'ഫ്രീക്ക് പെണ്ണേ നിർമിച്ചു, അടിച്ചുമാറ്റിയിട്ടില്ല'; ആരോപണത്തിന് വിശദീകരണവുമായി ഷാൻ റഹ്മാൻ

'ഫ്രീക്ക് പെണ്ണേ നിർമിച്ചു, അടിച്ചുമാറ്റിയിട്ടില്ല'; ആരോപണത്തിന് വിശദീകരണവുമായി ഷാൻ റഹ്മാൻ

യുട്യൂബിലും മറ്റ് പ്ലാറ്റ്ഫോമിലും നൽകിയിട്ടുള്ള വിവരങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും ഷാൻ
Updated on
2 min read

അഡാർ ലവ് ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം മോഷ്ടിച്ചെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. സ്വന്തമായി ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ ക്രെഡിറ്റ് ഒരിക്കലും എടുത്തിട്ടില്ല. ഗാനം നിർമിക്കുക മാത്രമാണ് ചെയ്തത്. സത്യജിത്തിന്റെ പേര് കമ്പോസർ ആയും തന്റെ പേര് മ്യൂസിക് പ്രൊഡ്യൂസറായും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടതെന്നും ഷാൻ പറയുന്നു. യുട്യൂബിലും മറ്റ് പ്ലാറ്റ്ഫോമിലും നൽകിയിട്ടുള്ള വിവരങ്ങളിൽ ഉടൻ തന്നെ മാറ്റം വരുത്തുമെന്നും ഷാൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പാട്ട് റിലീസ് ചെയ്തപ്പോൾ തന്നെ നിരവധി ഡിസ്‌ലൈക്കുകൾ വന്നിരുന്നു. ഇത് കാരണം പിന്നീട് യൂട്യൂബിൽ ഗാനം കണ്ടിട്ടില്ലെന്ന് ഷാൻ പറയുന്നു. "സംഗീതം രചിച്ചതും നിർമിച്ചതും ക്രമീകരിച്ചതും ഷാൻ റഹ്മാൻ" എന്ന് ഇടുന്ന ഒരു പൊതു രീതി ഓഡിയോ കമ്പനികൾക്കുണ്ട്. ഗായകരുടെ പേരുകളും മറ്റും യുട്യൂബിൽ കൃത്യമായാണോ നൽകിയിരിക്കുന്നതെന്ന് നോക്കുന്നത് ചലച്ചിത്ര നിർമാതാക്കളാണ്. ഇന്ന് മുതൽ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നുവെന്നും ഷാൻ ഫേസ്ബുക്കിൽ കുറിച്ചു.

'ഫ്രീക്ക് പെണ്ണേ നിർമിച്ചു, അടിച്ചുമാറ്റിയിട്ടില്ല'; ആരോപണത്തിന് വിശദീകരണവുമായി ഷാൻ റഹ്മാൻ
ക്രെഡിറ്റ് നല്‍കാതെ ഗാനം സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു; ഷാന്‍ റഹ്‌മാനെതിരെ ആരോപണവുമായി ഗായകന്‍

പ്രേക്ഷകർക്കുവേണ്ടി ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തിൽ ഭൂതം മുതൽ മലർവാടി, തട്ടം, ജെഎസ്ആർ, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക് വരെ. അടിച്ചുമാറ്റി എന്ന പദവി ഇതുവരെ കിട്ടിയിട്ടില്ല. ചെയ്ത എല്ലാ പാട്ടുകളിലും വച്ച് നോക്കുമ്പോൾ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ ആ തെറ്റിദ്ധാരണ തിരുത്തണമെന്നും ഷാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

'ഫ്രീക്ക് പെണ്ണേ നിർമിച്ചു, അടിച്ചുമാറ്റിയിട്ടില്ല'; ആരോപണത്തിന് വിശദീകരണവുമായി ഷാൻ റഹ്മാൻ
'ആദ്യസിനിമ അൺകൺവെൻഷണൽ ആയിരിക്കണം'; യാഥാർത്ഥ്യമായ ജോർജിന്റെ സ്വപ്നം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ഒരു അഡാർ ലവ്' എന്ന സിനിമ വന്നപ്പോൾ സംവിധായകൻ ഒമർ ലുലു സോഷ്യൽ മീഡിയയിൽ കണ്ട ഒരു ഗാനം ചിത്രത്തിന്റെ ഭാഗമാക്കണമെന്ന് ആഗ്രഹിച്ചു. ഒരു പുതുമുഖത്തിന് അവസരം നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഞങ്ങൾ അതുമായി മുന്നോട്ടുപോയി. കാക്കനാടുള്ള എന്റെ വീട്ടിൽ വച്ചാണ് സത്യജിത്തിനെ കണ്ടത്. അദ്ദേഹം എന്നെ പാട്ട് പാടികേൾപ്പിച്ചു. എനിക്ക് ഇഷ്ടപ്പെടുകയും യഥാർഥ വരികൾ നിലനിർത്തിക്കൊണ്ട് ​ഗാനം നിർമിക്കാമെന്ന് (പ്രോഗ്രാം, അറേഞ്ച്, പ്രൊഡ്യൂസ്) സമ്മതിക്കുകയും ചെയ്തു. സത്യജിത്തിന്റെ ശബ്ദത്തിൽ എന്റെ സ്റ്റുഡിയോയിൽ ​ഗാനം റെക്കോർഡ് ചെയ്തു.

സോഷ്യൽ മീഡിയയിലെ അത്തരം നിരവധി ഗാനങ്ങൾക്കിടയിൽ ഒന്നായി മാത്രം അവശേഷിക്കാവുന്ന ഒരു ഗാനം നിർമിക്കാൻ സഹായിക്കുക മാത്രമാണ് ഒമറും ഞാനും ചെയ്തത്. അതേ സിനിമയിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനം ഉൾപ്പെടെ ഞാൻ ചിട്ടപ്പെടുത്തിയിട്ടില്ലാത്ത പാട്ടുകളുടെ ക്രെഡിറ്റ് ഞാൻ ഒരിക്കലും എടുത്തിട്ടില്ല.

ഇത്തരം വിഭാഗങ്ങളിലെ കലാകാരന്മാരെ RAPPERS ആയാണ് കണക്കാക്കുന്നത്. സംഗീതസംവിധായകരായല്ല മറിച്ച് അവർക്ക് ഗായകരും ഗാനരചയിതാവും എന്ന നിലയിൽ ക്രെഡിറ്റ് നൽകും. EMINEM-നെ റാപ്പർ എന്ന് വിളിക്കുന്നത് പോലെ തന്നെയാണിത്. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ "എന്നിലെരിഞ്ഞുതുടങ്ങിയ തീക്കനൽ", കിങ് ഓഫ് കൊത്തയിലെ ടൈറ്റിൽ ​ഗാനം എന്നിവ ചെയ്ത Rzee, ഫെജോ തുടങ്ങിയ നിരവധി റാപ്പർമാർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.

ഫ്രീക്ക് പെണ്ണേ അതിന്റെ സംഗീതനിർമാണത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു ഗാനമാണ്. സംഗീതനിർമാണമില്ലാതെ ആ ഗാനം നടക്കില്ലായിരുന്നു. ഞാൻ പൂർണമായി ആസ്വദിച്ച് പൂർണമനസോടെയാണ് ആ ​ഗാനം ചെയ്ത്. ഇത് ഒരു റാപ്പ് ഗാനമാണ്. സത്യജിത്ത് എഴുതി, പാടിയ ​ഗാനം. മാണിക്യമലരായ പൂവിക്കും ഞങ്ങൾ സംഗീതസംവിധായകന് ക്രെഡിറ്റ് നൽകിയിരുന്നു.

പാട്ട് റിലീസ് ചെയ്തപ്പോൾ തന്നെ നിരവധി ഡിസ്‌ലൈക്കുകൾ ലഭിച്ചത് തികച്ചും വേദനിപ്പിച്ചിരുന്നു. സത്യജിത്തിന്റെ പേര് കമ്പോസർ ആയും എന്റെ പേര് മ്യൂസിക് പ്രൊഡ്യൂസർ ആയും വയ്ക്കാനാണ് 24/7 എന്ന ഓഡിയോ കമ്പനിയോട് ആവശ്യപ്പെട്ടത്. യൂട്യൂബിലുള്ള ​ഗാനത്തിന്റെ വിവരങ്ങളിൽ ഇന്ന് മാറ്റം വരുത്തും. ഇന്ന് ഞായറാഴ്ച ആയതുകൊണ്ടുതന്നെ മറ്റ് പ്ലാറ്റ്ഫോമുകളിൽ നാളെ മാറ്റം വരുത്തും. ഒരുപാട് ഡിസ്‌ലൈക്കുകൾ കണ്ടപ്പോൾ വേദന തോന്നിയതിനാൽ ആദ്യ ദിവസം കണ്ടശേഷം പിന്നീട് ​ഗാനം യൂട്യൂബിൽ കണ്ടിട്ടില്ല. ഓഡിയോ കമ്പനികൾക്ക് "സംഗീതം രചിച്ചതും നിർമിച്ചതും ക്രമീകരിച്ചതും ഷാൻ റഹ്മാൻ" എന്ന് ഇടുന്ന ഒരു പൊതു രീതിയുണ്ട്. ഗായകരുടെ പേരുകളും മറ്റും ചലച്ചിത്ര നിർമാതാക്കളാണ് നോക്കുന്നത്. ഇന്ന് മുതൽ എല്ലായിടത്തും മാറ്റങ്ങൾ വരുത്തും. സത്യജിത്തിന് സമാധാനമാകുമെന്ന് വിശ്വസിക്കുന്നു.

ഞങ്ങൾ അവസരങ്ങൾ നൽകുമ്പോൾ ആളുകൾ അത് നിസ്സാരമായി എടുക്കുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്. ഭാവിയിൽ അത്തരം അവസരങ്ങൾ നൽകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കും. മികച്ച ഗാനങ്ങൾ സൃഷ്ടിക്കാൻ സത്യജിത്തിന് എല്ലാവിധ ആശംസകളും.

നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തിൽ ഭൂതം മുതൽ മലർവാടി, തട്ടം, ജെഎസ്ആർ, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക് വരെ... അടിച്ചു മാറ്റി എന്ന പദവി ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ പാട്ടുകളിലും വച്ച് നോക്കുമ്പോൾ ഫ്രീക്ക് പെണ്ണേ ഒരു അടിച്ചുമാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം.

logo
The Fourth
www.thefourthnews.in