മുത്തണി മുല കൊണ്ട് "മുറിവേറ്റ" ഒരു പാട്ട്

മുത്തണി മുല കൊണ്ട് "മുറിവേറ്റ" ഒരു പാട്ട്

പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് മലയാളികളിൽ അധികം പേർ കേൾക്കാതെ പോയതിലുള്ള ദുഃഖം പങ്കുവെച്ചിട്ടുണ്ട് അന്തരിച്ച എം ജി രാധാകൃഷ്ണൻ. അശ്ലീലം ആരോപിച്ചാണ് ആകാശവാണി ആ ഗാനത്തെ മാറ്റി നിർത്തിയത്
Updated on
2 min read

പഴയ അശ്ലീലങ്ങൾ പലതും ശ്ലീലങ്ങളും രാഷ്ട്രീയശരികളുമായി മാറിക്കൊണ്ടിരിക്കുന്ന കാലത്തുനിന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകമുണർത്തിയേക്കാവുന്ന ഓർമ്മ. കുമാരസംഭവത്തിൽ (1969) വയലാർ - ദേവരാജൻ ടീമിനുവേണ്ടി എം ജി രാധാകൃഷ്ണനും ബി വസന്തയും പാടിയ ആ പാട്ടിന്റെ പല്ലവി ഇങ്ങനെ: "മല്ലാക്ഷീമണിമാരിൽ ഉന്മാദമുണർത്തുവാൻ മല്ലീശരന്റെ വില്ലിൽ മണികിലുങ്ങി, പുത്തിലഞ്ഞി മരത്തിന്മേൽ പുഷ്പിണികൾ വള്ളികൾ മുത്തണിമുല ചേർത്തു പുണർന്നുറങ്ങീ...''

ആ പുണർന്നുറങ്ങലാണ് പാട്ടിന് വിനയായതെന്ന് എം ജി ആർ. "മുല എന്ന വാക്ക് അന്നൊക്കെ രഹസ്യമായി മാത്രമേ ആളുകൾ പറയൂ. അശ്ലീലമാണെന്നാണ് വെപ്പ്. സ്വാഭാവികമായും ആകാശവാണിയിലൂടെ ആ ഗാനം കേൾപ്പിക്കുന്നതിന് രൂക്ഷമായ എതിർപ്പ് വന്നു. അന്നത് സ്വാഭാവികമായിരുന്നു താനും. നല്ലൊരു പാട്ട് ആളുകൾ കേൾക്കാതെ പോയി എന്നത് എന്റെ നിർഭാഗ്യം.'' ഇന്നും അപൂർവമായേ കേൾക്കാറുള്ളൂ ആ ഗാനം റേഡിയോയിൽ. കുമാരസംഭവത്തിലെ മറ്റെല്ലാ ഗാനങ്ങളും (പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട, പ്രിയസഖി ഗംഗേ, ഓങ്കാരം ഓങ്കാരം, ഇന്ദുകലാമൗലി, എല്ലാം ശിവമയം, മായാനടനവിഹാരിണി, ശൈലനന്ദിനി, ശരവണപ്പൊയ്കയിൽ..) സൂപ്പർ ഹിറ്റായിരുന്നു എന്നോർക്കുക.

മുലയ്ക്ക് പകരം മാറ് എന്നോ മാറിടം എന്നോ ഉപയോഗിച്ചിരുന്നെങ്കിൽ പാട്ടിന്റെ ദുര്യോഗം മാറിക്കിട്ടിയേനെ

മുലയ്ക്ക് പകരം മാറ് എന്നോ മാറിടം എന്നോ ഉപയോഗിച്ചിരുന്നെങ്കിൽ പാട്ടിന്റെ ദുര്യോഗം മാറിക്കിട്ടിയേനെ എന്നായിരുന്നു എം ജി ആറിന്റെ വിശ്വാസം. "നിറഞ്ഞ മാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ" എന്നെല്ലാം കുട്ടികൾ പോലും പാടിനടന്നിരുന്ന കാലമാണ്. "മാറിലെ മദനാംഗരാഗം കുതിർന്നും" എന്ന് യേശുദാസ് പാടിയപ്പോഴും ഉണ്ടായില്ല ആർക്കും പരാതി. പ്രശ്‌നമായത് "മുല" തന്നെ.

ഹിന്ദുസ്ഥാനി രാഗമായ ബസന്ത് ബഹാറിലാണ് ദേവരാജൻ മാസ്റ്റർ മല്ലാക്ഷീമണിമാരിൽ ചിട്ടപ്പെടുത്തിയത്. ഈ രാഗത്തിൽ വിരലിലെണ്ണാവുന്ന പാട്ടുകൾ പോലുമില്ല മലയാളത്തിൽ. മൻ കി ബിൻ മത് വാരി ബാജേ ( റഫി, ലത -- ചിത്രം: ശബാബ്), കേതകി ഗുലാബ് (ഭീംസെൻ ജോഷി, മന്നാഡേ -- ചിത്രം: ബസന്ത് ബഹാർ) തുടങ്ങി ചുരുക്കം ഗാനങ്ങളേയുള്ളൂ ഹിന്ദിയിൽത്തന്നെ.

അശ്‌ളീലധ്വനി മൂലം പ്രതിക്കൂട്ടിലായ വേറെയും ഗാനങ്ങളുണ്ട് മലയാളത്തിൽ: പ്രാണനാഥൻ എനിക്ക് നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ (ഏണിപ്പടികൾ), മുക്കുവപ്പെണ്ണേ മുക്കുവപ്പെണ്ണേ (കടലമ്മ), ആറ്റിൻകര നിന്നും കുറവൻ പുല്ലാങ്കുഴലൂതി (ഒട്ടകം)...ഉദാഹരണങ്ങൾ നിരവധി.

ദേശീയ അവാർഡിന്റെ അവസാന റൗണ്ട് വരെയെത്തി തഴയപ്പെട്ട ``അമ്പലമില്ലാതെ ആൽത്തറയിൽ വാഴും'' (പാദമുദ്ര) എന്ന ഗാനത്തെക്കുറിച്ച് സംഗീത സംവിധായകൻ വിദ്യാധരൻ മാഷ് പങ്കുവെച്ച ഓർമ്മ കൂടി കേൾക്കുക: "അവാർഡ് നിഷേധിക്കാൻ ജൂറി കണ്ടെത്തിയ കാരണം അശ്ലീലത്തിന്റെ അതിപ്രസരമായിരുന്നത്രേ. പിറ്റേന്ന് പത്രങ്ങളില്‍ നിന്നാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. "കാമനെ ചുട്ടൊരു കണ്ണില്‍ കനലല്ല കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ, കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക് ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍' എന്നീ വരികള്‍ ജൂറിയിലെ ഏതോ അംഗം വികലമായി തര്‍ജമ ചെയ്തു കൊടുത്തതാണ് പ്രശ്നമായത്‌....'' അശ്ലീലം ആരോപിച്ച് ആകാശവാണിയുടെ ചില നിലയങ്ങളെങ്കിലും ഈ ഗാനം ഏറെക്കാലം പ്രക്ഷേപണം ചെയ്തില്ല എന്ന് കൂടി അറിയുക.

കാലം പാടെ മാറി. സഭ്യേതരമായി മുദ്രകുത്തി അകറ്റി നിർത്തപ്പെട്ട പദങ്ങൾ പലതും സഭ്യമായി. സിനിമയിലും ആ മാറ്റം പ്രകടം. "രതിപുഷ്പം പൂക്കുന്ന യാമം മാറിടം രാസകേളീ തടാകം" എന്നായിരുന്നു അടുത്തകാലത്ത് കൊച്ചുകുട്ടികൾ പോലും ഏറ്റുപാടിയ ഒരു ഹിറ്റ് ഗാനത്തിന്റെ പല്ലവി.

logo
The Fourth
www.thefourthnews.in