'പൊളിറ്റിക്കൽ കറക്ട്നസ് നോക്കി സംസാരിക്കുന്ന സമൂഹം അമൂൽ ബേബികളെ സൃഷ്ടിക്കില്ലേ!'; ബിബിൻ ജോർജ്

'പൊളിറ്റിക്കൽ കറക്ട്നസ് നോക്കി സംസാരിക്കുന്ന സമൂഹം അമൂൽ ബേബികളെ സൃഷ്ടിക്കില്ലേ!'; ബിബിൻ ജോർജ്

ആരെയും കളിയാക്കാൻ പാടില്ല, പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കണം, ഇതെല്ലാം ഭയപ്പാടോടെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു
Updated on
1 min read

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്നതായിരുന്നു 'വെടിക്കെട്ട്' പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണം. എന്നാൽ സംവിധാന മോഹത്തിലുപരി, തുടർന്നുളള സിനിമകൾക്കൊരു സ്വാതന്ത്ര്യം വേണം, അതായിരുന്നു വെടിക്കെട്ട് എന്ന സിനിമ ചെയ്യാനുളള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് ബിബിൻ ജോർജ് പറയുന്നു.

''തമാശയുടെ പരിമിതികൾ കൂടിവരുന്നു. ആരെയും കളിയാക്കാൻ പാടില്ല, പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കണം, ഇതെല്ലാം ഭയപ്പാടോടെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഭയത്തിൽ നിന്നാണ് മാറ്റം കൊണ്ടുവരാമെന്ന തീരുമാനത്തിൽ എത്തിയത്. ഇപ്പോൾ തിരുത്തിക്കഴിഞ്ഞാൽ തുടർന്നങ്ങോട്ട് ഞങ്ങളുടെ സിനിമകൾക്ക് കുറച്ച് സ്വാതന്ത്ര്യം കിട്ടുമെന്ന ബോധ്യത്തിൽ നിന്നാണ് വെടിക്കെട്ട് എന്ന സിനിമ സംഭവിക്കുന്നത്. എന്നുകരുതി ഞങ്ങളുടെ സ്ഥിരം തമാശകൾ ഒഴിവാക്കിയിട്ടില്ല. പൊളിറ്റിക്കലി കറക്ടാവാനുളള ശ്രമങ്ങളുണ്ട്. തമാശകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സമൂഹത്തിന് ആവശ്യമായ ഒരു സന്ദേശവും സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുണ്ട്''- ബിബിൻ ജോർജ് പറയുന്നു.

തമാശകളെ വിമർശിക്കുന്ന സമൂഹത്തിന്റെ മാറ്റത്തെ അംഗീകരിക്കുന്നു. ഇത്തരം തമാശകൾ കേട്ടുതന്നെയാണ് താനും വളർന്നത്. പക്ഷേ ചില സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുളള ധൈര്യം തന്നതും ഈ തമാശകളിലൂടെ വേദനിപ്പിച്ചവർ തന്നെയാണെന്നും പൊളിറ്റിക്കൽ കറക്ട്നസ് നോക്കി മാത്രം സംസാരിക്കുന്ന ഒരു സമൂഹം അമൂൽ ബേബികളെ സൃഷ്ടിക്കില്ലേ എന്നും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ ബിബിൻ ജോർജ് ചോദിക്കുന്നു.

ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രമായിരുന്നു മാർ​ഗംകളി. ചിത്രത്തിൽ ബിനു തൃക്കാക്കരയുടെ കഥാപാത്രത്തെ ബോഡിഷെയിം ചെയ്തുകൊണ്ടുളള ഡയലോ​ഗുകൾ എതിർക്കപ്പെടേണ്ടതാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾ വേദനിപ്പിച്ചെങ്കിലും 'മൈ നെയിം ഈസ് അഴകൻ' അതുകൊണ്ട് സംഭവിച്ചതാണെന്ന് കരുതുന്നു എന്നും ബിബിൻ പറയുന്നു.

'മാർ​ഗംകളി' എന്ന സിനിമയിൽ ഞാനും ബിനു തൃക്കാക്കരയും ചേർന്നിരുന്നായിരുന്നു ആ ഡയലോ​ഗ് എഴുതിയത്, 'അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊക്കോട്ടെ!'. ബോഡി ഷെയ്മിങ് നടത്തി എന്ന പേരിൽ ഞങ്ങൾ പഴി കേൾക്കേണ്ടി വന്നു. പക്ഷേ അതുകൊണ്ടെന്ത് സംഭവിച്ചു? അവനിപ്പോൾ ഒരു സിനിമയിൽ നായകനായില്ലേ?- ബിബിൻ ചോദിക്കുന്നു.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഇരുന്നൂറോളം പുതുമുഖ താരങ്ങൾ ആണ് അഭിനയിക്കുന്നത്. അവസരങ്ങൾ ചോദിച്ച് നടന്ന സുഹൃത്തുക്കളോട് മുൻ മാതൃകകൾ ചോദിച്ച സംവിധായകർക്കുളള മറുപടി കൂടിയാണ് 'വെടിക്കെട്ട്' എന്നും സിനിമയുടെ ഭാ​ഗമായവർ പറയുന്നു.

logo
The Fourth
www.thefourthnews.in