ഊബറും ഒലയും വേണ്ട...ഇനി മുതല്‍ കേരള സവാരി

ഊബറും ഒലയും വേണ്ട...ഇനി മുതല്‍ കേരള സവാരി

തൊഴില്‍ വകുപ്പാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നത്
Updated on
1 min read

കേരള സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ 'കേരള സവാരി'ക്ക് തുടക്കമാകുന്നു. 500 ലേറെ ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി. ഈ മാസം തന്നെ കേരള സവാരി ആരംഭിക്കും.

തൊഴില്‍ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഗതാഗതം, ഐ.ടി, മോട്ടോര്‍ വാഹന വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹായവുമുണ്ട്. ആദ്യം തിരുവനന്തപുരത്താണ് പദ്ധതിയുടെ തുടക്കം. പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ബുക്കിംഗിനായി ആപ്പും തയ്യാറാക്കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുമ്പോള്‍ 7 ലക്ഷം ഓട്ടോകളും 5 ലക്ഷം ടാക്സികളും പദ്ധതിയുടെ ഭാഗമാകും. പോലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാരാണ് 'കേരള സവാരി'യുടെ ഭാഗമാകുന്നത്. ജി.പി.എസ് ഏകോപനം, സോഫ്‌റ്റ് വെയര്‍, കാള്‍ സെന്റര്‍ എന്നിവയുള്‍പ്പടെ പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്റസ്ട്രീസാണ് വഹിക്കുക.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 'കേരള സവാരി'യുടെ കീഴിലുള്ള ടാക്‌സികളുടെയും ഓട്ടോകളുടെയും സഞ്ചാരം സര്‍ക്കാര്‍ ഏജന്‍സികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കും. അലര്‍ട്ട് ബട്ടനടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. കേരള സവാരി ടാക്‌സികളില്‍ സംസ്ഥാന സര്‍ക്കാരാണ് തുക നിശ്ചയിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

സ്വകാര്യ ടാക്സി-ഓട്ടോ സേവനങ്ങള്‍ 25 ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കുമ്പോള്‍, മുഴുവന്‍ യാത്രാ നിരക്കിലെ എട്ട് ശതമാനം മാത്രമാണ് 'കേരള സവാരി'യുടെ സര്‍വീസ് ചാര്‍ജ്. മൊത്തം വരുമാനത്തിന്റെ ആറ് ശതമാനം ഐ.ടി.ഐക്കും രണ്ട് ശതമാനം സര്‍ക്കാരിനുമാണ്. വനിതാ ഡ്രൈവര്‍മാര്‍ക്കും പദ്ധതിയിലൂടെ തൊഴിലവസരങ്ങള്‍ ലഭിക്കും. 24 മണിക്കൂറും ടാക്‌സികളുടെ സേവനം ലഭ്യമായിരിക്കും

logo
The Fourth
www.thefourthnews.in