‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ പിഴവ്; നഷ്ടപരിഹാരമായി ഹരിശ്രീ അശോകന് ലഭിക്കുക 17.83 ലക്ഷം

‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ പിഴവ്; നഷ്ടപരിഹാരമായി ഹരിശ്രീ അശോകന് ലഭിക്കുക 17.83 ലക്ഷം

ഹരിശ്രീ അശോകൻ ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് വിധി
Updated on
1 min read

‘പഞ്ചാബി ഹൗസ്’ എന്നു പേരിട്ടിരിക്കുന്ന ഹരിശ്രീ അശോകന്റെ വീടിന്റെ നിർമാണത്തിൽ വന്ന പിഴവിന് ബദലായി 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ട് കോടതി. എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടേതാണ് വിധി. എറണാകുളത്ത് പ്രവർത്തിക്കുന്ന ടൈൽസ് സെന്ററിൽ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്ലോർ ടൈൽസ് വീടിന്റെ ആവശ്യത്തിനായി അശോകൻ വാങ്ങിയിരുന്നു. ചുരുങ്ങിയ കാലയളവിൽ ടൈൽസിന് കേടുപാടുകൾ ഉണ്ടായതിനെ ചൊല്ലി അശോകൻ ഉപഭോക്തൃ കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് വിധി.

ടൈൽസ് വിറ്റ സ്ഥാപനം, ഇറക്കുമതി ചെയ്ത കമ്പനി, ഹരിശ്രീ അശോകന്റെ വീട്ടിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം എന്നിവരാണ് നഷ്ട പരിഹാരം നൽകേണ്ടത്. ഇതിൽ ടൈൽസ് പതിപ്പിച്ച കരാർ സ്ഥാപനം മാത്രം 16,586,41 രൂപ നൽകേണ്ടിവരും. മോശമായി ടൈൽസ് പതിപ്പിച്ചെന്നും കൃത്യമായ സർവീസ് നൽകിയില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. രാജ്യാന്തര നിലവാരമുള്ള ടൈലുകള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കടയുടമകൾ അശോകനെ കൊണ്ട് ഇത് വാങ്ങിപ്പിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അതിനാലാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി കോടതി വിധിച്ചിരിക്കുന്നത്. കൂടാതെ, എതിർകക്ഷികൾ ചേർന്ന് ഒരു ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ടൈലുകള്‍ പതിപ്പിക്കുന്ന ജോലികൾക്ക് വേണ്ടി സ്ഥാപനത്തെ ഏൽപ്പിച്ചത് ഒരു ലക്ഷം രൂപയായിരുന്നു. മറ്റ് രണ്ടു സ്ഥാപനങ്ങളുടേയും ശുപാർശ പ്രകാരമായിരുന്നു ഇടപാടുകൾ. എന്നാൽ വീടിന്റെ പണി പൂർത്തിയായി അധികം വൈകാതെ തന്നെ തറയോടുകളുടെ നിറം മങ്ങുകയും പൊട്ടിപ്പൊളിയുകയും ചെയ്തു. വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിലേക്ക് വരാൻ ആരംഭിച്ചു. ടൈൽ പതിപ്പിച്ച സ്ഥാപനത്തെ അശോകന്‍ ഇക്കാര്യം അറിയിച്ചെങ്കിലും നിർമ്മാണത്തിലെ തകരാറും ഗുണനിലവാരക്കുറവുമാണ് കാരണമെന്നായിരുന്നു അവരുടെ പക്ഷം. തുടർന്ന് ടൈലുകൾ നല്‍കിയ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അവർ വാക്കാൽ ഉറപ്പുകള്‍ നൽകിയതല്ലാതെ ടൈലുകൾ മാറ്റിയെടുക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അശോകൻ ഉപഭോക്തൃ കോടതിയെ പരായിയുമായി സമീപിച്ചത്. ഉപഭോ​ക്താവിനോട് ധാർമിക ഉത്തരവാദിത്വമില്ലാതെയുളള പെരുമാറ്റവും, വ്യാപാര സാധനത്തിലും സേവനത്തിലും വരുത്തിയ ​ഗുണനിലവാരമില്ലായ്മയും ബോധ്യപ്പെട്ടതിനാൽ എതിർകക്ഷികള്‍ നഷ്ടപരിഹാരം നൽകാൻ അർഹരാണെന്നാണ് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.

logo
The Fourth
www.thefourthnews.in