സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും
Updated on
2 min read

Kerala State Film Awards 2024: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ (ആടുജീവിതം)

ഒൻപത് പുരസ്കാരങ്ങളുമായി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് പുരസ്കാരപ്രഖ്യാപനത്തില്‍ നിറഞ്ഞു നിന്നത്. ജനപ്രിയ ചിത്രം, സംവിധായകൻ, നടൻ, തിരക്കഥ, ഛായാഗ്രാഹകൻ, പ്രത്യേക ജൂറി പരാമ‍ര്‍ശം (അഭിനയം), മേക്കപ്പ് ആര്‍ട്ടിസ്റ്റ്, പ്രൊസസിംഗ് ലാബ്/കളറിസ്റ്റ്, ശബ്ദമിശ്രണം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍.

അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

അവാർഡുകള്‍ വിശദമായി

  • മികച്ച ചിത്രം - കാതല്‍ ദ കോർ

  • മികച്ച സംവിധായകൻ - ബ്ലെസി (ആടുജീവിതം)

  • മികച്ച നടി - ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

  • മികച്ച നടൻ - പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

  • മികച്ച രണ്ടാമത്തെ ചിത്രം - ഇരട്ട

  • മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

  • മികച്ച സ്വഭാവനടൻ - വിജയരാഘവൻ (പൂക്കാലം)

  • മികച്ച തിരക്കഥ - ആടുജീവിതം (ബ്ലെസി)

  • മികച്ച തിരക്കഥാകൃത്ത് - രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

  • മികച്ച കഥാകൃത്ത് - ആദർശ് സുകുമാരൻ (കാതല്‍ ദ കോർ)

  • മികച്ച ഛായാഗ്രാഹകൻ - സുനില്‍ കെ എസ് (ആടുജീവിതം)

  • മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

  • മികച്ച പിന്നണിഗായകൻ - വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവില്‍, ജനനം 1947 പ്രണയം തുടരുന്നു)

  • മികച്ച പിന്നണിഗായിക - ആൻ ആമി (തിങ്കള്‍പ്പൂവിൻ, പാച്ചുവും അത്ഭുതവിളക്കും)

  • കലാസംവിധായകൻ - മോഹൻദാസ് (2018)

  • മികച്ച ചിത്രസംയോജകൻ - സംഗീത് പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)

  • മികച്ച സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ് (ചാവേർ)

  • മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍)

  • മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

  • മികച്ച ശബ്ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവതം)

  • മികച്ച സിങ്ക് സൗണ്ട് - ഷമീർ അഹമ്മദ് (ഒ ബേബി)

  • മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ് (ആടുജീവിതം)

  • മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)

  • മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)

  • മികച്ച ചലച്ചിത്രം ഗ്രന്ഥം - മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

  • മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)

  • മികച്ച വസ്ത്രാലങ്കാരം - ഫെമിന ജെബ്ബാർ (ഒ ബേബി)

  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആണ്‍) - റോഷൻ മാത്യു (ഉള്ളൊഴുക്ക, വാലാട്ടി)

  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെണ്‍) - സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)

  • മികച്ച നൃത്തസംവിധാനം - ജിഷ്ണു (സുലൈഖ മൻസില്‍)

  • മികച്ച വിഷ്വല്‍ എഫക്‌ട്‌സ് - ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (2018)

  • സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരാമർശം - ശാലിനി ഉഷാദേവി (എന്നെന്നും)

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: ഉർവശിയും ബീന ചന്ദ്രനും മികച്ച നടിമാർ, പൃഥ്വിരാജ് നടൻ; ചിത്രം കാതല്‍, സംവിധായകൻ ബ്ലെസി
ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; രണ്ടിടത്തും ഫൈനൽ റൗണ്ടിൽ മമ്മൂട്ടി, ചരിത്രനേട്ടം അരികെ?

കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പ്രിത്വിരാജ്ഉം അവസാന റൗണ്ടിൽ എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടന്നത്. 'ഉള്ളൊഴുക്കി'ലെ ലീലാമ്മയായി വേഷമിട്ട ഉർവശിയും, അഞ്ജുവായെത്തിയ പാർവതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിൽ ഉണ്ടായിരുന്നു. മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം 'നേരി'ലെ പ്രകടനത്തിൽ അനശ്വര രാജനും പരിഗണനയിൽ ഉണ്ടായിരുന്നു. ഇതുവരെ റിലീസ് ആവാത്ത ചില ചിത്രങ്ങളും അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തുടങ്ങിയ ചിത്രങ്ങൾ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി അവസാന റൗണ്ടിൽ മാറ്റുരച്ചിരുന്നു. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരവിഭാഗത്തിലുണ്ടായിരുന്നു. 2018, 'ഫാലിമി' തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ എത്തിയിരുന്നു. ബ്ലെസി, ജിയോ ബേബി, ക്രിസ്‌റ്റോ ടോമി തുടങ്ങിയവറായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയിൽ.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിംഗ് നടന്നത്. ആദ്യ റൗണ്ടില്‍ 160 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനെത്തിയത്. ഇതിൽ 84 സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. തിയേറ്ററിൽ റിലീസാകാത്ത, എന്നാൽ രാജ്യാന്തര മേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും ജൂറിയുടെ മുന്നിലുണ്ട്.

logo
The Fourth
www.thefourthnews.in