കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?

കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?

മിമിക്രി മാത്രമായിരുന്നില്ല കലാഭവൻ; ഒരു കൂട്ടം പ്രതിഭാശാലികളായ സംഗീതജ്ഞരുടെ അദ്ധ്വാനവും അർപ്പണബോധവുമുണ്ട് ആ പ്രസ്ഥാനത്തിന്റെ ഉദയത്തിന് പിന്നിൽ.
Updated on
2 min read

ആകാംക്ഷാഭരിതമായ ആ പിഞ്ചുമുഖങ്ങൾക്കൊപ്പം ഒരു യുഗം മുഴുവൻ മനസ്സിൽ വന്നുനിറയുന്നു; എങ്ങോ പോയിമറഞ്ഞ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം. എന്റെ കൂടി ശൈശവകാലമായിരുന്നല്ലോ അത്... തരംഗമാലകളായി ഒഴുകിവരുന്ന ഓരോ പുതിയ ശബ്ദത്തിനും കാതോർത്ത് റേഡിയോക്ക് മുന്നിൽ തപസ്സിരുന്ന കാലം.

1972 ലെ കലാഭവൻ ബാലഗാനമേളയിൽ പാടാൻ തയ്യാറെടുത്തു നിൽക്കുന്ന നാൽവർ സംഘത്തെ കണ്ടുമുട്ടിയത് സുജാതയുടെ ഫേസ്ബുക്ക് പേജിലെ അപൂർവസുന്ദരമായ ഒരു ഫോട്ടോഗ്രാഫിലാണ്. ഒരാളെ മാത്രം എളുപ്പം പിടികിട്ടി. വലത്തേയറ്റത്ത് വിടർന്ന കണ്ണുകളുമായി നിൽക്കുന്ന ആ കുട്ടിയിൽനിന്ന് ഇന്നത്തെ സുജാതയിലേക്ക് അധികദൂരമില്ലല്ലോ... ഏറിവന്നാൽ ഒരു ചിരിയുടെ ദൂരം മാത്രം.

ഇടത്തേയറ്റത്തെ കൊച്ചു പാട്ടുകാരി ജെൻസി ആണെന്നറിഞ്ഞത് സുജാത പറഞ്ഞാണ്. രാജഗീതങ്ങളാൽ തമിഴകത്തിന്റെ ഹൃദയം കീഴടക്കിയ നമ്മുടെ പ്രിയപ്പെട്ട ജെൻസി ഗ്രിഗറി. പക്ഷേ ഇടയ്ക്കുള്ള രണ്ടു പേർ? പ്രശസ്തരായ കൂട്ടുകാർക്കൊപ്പം സംഭവബഹുലമായ ഒരു സംഗീതയാത്രയുടെ ആരംഭ ബിന്ദുവിൽ പകച്ചുനിൽക്കുന്ന ആ കുട്ടികൾക്ക് പിന്നീടെന്ത് സംഭവിച്ചിരിക്കണം? പാട്ടുകാരായി പേരെടുത്തിരിക്കുമോ അവർ? അതോ...

പ്രശസ്തരായ കൂട്ടുകാർക്കൊപ്പം സംഭവബഹുലമായ ഒരു സംഗീതയാത്രയുടെ ആരംഭ ബിന്ദുവിൽ പകച്ചുനിൽക്കുന്ന ആ കുട്ടികൾക്ക് പിന്നീടെന്ത് സംഭവിച്ചിരിക്കണം? പാട്ടുകാരായി പേരെടുത്തിരിക്കുമോ അവർ? അതോ...

ഉത്തരം തന്നത് സുജാത തന്നെ: "ലില്ലിയാണ് എന്റെ തൊട്ടടുത്ത്. കുട്ടിക്കാലം മുതലുള്ള സുഹൃത്ത്. സ്‌കൂൾ തൊട്ട് കോളേജ് വരെ ഒരുമിച്ച് പഠിച്ചവരാണ് ഞങ്ങൾ. നന്നായി പാടിയിരുന്നെങ്കിലും സംഗീതം പ്രൊഫഷണായി സ്വീകരിച്ചില്ല അവർ. ഇപ്പോൾ കുടുംബസമേതം ദുബായിൽ താമസിക്കുന്നു. ലില്ലിയുടെ മോൾ രേഷ്മ പാട്ടുകാരിയാണ്. നന്നായി പാടും. ലില്ലിയുടെ തൊട്ടടുത്ത് പദ്‌മജ. ഇപ്പോഴും പാടാറുണ്ടെന്നാണ് അറിവ്. ഇടക്കൊരു ഫാമിലി റിയാലിറ്റി ഷോയിൽ പാടിക്കേട്ടിരുന്നു...''

കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?
ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം

പക്കമേളക്കാരായ കുഞ്ഞു കലാകാരന്മാരിൽ പലരും ഇന്ന് രംഗത്തില്ല. ഹാർമോണിയം വായിക്കുന്ന കുട്ടി ഇന്നത്തെ പ്രശസ്തനായ കീബോർഡ് കലാകാരൻ ജാക്സൺ അരൂജ ആണെന്ന് പറഞ്ഞുതന്നത് ജെൻസി. തബല 'പെരുക്കുന്നത്' സ്വന്തം ജ്യേഷ്ഠൻ ജെർസൺ ആണെന്നും. ഗിറ്റാർ വായിക്കുന്ന ആ കൊച്ചുമിടുക്കനെയും നമുക്കറിയാം-എലോയ് ഐസക്സ്. വിഖ്യാതരായ എമിലിന്റെയും റെക്സിന്റെയും സഹോദരൻ.

റെക്സ് ഐസക്സിനും എമിൽ ഐസക്സിനുമൊപ്പം സുജാത
റെക്സ് ഐസക്സിനും എമിൽ ഐസക്സിനുമൊപ്പം സുജാത

കലാഭവന്റെ ബാലഗാനമേള 1971 ൽ തന്നെ ഉത്ഘാടനം ചെയ്യപ്പെടേണ്ടതായിരുന്നുവെന്ന് പറയുന്നു വിഖ്യാത വയലിനിസ്റ്റ് റെക്സ് ഐസക്സ്. യേശുദാസിന്റെ ചലച്ചിത്ര ജീവിതത്തിന്റെ ദശാബ്ദിയോടനുബന്ധിച്ച് എറണാകുളം സെൻറ് ആൽബർട്ട്സ് ഹൈസ്കൂൾ മൈതാനത്ത് ഗാനമേളക്ക് തുടക്കം കുറിക്കാനായിരുന്നു പ്ലാൻ. നിർഭാഗ്യവശാൽ ഇടതടവില്ലാതെ പെയ്ത മഴ കാരണം ഉദ്‌ഘാടനം നീട്ടിവെക്കേണ്ടി വന്നു.

സുജാതയ്ക്കും കെ എസ് ചിത്രയ്ക്കുമൊപ്പം ജെൻസി
സുജാതയ്ക്കും കെ എസ് ചിത്രയ്ക്കുമൊപ്പം ജെൻസി

"ഇക്കൂട്ടത്തിൽ ജെൻസിയും സുജാതയും പദ്‌മജയും ലില്ലിയും ഒന്നാന്തരം പാട്ടുകാരായിരുന്നു. ആദ്യ ഗാനമേളയിൽ പങ്കെടുക്കാൻ അവർക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ടിവന്നില്ല എന്നതാണ് സത്യം. ജാക്‌സണും എലോയിയും ജെർസണും പെട്ടെന്ന് കാര്യങ്ങൾ ഹൃദിസ്ഥമാക്കാൻ കഴിവുള്ളവർ. എങ്കിലും ആറ് പാട്ടുകൾക്കുവേണ്ടി ചുരുങ്ങിയ സമയത്തിനകം ഈ കുട്ടികളെ സജ്ജരാകുകയെന്നത് വെല്ലുവിളി തന്നെയായിരുന്നു," കലാഭവന്റെ എല്ലാ ആദ്യകാല പരിപാടികളുടെയും അമരക്കാരിൽ ഒരാളായിരുന്ന റെക്സ് ഐസക്സ് പറയുന്നു.

കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?
ശശികലയിലുണ്ട് ഒരു ആര്യാ ദയാൽ

ജാക്‌സണും എലോയിയും പിൽക്കാലത്ത് ഗിറ്റാറിലേക്ക് കളം മാറിയ ജെർസണും ഒഴിച്ച് ഇവരിലാരും പിൽക്കാലത്ത് സംഗീതത്തെ ജീവനോപാധിയായി കണ്ടില്ലെന്നതാണ് അത്ഭുതം. അവശേഷിച്ച ബാലകലാകാരന്മാരിൽ ചിലർ എൻജിനീയർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും മറ്റു ചിലർ ബിസിനസ്സുകാരുമൊക്കെയായി മാറിയെന്നാണ് റെക്സ് മാസ്റ്ററുടെ ഓർമ. ചിത്രത്തിൽ ഇടത്തേയറ്റത്ത് നിൽക്കുന്ന ഗിറ്റാറിസ്റ്റ് രാജു വിട പറഞ്ഞത് മൂന്ന് വർഷം മുൻപാണ്.

കാലം കയ്യൊപ്പ് ചാര്‍ത്തിയ ചിത്രത്തിന് കലാഭവനോളം പഴക്കം; എവിടെ ഈ കുട്ടിത്താരങ്ങള്‍?
വയലാർ മൂളിനടന്ന "തമ്പിഗാന"ത്തിന്റെ കഥ

"കലാഭവൻ എന്ന പ്രസ്ഥാനം ഇന്ന് അധികവും ഓർക്കപ്പെടുന്നത് മിമിക്രിയുടെ മാത്രം പേരിലാണെന്നത് തീർത്തും ദുഃഖകരം തന്നെ," റെക്സ് ഐസക്‌സിന്റെ വാക്കുകൾ.

"കേരളീയരുടെ ഹൃദയങ്ങളിൽ ആ ബാനർ ഇടം നേടിയത് പ്രതിഭാശാലികളായ ഒരു കൂട്ടം സംഗീതജ്ഞരിലൂടെ ആയിരുന്നുവെന്ന കാര്യം ഇന്ന് എത്ര പേർ ഓർക്കുന്നു? ഐതിഹാസികമായ ആ തുടക്കത്തിന്റെ ഗുണഭോക്താക്കളായി മാറിയത് മിമിക്രി ആർട്ടിസ്റ്റുകൾ ആണെന്ന് മാത്രം."

logo
The Fourth
www.thefourthnews.in