ഹൃദയാഘാതം: കന്നഡ നടി സ്പന്ദന തായ്‌ലൻഡിൽ അന്തരിച്ചു

ഹൃദയാഘാതം: കന്നഡ നടി സ്പന്ദന തായ്‌ലൻഡിൽ അന്തരിച്ചു

മൃതദേഹം നാളെ ബെംഗളുരുവിൽ എത്തിക്കും
Updated on
1 min read

കന്നഡ നടിയും നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യയുമായ സ്പന്ദന (35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം തായ്‌ലാൻഡിൽ അവധി ആഘോഷത്തിലായിരുന്നു സ്പന്ദന. പുലർച്ചെ രണ്ടു മണിയോടെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ സ്പന്ദനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സ്ഥിരീകരിച്ചു .

കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും സ്പന്ദനക്കുണ്ടായിരുന്നില്ലെന്നും, നേരത്തെ കോവിഡ് ബാധിത ആയിരുന്നെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും അവരെ അലട്ടിയിരുന്നില്ലെന്നു സ്പന്ദനയുടെ ഇളയച്ഛനും കോൺഗ്രസ് എം എൽ എയുമായ ബി കെ ഹരിപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ഏറ്റു വാങ്ങാൻ സ്പന്ദനയുടെ പിതാവുൾപ്പെടുന്ന സംഘം തായ്‌ലാൻഡിലേക്കു തിരിച്ചിട്ടുണ്ട് . കന്നഡ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു വിദേശത്തുണ്ടായിരുന്ന വിജയ രാഘവേന്ദ്രയും തായ്‌ലാൻഡിൽ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബെംഗളുരുവിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.

സ്പന്ദനയുടെ നിര്യാണത്തിൽ ചലച്ചിത്ര - രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു . കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കന്നഡ ചലച്ചിത്രകാരൻ പുനീത്രാജ്‌കുമാറിന്റെ ബന്ധുവാണ് സ്പന്ദന. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും കന്നഡ സിനിമ ലോകത്തിനു പ്രിയങ്കരിയായിരുന്നു സ്പന്ദന . നടൻ പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗത്തിന്റെ നോവ് ഉണങ്ങും മുൻപാണ് കന്നഡ സിനിമ ലോകത്തെ തേടി സ്പന്ദനയുടെ മരണ വാർത്തയെത്തുന്നത് .

logo
The Fourth
www.thefourthnews.in