അനിമേഷനിൽ ദേശീയ പുരസ്കാരം, തെങ്ങിന്റെ കഥ പറഞ്ഞ 'എ കോക്കനട്ട് ട്രീ'

അനിമേഷനിൽ ദേശീയ പുരസ്കാരം, തെങ്ങിന്റെ കഥ പറഞ്ഞ 'എ കോക്കനട്ട് ട്രീ'

ദേശീയ സിനിമ പുരസ്കാരത്തിൽ മികച്ച അനിമേഷൻ ചിത്രത്തിന് അവാർഡ് നേടിയ 'എ കോക്കനട്ട് ട്രീ' എന്ന എട്ട് മിനുട്ട് ദൈർഘ്യമുള്ള അനിമേഷൻ ചിത്രമാണ് മലയാളത്തിനും തിരുവമ്പാടിക്കും അഭിമാനമായിമാറുന്നത്
Updated on
2 min read

കേരനിരകളാൽ സമ്പന്നമാണ് കോഴിക്കോട് തിരുവമ്പാടിയെന്ന മലയോര ഗ്രാമം. നാളികേര കൃഷി തന്നെയാണ് മലയോര മേഖലയിലെ പ്രധാന വരുമാനങ്ങളിൽ ഒന്ന്. ഈ നാളികേര പെരുമ ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ തിളക്കം കൂടി സ്വന്തമാക്കുകയാണ്. ദേശീയ സിനിമ പുരസ്കാരത്തിൽ മികച്ച അനിമേഷൻ ചിത്രത്തിന് അവാർഡ് നേടിയ 'എ കോക്കനട്ട് ട്രീ' എന്ന എട്ട് മിനുട്ട് ദൈർഘ്യമുള്ള അനിമേഷൻ ചിത്രമാണ് മലയാളത്തിനും തിരുവമ്പാടിക്കും അഭിമാനമായി മാറുന്നത്.

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറ ആക്കാട്ടു മുണ്ടക്കൽ വീട്ടിൽ ജോഷി ബെനഡിറ്റിനാണ് പുരസ്കാരം. 'എ കോക്കനട്ട് ട്രീ' എന്ന തന്റെ ആദ്യ സിനിമക്ക് പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് ജോഷിയും കുടുംബവും.

നാടും വീടും മനുഷ്യനും കൃഷിയും പ്രകൃതിയും പ്രമേയമാക്കിയാണ് ജോഷിയുടെ ചിത്രം. മലയോരമേഖലയിലെ ഒരു സാധാരണ വീട്ടമ്മ തെങ്ങിൻ തൈ നടുന്നതും പരിപാലിക്കുന്നതും അത് ഒരു മരം എന്നതിലുപരി അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമ പറയുന്നത്. നാളികേര കഥ സിനിമയായത് യാദൃശ്ചികമല്ലെന്നും സംവിധായകൻ ജോഷി പറയുന്നത്.

അനിമേഷനിൽ ദേശീയ പുരസ്കാരം, തെങ്ങിന്റെ കഥ പറഞ്ഞ 'എ കോക്കനട്ട് ട്രീ'
ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും

തൃശൂർ ഫൈനാർട്സ് കോളേജിൽനിന്ന് ചിത്രകല പഠനം പൂർത്തിയാക്കിയ ജോഷി 'പന്നിമലത്ത്', 'കൊപ്രച്ചേവ്' എന്നീ രണ്ട് ഗ്രാഫിക് നോവലുകളുടെ രചയിതാവ് കൂടിയാണ്. ആനിമേഷൻ ചിത്രം ഇതാദ്യമായാണ് ഒരുക്കിയത്. ആദ്യ ശ്രമത്തിനു പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജമാകുമെന്നും ജോഷി പറഞ്ഞു.

'എ കോക്കനട്ട് ട്രീ' 2021 ൽ പൂർത്തിയാക്കിയെങ്കിലും 2022 ലാണ് സെൻസർ ചെയ്യുന്നത്. ചിത്രം ബോംബെയിലും മറ്റും നടത്തിയ ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിൻറെ ആശയവും ആവിഷ്കാരവും ഉൾപ്പെടെ ഭൂരിഭാഗം സാങ്കേതിക ജോലികളും ജോഷി സ്വയമാണ് ചെയ്തത്. പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ബിജിപാലാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

പുല്ലൂരാംപാറ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട് -മേരി ദമ്പതികളുടെ മകനാണ് ജോഷി. സ്കൂൾ അധ്യാപികയായ മേരിയാണ് ഭാര്യ. മകൻ: ബെനഡിക്ട്. തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാസാംസ്കാരിക പഠന കേന്ദ്രത്തിന്റെ സജീവ പ്രവർത്തകൻ കൂടിയാണ് ജോഷി.

logo
The Fourth
www.thefourthnews.in