'പലരും പേടിച്ചു' ; ക്യാൻസർ ബാധിച്ചെന്ന വാർത്തകള്‍ തള്ളി
ചിരഞ്ജീവി

'പലരും പേടിച്ചു' ; ക്യാൻസർ ബാധിച്ചെന്ന വാർത്തകള്‍ തള്ളി ചിരഞ്ജീവി

ഒരിക്കൽ കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തിയപ്പോൾ ക്യാൻസർ അല്ലാത്ത പോളിപ്സ് കണ്ടെത്തി നീക്കം ചെയ്തുവെന്ന് പറഞ്ഞത് തെറ്റായി വളച്ചൊടിച്ചുവെന്ന് ചിരഞ്ജീവിയുടെ പ്രതികരണം
Updated on
1 min read

ക്യാൻസർ ബാധിതനാണെന്ന വാർത്തകളോട് പ്രതികരിച്ച് തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. വ്യാജ പ്രചാരണമാണെന്ന് ചിരഞ്ജീവി അറിയിച്ചു. താരം ക്യാൻസറിന്റെ പിടിയിലാണെന്ന് വ്യാപകമായി പ്രചരിച്ചതോടെ ആരാധകർ ആശങ്കയിലായിരുന്നു. ഇതോടെയാണ് താരം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

ആന്ധ്രയില്‍ ഒരു ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനത്തിന് സംസാരിക്കുന്നതിനിടെ, ഒരിക്കൽ കോളൻ സ്കോപ്പ് പരിശോധന നടത്തിയപ്പോള്‍ ക്യാൻസർ അല്ലാത്ത പോളിപ്സ് കണ്ടെത്തി നീക്കം ചെയ്തുവെന്ന് താരം പറഞ്ഞിരുന്നു. ഇതിനെ ചിലർ തെറ്റായി വളച്ചൊടിച്ചുക്കുകയായിരുന്നുവെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

ക്യാൻസർ ബാധിച്ചിരുന്നെന്ന രീതിയിൽ വാർത്തകൾ വരുന്നതുകൊണ്ടും നിരവധി ആളുകൾ ഇതുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിക്കുന്നത് കൊണ്ടുമാണ് മറുപടി പറയുന്നതെന്നായിരുന്നു ചിരഞ്ജീവി വ്യക്തമാക്കിയത്.

"മുൻപ് ഒരു ക്യാൻസർ സെന്റർ ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ക്യാൻസറിനെക്കുറിച്ച് ബോധവത്ക്കരണം നടത്തേണ്ട ആവശ്യകതയെ പറ്റി സംസാരിച്ചിരുന്നു. സ്ഥിരമായി വൈദ്യപരിശോധന നടത്തുന്നത് വഴി രോഗത്തെ തടയാൻ സാധിക്കുമെന്നും, ഒരിക്കൽ കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തിയെന്നും അതിലൂടെ ക്യാൻസർ അല്ലാത്ത പോളിപ്സ് കണ്ടെത്തി നീക്കം ചെയ്തുവെന്നും ഞാൻ പറഞ്ഞിരുന്നു. ഒരുപക്ഷേ ആദ്യം ടെസ്റ്റ് നടത്തിയില്ലായിരുന്നുവെങ്കിൽ അത് ക്യാൻസറായി മാറുമായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്." അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

എല്ലാവരും മുൻകരുതലുകൾ എടുക്കണമെന്നും ടെസ്റ്റുകൾ ഉചിതമായി നടത്തണമെന്നും പറഞ്ഞതാണ് ചില മാധ്യമങ്ങൾ തെറ്റായി വളച്ചൊടിച്ചതെന്ന് താരം വ്യക്തമാക്കി.

'ഞാൻ പറഞ്ഞത് എന്തെന്ന് മനസിലാക്കാതെ എനിക്ക് ക്യാൻസർ വന്നെന്നും, ചികിത്സ കൊണ്ടാണ് രക്ഷപെട്ടതെന്നും വാർത്തകൾ നൽകി. ഇത്തരം വാർത്തകൾ കാരണം നിരവധി ആളുകൾ എന്റെ ആരോഗ്യത്തെ പറ്റി ആശങ്കപ്പെട്ട് എനിക്ക് സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. ദയവായി വിഷയം എന്താണെന്ന് മനസിലാക്കാതെ അസംബന്ധം എഴുതി പിടിപ്പിക്കരുതെന്നാണ് മാധ്യമ പ്രവർത്തകരോട് എനിക്കുള്ള അഭ്യർഥന. ഈ കാരണത്താൽ പലരും വേദനിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു'. ചിരഞ്ജീവി ട്വീറ്റില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in