സൈറസ് മിസ്ത്രി
സൈറസ് മിസ്ത്രി

സിവില്‍ എഞ്ചിനീയറിംഗില്‍നിന്ന് ബിസിനസിലേക്ക്; വിടവാങ്ങിയത്‌ വ്യവസായ രംഗത്തെ അതികായന്‍

ടാറ്റ കുടുംബത്തിന് പുറത്തുനിന്ന് ടാറ്റ സണ്‍സിന്റെ ചെയര്‍മാനാകുന്ന രണ്ടാമത്തെ വ്യക്തി
Updated on
2 min read

ബോംബെയിലെ ഒരു പാഴ്സി കുടുംബത്തില്‍ ഇന്ത്യന്‍ വംശജരായ നിര്‍മ്മാണ വ്യവസായി പല്ലോണ്‍ജി മിസ്ത്രിയുടെയും ഭാര്യ പാറ്റ്സി പെരിന്‍ ദുബാഷിലിന്റെയും ഇളയ മകനായാണ് സൈറസ് പല്ലോണ്‍ജി മിസ്ത്രിയുടെ ജനനം. ലൈല, ആലു എന്നിങ്ങനെ രണ്ട് സഹോദരിമാരും ജ്യേഷ്ഠന്‍ ഷാപൂര്‍ മിസ്ത്രിയും ഉള്‍പ്പെടുന്നതായിരുന്നു സൈറസ് മിസ്ത്രിയുടെ കുടുംബം. അഭിഭാഷകനായ ഇഖ്ബാല്‍ ചഗ്ലയുടെ മകളായ രോഹിഖ ചഗ്ലയെയാണ് മിസ്ത്രി വിവാഹം കഴിച്ചത്. ഫിറോസ് മിസ്ത്രി, സഹാന്‍ മിസ്ത്രി എന്നിവര്‍ മക്കളാണ്.

ദക്ഷിണ മുംബൈയിലെ പ്രശസ്തമായ കത്തീഡ്രല്‍ & ജോണ്‍ കോണണ്‍ സ്‌കൂളിലായിരുന്നു മിസ്ത്രിയുടെ പഠനം. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ പഠിച്ച അദ്ദേഹം 1990ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. പിന്നീട് ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1996ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാനേജ്മെന്റില്‍ ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് നേടി.

1990 സെപ്റ്റംബര്‍ 24 മുതല്‍, 2006 സെപ്റ്റംബര്‍ 18 വരെ ടാറ്റ പവറിന്റെ ഡയറക്ടറായിരുന്ന മിസ്ത്രി 2009 ഒക്ടോബര്‍ 26 വരെ, ടാറ്റ എല്‍ക്സി ലിമിറ്റഡിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു

ഇന്ത്യന്‍ വംശജനായ ഐറിഷ് വ്യവസായിയായിരുന്നു സൈറസ് പല്ലോണ്‍ജി മിസ്ത്രി. 1991ല്‍ മിസ്ത്രി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ ബിസിനസ് ഷപൂര്‍ജി പല്ലോണ്‍ജി ആന്‍ഡ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടറായി സൈറസ് മിസ്ത്രി നിയമിതനായി. നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍ അംഗവുമായിരുന്നു അദ്ദേഹം. ടാറ്റാ ഗ്രൂപ്പുമായി വളരെയേറെക്കാലത്തെ ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായ പ്രമുഖനാണ് സൈറസ് മിസ്ത്രി.1990 സെപ്റ്റംബര്‍ 24 മുതല്‍, 2006 സെപ്റ്റംബര്‍ 18 വരെ ടാറ്റ പവറിന്റെ ഡയറക്ടറായിരുന്ന മിസ്ത്രി 2009 ഒക്ടോബര്‍ 26 വരെ, ടാറ്റ എല്‍ക്സി ലിമിറ്റഡിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു.

ടാറ്റ കുടുംബത്തിനു പുറത്ത് നിന്ന് ഈ സ്ഥാനത്തേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം

2012ല്‍ രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞതിന് ശേഷം ടാറ്റ സണ്‍സിനെ നയിക്കാന്‍, ഗ്രൂപ്പിന്റെ ആറാമത്തെ ചെയര്‍മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നൗറോജി സക്ലത്വാലയ്ക്ക് ശേഷം ടാറ്റ കുടുംബത്തിനു പുറത്ത് നിന്ന് ഈ സ്ഥാനത്തേക്കെത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്ന് പിതാവ് പല്ലോണ്‍ജി മിസ്ത്രി വിരമിച്ച് ഒരു വര്‍ഷത്തിന് ശേഷം, 2006 സെപ്റ്റംബര്‍ ഒന്നിന് സൈറസ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ ടാറ്റ സണ്‍സില്‍ 18.4 ശതമാനം ഓഹരികള്‍ സൈറസ് മിസ്ത്രി സ്വന്തമാക്കി.

2018-ല്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 10 ബില്യണ്‍ ഡോളറായിരുന്നു. അങ്ങനെ ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ഷാപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് വളരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ടെലിസര്‍വീസസ്, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ് എന്നിവയുള്‍പ്പെടെ സുപ്രധാന ടാറ്റ ഓര്‍ഗനൈസേഷനുകളുടെ തലവനായി മിസ്ത്രി മാറി.

ടാറ്റ സ്റ്റീലിന്റെ യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിലപാട്, നാനോ കാറിനെ കുറിച്ചുള്ള അഭിപ്രായ ഭിന്നതകള്‍, ടാറ്റ ടെലിസര്‍വീസ് ജപ്പാന്‍ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം എന്നിവയാണ് തന്നെ നീക്കാനുള്ള കാരണമായതെന്ന് മിസ്ത്രി പ്രതികരിച്ചിരുന്നു

2016 ഒക്ടോബറില്‍, നാടകീയമായ അട്ടിമറിയാണ് ടാറ്റ സണ്‍സിന്റെ തലപ്പത്ത് നടന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സ് ബോര്‍ഡ്, മിസ്ത്രിക്ക് സ്വമേധയാ രാജിവയ്ക്കാന്‍ അവസരം നല്‍കിയതിന് ശേഷം അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. ടാറ്റ സ്റ്റീലിന്റെ യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന നിലപാട്, നാനോ കാറിനെ കുറിച്ചുള്ള അഭിപ്രായ ഭിന്നതകള്‍, ടാറ്റ ടെലിസര്‍വീസ് ജപ്പാന്‍ കമ്പനിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം എന്നിവയാണ് തന്നെ നീക്കാനുള്ള കാരണമായതെന്ന് മിസ്ത്രി പ്രതികരിച്ചിരുന്നു. മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി തിരിച്ചെത്തി, ഏതാനും മാസങ്ങള്‍ക്ക് ശേഷം നടരാജന്‍ ചന്ദ്രശേഖരന്‍ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2019 ഡിസംബറില്‍, നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ (NCLAT) ചന്ദ്രശേഖരനെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും മിസ്ത്രിയെ പുനഃസ്ഥാപിക്കുകയും ചെയ്തു. പക്ഷേ, NCLAT-ന്റെ ഉത്തരവ് 2020 ജനുവരി 10-ന് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിശദീകരണം തേടി മിസ്ത്രി കോടതിയില്‍ ക്രോസ് അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

സൈറസ് മിസ്ത്രി
രത്തന്‍ ടാറ്റ വാഴ്ത്തിയ പിന്‍ഗാമി, പുറത്താകല്‍, നിയമപോരാട്ടം: ടാറ്റ ഗ്രൂപ്പിലെ മിസ്ത്രി കാലം

ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം സൈറസ് മിസ്ത്രിയുടെ പിതാവ് പല്ലോണ്‍ജി മിസ്ത്രിയുടെ സമ്പത്ത് 2021 ന്റെ പകുതിയോടെ ഏകദേശം 30 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. മരണസമയത്ത് 29 ബില്യണ്‍ യുഎസ് ഡോളറും. മരണസമയത്ത് ഏറ്റവും ധനികനായ ഐറിഷുകാരനായ അദ്ദേഹം ലോകത്തിലെ ധനികന്മാരുടെ പട്ടികയില്‍ 143ാം സ്ഥാനക്കാരനായിരുന്നു.

logo
The Fourth
www.thefourthnews.in