ഹിഗ്വിറ്റ സിനിമാ വിവാദം: ഫിലിം ചേംബർ വിളിച്ച യോഗം ഇന്ന്

ഹിഗ്വിറ്റ സിനിമാ വിവാദം: ഫിലിം ചേംബർ വിളിച്ച യോഗം ഇന്ന്

മൂന്ന് വർഷം മുന്‍പ് പണമടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് അണിയറപ്രവർത്തകരുടെ വാദം
Updated on
1 min read

'ഹിഗ്വിറ്റ' സിനിമ വിവാദവുമായി ബന്ധപ്പെട്ട് ഫിലിം ചേംബറുമായുള്ള ചർച്ച ഇന്ന്. സിനിമയുടെ പേരിലുള്ള പ്രശ്നം അണിയറപ്രവർത്തകരുമായി ചർച്ച ചെയ്യും. എന്‍ മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതിലാണ് തർക്കം. പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതില്‍ എന്‍ എസ് മാധവന്‍ എതിർപ്പ് അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 2.30നാണ് യോഗം.

'ഹിഗ്വിറ്റ' എന്ന പേര് നല്‍കരുതെന്ന് കഴിഞ്ഞയാഴ്ച അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കി. ഹിഗ്വിറ്റ' എന്‍ എസ് മാധവന്റെ പ്രശസ്തമായ ചെറുകഥയാണെന്നും പേര് നല്‍കണമെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് അനുമതി വാങ്ങണമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. എന്‍ എസ് മാധവന്റെ കത്തിന് പിന്നാലെയായിരുന്നു ഇടപെടല്‍.

എന്നാല്‍, പേര് മാറ്റില്ലെന്ന നിലപാടിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. മൂന്ന് വർഷം മുന്‍പ് പണമടച്ച് പേര് ഫിലിം ചേംബറില്‍ രജിസ്റ്റർ ചെയ്തിരുന്നുവെന്നാണ് വാദം. ഇതേതുടർന്നാണ് പ്രശ്നപരിഹാരത്തിന് ചർച്ച വിളിച്ചത്. നിർമാതാവ് ബോബി തര്യനോട് നേരിട്ടെത്താൻ ചേംബർ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് അണിയറ പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും.

ഹിഗ്വിറ്റ സിനിമാ വിവാദം: ഫിലിം ചേംബർ വിളിച്ച യോഗം ഇന്ന്
ഹിഗ്വിറ്റ വിവാദത്തില്‍ ഫിലിം ചേംബര്‍ ഇടപെടല്‍; സിനിമയ്ക്ക് പേര് ഉപയോഗിക്കില്ലെന്ന് ഉറപ്പുകിട്ടിയതായി എന്‍ എസ് മാധവന്‍

സിനിമയുടെ അണിയറ പ്രവർത്തകർക്ക് പറയാനുള്ളത് കൂടി കേട്ട് ഉചിതമായ തീരുമാനത്തിലെത്താനാണ് ചർച്ചയുടെ ഉദ്ദേശമെന്ന് ഫിലിം ചേംബർ അറിയിച്ചു. ചിത്രത്തിൻ്റെ പേര് മാറ്റണമെന്ന അറിയിപ്പ് ഫിലിം ചേംബറില്‍നിന്ന് ലഭിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ ഹേമന്ത് ജി നായരുടെ പ്രതികരണം.

ഹിഗ്വിറ്റ സിനിമയാക്കാനുള്ള ആലോചനകൾ നടക്കുകയായിരുന്നുവെന്നും ഇതിനിടയിൽ അപ്രതീക്ഷിതമായി മറ്റൊരു ചിത്രത്തിൽ ഇതിൻ്റെ ശീർഷകം ഉപയോഗിച്ചതിൽ വിഷമം തോന്നിയെന്നും എൻ എസ് മാധവൻ പറഞ്ഞിരുന്നു. ചിത്രത്തിന് തന്റെ ചെറുകഥയുടെ ശീര്‍ഷകമായ 'ഹിഗ്വിറ്റ' എന്ന പേര് നല്‍കുന്നത് തനിക്ക് നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് നല്‍കരുതെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് ഫിലിം ചേംബര്‍ നിര്‍ദേശം നല്‍കിയത്.

logo
The Fourth
www.thefourthnews.in