ഇന്ത്യന്‍ തുകല്‍ കമ്പനികൾ റഷ്യന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗാര്‍ഡിയന്‍; ചോദ്യം ചെയ്ത് കേന്ദ്രം
ADNAN ABIDI

ഇന്ത്യന്‍ തുകല്‍ കമ്പനികൾ റഷ്യന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഗാര്‍ഡിയന്‍; ചോദ്യം ചെയ്ത് കേന്ദ്രം

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍നിന്ന് ഇന്ത്യന്‍ വ്യവസായം നേട്ടം കൊയ്തിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ലെതർ എക്‌സ്‌പോർട്ടേഴ്‌സ്
Updated on
2 min read

ഇന്ത്യയില്‍ നിന്നുള്ള ലെതര്‍ കമ്പനികള്‍ റഷ്യന്‍ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ദ ഗാര്‍ഡിയന്‍. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ, റഷ്യൻ സൈന്യത്തിന്റെ ബൂട്ട് നിർമാണത്തിന് ആവശ്യമുളള തുകൽ കയറ്റുമതി ചെയ്തുകൊണ്ടാണ് കമ്പനികൾ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഗാര്‍ഡിയന്‍ പറയുന്നു. ഇക്കാലത്തിനിടെ റഷ്യയിലേക്കുള്ള തുകല്‍ കയറ്റുമതിയില്‍ ഉണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഡിസംബർ 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍, റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍നിന്ന് ഇന്ത്യന്‍ വ്യവസായം നേട്ടം കൊയ്തിട്ടില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ലെതർ എക്‌സ്‌പോർട്ടേഴ്‌സ് (സിഎൽഇ) പ്രതികരിച്ചു. പ്രധാന വിപണി ഇപ്പോഴും യുഎസ് ആണെന്നും സിഎൽഇ വ്യക്തമാക്കി.

ദ ​ഗാർഡിയനിൽ വന്ന റിപ്പോർട്ട്
ദ ​ഗാർഡിയനിൽ വന്ന റിപ്പോർട്ട്

യുദ്ധം തുടങ്ങി മാസങ്ങൾ പിന്നിട്ടപ്പോൾ, ഇന്ത്യൻ ലതർ കമ്പനികൾ തുകല്‍ കയറ്റുമതിയില്‍ നിന്നും വൻ വരുമാനം നേടിയെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. കാൺപൂർ ആസ്ഥാനമായുള്ള ഹോമറ ടാനിംഗ് ഇൻഡസ്ട്രീസ് എന്ന കമ്പനിയെയാണ് പ്രധാനമായും പരാമർശിച്ചിരിക്കുന്നത്. യുദ്ധം ആരംഭിച്ചശേഷം റഷ്യയിലേക്ക് ഓരോ മാസവും 830,000 പൗണ്ട് വിലമതിക്കുന്ന തുകലും ലെതർ ബൂട്ട് ഉത്പന്നങ്ങളും വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, റഷ്യയിലേക്ക് 5 മില്യൺ പൗണ്ട് വിലമതിക്കുന്ന ലെതർ ബൂട്ട് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തുവെന്നാണ് ഹോമറ ടാനിംഗ് പറയുന്നത്. ഇത് പ്രധാനമായും ഡൊനോബുവ്, വോസ്റ്റോക്ക് എന്നീ സ്ഥാപനങ്ങളിലേക്കാണ് കയറ്റുമതി ചെയ്തിരുന്നത്. റഷ്യൻ സൈന്യത്തിന്റെ ബൂട്ട് നിർമാണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളാണ് ഇവ രണ്ടും.

എന്നാൽ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിനോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് രം​ഗത്ത് വന്നിരിക്കുകയാണ് സിഎൽഇയുടെ ചെയർമാൻ സഞ്ജയ് ലീഖ. ചില ഇന്ത്യൻ ലെതർ കമ്പനികൾ റഷ്യയിൽ നിന്നുള്ള ബിസിനസ്സിൽ വരുമാനം നേടിയിരിക്കാം, എന്നാൽ അത് ഇന്ത്യയുടെ മുഴുവൻ വ്യവസായ സ്ഥാപനങ്ങളുടെയും നേട്ടമായി വിലയിരുത്താനാവില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിൽ നിന്നും ഇന്ത്യൻ വ്യവസായത്തിന് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഞങ്ങളുടെ പ്രധാന വിപണി ഇപ്പോഴും യുഎസാണ്. അതോടൊപ്പം യൂറോപ്പ്, ജർമനി, ഇറ്റലി, യുകെ, ഫ്രാൻസ് അടക്കമുളള രാജ്യങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ മുൻനിര ഇറക്കുമതിക്കാരായി തുടരുകയാണെന്നും സഞ്ജയ് ലീഖ കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് ലീഖ
സഞ്ജയ് ലീഖ

രാജ്യത്തെ ഏറ്റവും വലിയ തുകൽ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് കാൺപൂർ. ഇന്ത്യയുടെ മൊത്തം തുകൽ വ്യാപാരത്തിൽ ഏകദേശം 30 ശതമാനം സംഭാവന ചെയ്യുന്നതും ഹോമറ ടാനിംഗ് ഇൻഡസ്ട്രീസ് ആണ്. ചൈനയും യൂറോപ്പും പോലെ റഷ്യയും ഒരു സാധാരണ വിപണിയായിരുന്നു. എന്നാൽ, യുദ്ധം തുടങ്ങിയ ശേഷം, തുകലിന്റെ ആവശ്യകത വര്‍ധിച്ചെന്നാണ് ഹോമറ ടാനിംഗിന്റെ ഡയറക്ടർ താഹിർ റിസ്വാൻ പറയുന്നത്. യുദ്ധത്തിന് മുമ്പ് ഏകദേശം 10 ശതമാനം ബിസിനസ്സാണ് റഷ്യ നടത്തിയിരുന്നത്. എന്നാൽ അത് ഇപ്പോൾ ഏകദേശം 70 ശതമാനം ആയി ഉയർന്നിരിക്കുന്നു. ഓരോ മാസവും ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് ഏഴോ എട്ടോ കണ്ടെയ്നർ ലെതർ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in