ഡോളറിനെതിരെ പിടിച്ചു നില്‍ക്കാനാവാതെ രൂപ; 82.33 ലേക്ക് കൂപ്പുകുത്തി

ഡോളറിനെതിരെ പിടിച്ചു നില്‍ക്കാനാവാതെ രൂപ; 82.33 ലേക്ക് കൂപ്പുകുത്തി

എണ്ണവില ഉയരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ പ്രധാന കാരണം
Updated on
1 min read

യുഎസ് ഡോളറിനെതിരെ രൂപ ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിനെതിരെ 82.33 എന്ന സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 81.88 എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവില ഉയരുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ പ്രധാന കാരണം. വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാൻ തന്നെയാണ് സാധ്യതയെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടെയാണ് ഇന്ത്യൻ രൂപയുടെ തകർച്ച ആരംഭിച്ചത്. ഡോളറിന്റെ മൂല്യം വർധിച്ചതോടെ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിഞ്ഞതാണ് തിരിച്ചടിയുടെ അടിസ്ഥാനം.

ഉയർന്ന പലിശ നിരക്കും വളര്‍ച്ചാ സാധ്യതയും ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിച്ചിരുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ തുക കടമെടുത്ത് ഇന്ത്യയിൽ നിക്ഷേപിക്കുന്നതായിരുന്നു ട്രെന്‍ഡ്. എന്നാൽ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയർത്തിയതോടെ നിക്ഷേപകർക്ക് ഇന്ത്യയേക്കാൾ കൂടുതൽ ലാഭം യുഎസിൽ നിക്ഷേപിക്കുന്നതായി. ഇതോടെയാണ് ഇന്ത്യയിലുണ്ടായിരുന്ന നിക്ഷേപങ്ങൾ അമേരിക്കയിലേക്ക് മാറ്റാന്‍ വിദേശ നിക്ഷേപകർ ആരംഭിച്ചത്.

എണ്ണ ഉത്പാദന രാജ്യങ്ങളുടെ ആഗോള സംഘടനയായ ഒപെക് സഖ്യകക്ഷികൾ വൻതോതിൽ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചതോടെയാണ് എണ്ണവിലയിൽ വൻ കുതിപ്പുണ്ടാകുന്നത്. ബുധനാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനായ OPEC, OPEC + എണ്ണ ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ (ബിഡിപി) കുറക്കാൻ തീരുമാനിച്ചത്.

രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഫോറെക്സ് റിസർവ് വിൽക്കുന്നത് തുടരുകയാണ്. കഴിഞ്ഞയാഴ്ച തുടർച്ചയായ നാലാം തവണയും ആർ.ബി.​ഐ വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. അതേസമയം, വ്യാപാരകമ്മി ഉയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in