ഗൊദാർദ്
ഗൊദാർദ്

അരങ്ങൊഴിഞ്ഞ് ഗൊദാര്‍ദ് ; വിട വാങ്ങുന്നത് സാമ്പ്രദായിക രീതികളെയെല്ലാം പൊളിച്ചടുക്കിയ സംവിധായകന്‍

ബ്രെത്ത്ലസ്, കണ്ടംപ്റ്റ്,ആല്‍ഫവില്‍ തുടങ്ങിയ ക്ലാസിക്ക് സിനിമകളുടെ സൃഷ്ടാവ്
Updated on
1 min read

വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സിനിമയിലെ സാമ്പ്രദായിക രീതികളെയെല്ലാം പൊളിച്ചടുക്കിയ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനാണ് ഗൊദാര്‍ദ്. ഫ്രഞ്ച് നവസിനിമയുടെ തലതൊട്ടപ്പനെന്നും നവതരംഗത്തിന്റെ പിതാവെന്നും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം 1950കളിലും അറുപതുകളിലും സിനിമയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. പരമ്പരാഗത ഹോളിവുഡ് സിനിമകളെ എന്നും വിമർശിച്ച ഗൊദാർദ് ലോകസിനിമയുടെ തന്നെ ഭാഷ മാറ്റിയെടുത്തതില‍െ പ്രധാനിയായാണ് കണക്കാക്കപ്പെടുന്നത്.

ബ്രത്‌ലസ്, കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, വീക്കെന്‍ഡ്, ആല്‍ഫവില്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായി. 1930 ല്‍ ഒരു സ്വിസ് ഫിസിഷ്യന്റെ മകനായി പാരിസില്‍ ജനിച്ച ഗൊദാര്‍ദ് തിരക്കഥാകൃത്തായാണ് സിനിമയിലേക്കു പ്രവേശിച്ചത്. 1960 ല്‍ പുറത്തിറങ്ങിയ ബ്രെത്ലസ് ആയിരുന്നു ആദ്യചിത്രം.

രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 'പൊളിറ്റിക്കല്‍ സിനിമ'യുടെ ശക്തനായ പ്രയോക്താവായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണ സ്വഭാവമുള്ളവയായിരുന്നു.1969-ല്‍ പുറത്തിറങ്ങിയ എ വുമണ്‍ ഈസ് എ വുമണ്‍ ആയിരുന്നു കളറില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ സമയത്താണ് നിര്‍മിച്ചത്. ലോകമെമ്പാടുമുള്ള സമാന്തര സിനിമാപ്രവർത്തകർ പാഠപുസ്തകമായി കാണുന്ന സംവിധായകനാണ് ഴാങ് ലുക് ഗൊദാർദ്

logo
The Fourth
www.thefourthnews.in