ഇരുമ്പു വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് പനാഹിയുടെ 'നോ ബിയേര്‍സ്'

ഇരുമ്പു വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് പനാഹിയുടെ 'നോ ബിയേര്‍സ്'

അകലങ്ങളിലിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ നിയന്ത്രിച്ചാണ് നോ ബിയേര്‍സ് പൂര്‍ത്തിയാക്കിയത്
Updated on
1 min read

ഒരു രാജ്യവും ഭരണകൂടവും പേടിക്കുന്ന സിനിമാ സംവിധായകന്‍. സിനിമ നിര്‍മ്മിക്കാതിരിക്കാന്‍ യാത്രാവിലക്കും വീട്ടുതടങ്കലും ഏര്‍പ്പെടുത്തി പുറത്തേക്കുള്ള എല്ലാ വഴികളും അടച്ചുള്ള ഒറ്റപ്പെടുത്തല്‍. നിയന്ത്രണങ്ങളും നീരീക്ഷണങ്ങളും വര്‍ധിക്കുമ്പോഴും ഇരുമ്പുപൂട്ടുകള്‍ നിഷ്പ്രഭമാക്കി വീണ്ടും സിനിമയെടുക്കുന്ന സാഹസികനായ സംവിധായകന്‍. അതാണ് ഇറാനിയന്‍ സംവിധായകനായ ജാഫര്‍ പനാഹി. സര്‍ക്കാരിൻ്റെ വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ ജാഫര്‍ പനാഹിയുടെ സിനിമകള്‍ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

വീട്ടുതടങ്കലിലായിരിക്കെ ഒരു ചെറിയ ഹാന്‍ഡി ക്യാമില്‍ ഷൂട്ട് ചെയ്ത വിഷ്വലുകള്‍ ഒരു പെന്‍ഡ്രൈവിലാക്കി കേക്കിനുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തിന് പുറത്തു കടത്തി സിനിമയാക്കി മാറ്റിയിട്ടുണ്ട് പനാഹി. ക്ലോസ്ഡ് കര്‍ട്ടനും ടാക്സിയുമൊക്കെ നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ നിന്നും സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ നിര്‍മ്മിച്ച ചിത്രമാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടി കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്. അകലങ്ങളിലിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ നിയന്ത്രിച്ചാണ് നോ ബിയേര്‍സ് പനാഹി പൂര്‍ത്തിയാക്കിയത്.

രാജ്യത്തെ അരക്ഷിതാവസ്ഥയും യുവ തലമുറയുടെ സ്വാതന്ത്ര്യ ദാഹവുമാണ്  നോ ബിയേര്‍സിൻ്റെ പ്രമേയം. നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന പരിമിതികള്‍ അസാദ്ധ്യമായ ആത്മവിശ്വാസത്തിലൂടെയും അപാരമായ ഭാവനയിലൂടെയുമാണ് പനാഹി മറികടക്കുന്നത്. രാജ്യം വിടാനൊരുങ്ങുന്ന കമിതാക്കളുടെ പ്രണയവും കരുതലുമാണ് ചിത്രത്തിലെ പ്രമേയം. സാറയും ബക്ത്യാറും വ്യാജ പാസ്പോര്‍ട്ടിനെ ആശ്രയിച്ചാണ് രാജ്യം  വിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഉടലെടുക്കുന്ന പ്രശ്നങ്ങളില്‍ ഇരുവരും കുടുങ്ങുന്നു. ഒറ്റയ്ക്ക് രാജ്യം വിടാന്‍ സാറയ്ക്കാകുന്നില്ല. ഇതിനിടയിലേയ്ക്കാണ് പ്രദേശവാസിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നവരുടെ കഥയും ഇടകലര്‍ത്തുന്നത്.

ഒരു ഘട്ടത്തില്‍ സിനിമ യഥാര്‍ത്ഥ സംഭവങ്ങളായി മാറുന്നു. അഭിനേതാക്കള്‍ക്ക് കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഇന്റര്‍നെറ്റ്  വഴി സംവിധാനം ചെയ്യുന്ന പനാഹിയില്‍ സംശയം തോന്നുന്നു. അവരുടെ ജീവിതത്തെ സിനിമ ബാധിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരംഭിക്കുന്നു. എന്നാല്‍ പ്രതിസന്ധികളെ യാഥാര്‍ത്ഥ്യം കൊണ്ട് നേരിട്ട് നോ ബിയേര്‍സ് പനാഹി പൂര്‍ത്തിയാക്കുന്നു. നോ ബിയേര്‍സ് 13ന് വൈകിട്ട് 6.15ന് ന്യൂ തിയറ്ററിലെ സ്‌ക്രീന്‍ മൂന്നിലും 16ന് ഉച്ചയ്ക്ക് 2.30ന് ശ്രീ തിയറ്ററിലും വീണ്ടടും പ്രദര്‍ശിപ്പിക്കും.

logo
The Fourth
www.thefourthnews.in