പ്രതിഫലം നൽകി അനുമതി വാങ്ങിയാണ് ഗാനങ്ങൾ ഉപയോഗിച്ചത് ; നീലവെളിച്ചം വിവാദത്തിൽ വിശദീകരണവുമായി ആഷിഖ് അബു

പ്രതിഫലം നൽകി അനുമതി വാങ്ങിയാണ് ഗാനങ്ങൾ ഉപയോഗിച്ചത് ; നീലവെളിച്ചം വിവാദത്തിൽ വിശദീകരണവുമായി ആഷിഖ് അബു

ചിത്രത്തിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സംവിധായകൻ ആഷിഖ് അബു ,സംഗീത സംവിധായകൻ ബിജിബാൽ എന്നിവർക്കെതിരെയാണ് ബാബുരാജിന്റെ മക്കൾ നിയമനടപടി സ്വീകരിച്ചത്
Published on

നീല വെളിച്ചത്തിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ ആഷിഖ് അബു. ചിത്രത്തിൽ എം എസ് ബാബുരാജിന്റെ ഗാനങ്ങൾ റീമിക്സ് ചെയ്ത് വികലമാക്കി എന്ന കുടുംബത്തിന്റെ ആരോപണത്തിനാണ് ആഷിഖ് അബു വിശദീകരണം നൽകിയത്. ഗാനങ്ങൾ പുനർനിർമിക്കാനുള്ള അനുമതി നിയമപരമായി സ്വന്തമാക്കിയിട്ടുണ്ട്. ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകിയാണ് അവകാശം സ്വന്തമാക്കിയതെന്നും ആഷിഖ് അബു പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം.

ചിത്രത്തിലെ ഗാനങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സംവിധായകൻ ആഷിഖ് അബു , സംഗീത സംവിധായകൻ ബിജിബാൽ എന്നിവർക്കെതിരെയാണ് ബാബുരാജിന്റെ മക്കൾ നിയമനടപടി സ്വീകരിച്ചത്. ഗാനങ്ങൾ സംഗീതത്തിന്റെ തനിമയും മാസ്മരികതയും നശിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ നിന്നും ടിവി ചാനലുകളിൽ നിന്നും ഗാനം പിൻവലിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. 1964 ൽ പുറത്തിറങ്ങിയ ‘ഭാർഗവീനിലയം’ എന്ന ചിത്രത്തിൽ എം എസ് ബാബുരാജ് സംഗീതം നിർവഹിച്ച ഗാനങ്ങളാണ് നീലവെളിച്ചത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

പ്രതിഫലം നൽകി അനുമതി വാങ്ങിയാണ് ഗാനങ്ങൾ ഉപയോഗിച്ചത് ; നീലവെളിച്ചം വിവാദത്തിൽ വിശദീകരണവുമായി ആഷിഖ് അബു
'റീമിക്‌സ് ചെയ്ത് വികലമാക്കുന്നു'; നീലവെളിച്ചത്തിലെ പാട്ടുകള്‍ക്ക് അനുമതിയുണ്ടോ?

എന്നാൽ ഈ അവകാശക്കൈമാറ്റത്തുടർച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടർന്ന്, ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങൾ പുനർനിർമിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിർമാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളതെന്ന് ആഷിഖ് അബു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുൻ കരാർ രേഖകളും കൈവശമുണ്ട്. എം എസ് ബാബുരാജിന്റെ മകൾ സാബിറയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്നും കുറിപ്പിൽ പറയുന്നു.

പ്രതിഫലം നൽകി അനുമതി വാങ്ങിയാണ് ഗാനങ്ങൾ ഉപയോഗിച്ചത് ; നീലവെളിച്ചം വിവാദത്തിൽ വിശദീകരണവുമായി ആഷിഖ് അബു
ടൊവീനോയുടെ നീലവെളിച്ചം തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ആഷിഖ് അബു പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം

നീലവെളിച്ചം' സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഗാനങ്ങളുടെ അവകാശത്തെ സംബന്ധിച്ച്.

ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓർക്കസ്ട്രേഷനോടു കൂടി പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ ശ്രീ. പി ഭാസ്കരനിൽ നിന്നും, സംഗീതസംവിധായകനായ ശ്രീ. എം. എസ് ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നീതിയുക്തമായ രീതിയിൽ ഈ ഗാനങ്ങളുടെ മുൻ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിർമ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു. ഈ അവകാശക്കൈമാറ്റ തുടർച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടർന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങൾ പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിർമ്മാതാക്കളായ ഒ.പി.എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുൻ കരാർ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. (സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളിൽ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല.)

നിയമത്തിനപ്പുറം, ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞൻ ശ്രീ എം.എസ്‌ ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങൾ പുനർനിർമ്മിച്ച് 'നീലവെളിച്ചം' സിനിമയിൽ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാൽ, അദ്ദേഹത്തിന്റെ മൂത്ത മകൾ ശ്രീമതി സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചിടുള്ളത്.

ഈ സാഹചര്യത്തിൽ, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങൾ അനുമാനിക്കുന്നു.

ഇത് രമ്യമായി പരിഹരിക്കാനായി ശ്രീ എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങൾ നിരന്തരസമ്പർക്കങ്ങളിലാണ്.

ഈ വിവരങ്ങൾ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.

വിനയപൂർവ്വം

ആഷിഖ് അബു

ഒ.പി.എം സിനിമ

logo
The Fourth
www.thefourthnews.in