാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിഎസ് 4 വിഭാഗത്തില്‍പ്പെടുന്ന 51 സീറ്റുകളുളള രണ്ട് ബസുകള്‍ പുറത്തിറക്കി. നഗരങ്ങളിലേക്ക് എത്തിയ ഡബിള്‍ ഡക്കര്‍ വീണ്ടും നാമാവശേഷമാകാന്‍ തുടങ്ങുമ്പോഴാണ് ഡബിള്‍ ഡക്കറിന്റെ ഇലക്ട്രിക് ബസുകള്‍ വരുന്നത്.

പുതിയ ഇ-ഡബിള്‍ ഡക്കര്‍

ബ്രിഹന്‍ മുംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടാണ് ഇലക്ട്രോണിക്ക് ഡബിള്‍ ഡക്കർ ഇന്ത്യക്ക് പരിചയപ്പെടുത്തിയത്. ഓഗസ്റ്റ് 18 ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി യാണ് ഡബിള്‍ ഡക്കര്‍ ഇ- ബസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു മാസത്തിനുളളില്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഇ-ബസ് സര്‍വീസ് നടത്തും. എയര്‍കണ്ടീഷന്‍ ചെയ്ത പരിസ്ഥിതി സൗഹാര്‍ദ്ദ വാഹനങ്ങളാവും പുതുതായി രംഗത്തിറങ്ങുന്നത്. ഡബിള്‍ ഡക്കര്‍ ഇ-ബസുകള്‍ പ്രവര്‍ത്തിപ്പിക്കാനുളള അംഗീകാരം ലഭിക്കുക സ്വകാര്യ ഓപ്പറേറ്റര്‍മാർക്ക് ആയിരിക്കും. ബസുകളുടെ അറ്റകുറ്റപ്പണികളും പ്രവര്‍ത്തന ചെലവും ഓപ്പറേറ്ററുടെ ഉത്തരവാദിത്വം ആയിരിക്കും.

സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ ഡ്രൈവര്‍മാരെ നല്‍കും. ബ്രിഹന്‍ മുംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടാണ് ഇ- ബസുകളും കൊണ്ട് വരുന്നത്. ഒരു കിലോമീറ്ററിന് 56.40 രൂപ യാവും ചിലവ്. ഓട്ടോമാറ്റിക്ക് ഡോറുകളും സിസിടിവി സൗകര്യവും ബസ്സില്‍ കണ്ടക്ടര്‍മാര്‍ തമ്മില്‍ ആശയ വിനിമയം നടത്താന്‍ പ്രത്യേക സൗകര്യവും ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.സാധാരണ ബസില്‍ ഉള്‍കൊളളുന്നതിന്റെ ഇരട്ടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലാവും പുതിയ ഡബിള് ഡെക്കർ എത്തുക

logo
The Fourth
www.thefourthnews.in