എണ്ണക്കമ്പനികൾ ലാഭത്തിൽ; പെട്രോൾ, ഡീസൽ വില കുറച്ചേക്കും

എണ്ണക്കമ്പനികൾ ലാഭത്തിൽ; പെട്രോൾ, ഡീസൽ വില കുറച്ചേക്കും

ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും നഷ്ടം നികത്തണമെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറായിരുന്നില്ല
Updated on
1 min read

രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകൾ. എണ്ണക്കമ്പനികൾ നഷ്ടത്തിൽ നിന്ന് കരകയറിയതിന്റെ അടിസ്ഥാനത്തിൽ വില കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ എണ്ണക്കമ്പനികൾ നഷ്ടം നികത്തി സാധാരണനിലയിലേക്ക് എത്തിയിരിക്കുകയാണ്. ത്രൈമാസപാദങ്ങളിൽ എണ്ണക്കമ്പനികളുടെ പ്രകടനം മികച്ചനിലയിലായിരുന്നു. നേരത്തെ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ ഗണ്യമായി കുറഞ്ഞിരുന്നെങ്കിലും നഷ്ടം നികത്തണമെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറായിരുന്നില്ല. ഒപെക് രാജ്യങ്ങളിൽ ചിലത് എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചിരുന്നെങ്കിലും അത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നു. ജൂലൈ മുതൽ എണ്ണ ഉത്പാദനം കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചത്.

എച്ച്പിസിഎൽ , ബിപിസിഎൽ കമ്പനികളുടെ സ്റ്റോക്ക് വില ജൂണ്‍‌ ഏഴിന് മൂന്നുമുതൽ അഞ്ച് ശതമാനം വരെ ഉയര്‍ന്നു. നിരവധിഘടകങ്ങളാണ് ഇതിന് പിന്നിൽ പ്രവര്‍ത്തിച്ചത്. ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 110 ഡോളർ വരെ വിലയുള്ളതിനാൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ എണ്ണക്കമ്പനികൾക്ക് യുക്രെയ്‌ൻ യുദ്ധത്തിനു മുമ്പുള്ള ബുക്കിങ് മൂല്യം മറികടക്കാൻ സാധിച്ചേക്കും. റിഫൈനിങ് വിഭാഗത്തിൽ എണ്ണക്കമ്പനികളുടെ കഴിഞ്ഞപാദത്തിലെ വരുമാനം ശക്തമായിരുന്നു. ഇത് മാര്‍ക്കറ്റിങ് വിഭാഗത്തിലും വലിയ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു.

പെട്രോൾ, ഡീസൽ വിലകൾ രണ്ട് മുതൽ അഞ്ച് ശതമാനം വരെ കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് പ്രതീക്ഷിച്ചത്ര ലാഭം നൽകിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാൻ റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാൽ ഗള്‍ഫ് ക്രൂഡോയിലിനേക്കാൾ പ്രതീക്ഷിച്ചത്രയും നേട്ടമുണ്ടാകുകയും ചെയ്തില്ല. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനയാണ് ഇതിന് കാരണം. 2023 സാമ്പത്തികവര്‍ഷത്തിൽ ബാരലിന് 115 ഡോളറായിരുന്നു റഷ്യൻ ക്രൂഡ് ഓയിൽ അസംസ്കൃത വസ്തുക്കളുടെ വില. എന്നാൽ ദുബായിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് ഇത് 105 ഡോളറായിരുന്നു.

logo
The Fourth
www.thefourthnews.in