അവാർഡുകൾ വാരിക്കൂട്ടി ആർആർആർ; ഹോളിവുഡ് ക്രിട്ടിക്സിൽ നാല് പുരസ്‌കാരങ്ങൾ

അവാർഡുകൾ വാരിക്കൂട്ടി ആർആർആർ; ഹോളിവുഡ് ക്രിട്ടിക്സിൽ നാല് പുരസ്‌കാരങ്ങൾ

ഓസ്കർ നോമിനേഷനിൽ പട്ടികയിൽ ഇടം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് നേട്ടം
Updated on
1 min read

ഗോൾഡൻ ഗ്ലോബിനും ക്രിട്ടിക്സ് ചോയ്‌സിനും ശേഷം വീണ്ടും അവാർഡുകൾ വാരിക്കൂട്ടി രാജമൗലി ചിത്രം ആർആർആർ. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ അവാർഡിൽ നാല് പുരസ്‌കാരങ്ങളാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച ഗാനം, മികച്ച ആക്ഷൻ ചിത്രം, മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച സ്റ്റണ്ട് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ഓസ്കാർ നോമിനേഷനിൽ പട്ടികയിൽ ഇടം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് നേട്ടം.

സന്തോഷം വാക്കുകളിൽ അറിയിക്കാനാവില്ല എന്നായിരുന്നു രാജമൗലിയുടെ പ്രതികരണം. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ആക്ഷൻ കൊറിയോഗ്രഫർമാരോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. മികച്ച വിദേശഭാഷാ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് 28ാമത് ക്രിട്ടിക്സ് ചോയ്സിൽ ആർആർആർ പുരസ്കാരം നേടിയത്. ഇതിനു മുന്നോടിയായി ഒറിജിനൽ സോങ് വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ഒറിജിനൽ സോങ് വിഭാഗത്തിൽ തന്നെയാണ് ഓസ്‌കറിലേക്കും നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത്.

മാർച്ച 12നാണ് ഓസ്കർ പുരസ്കാര പ്രഖ്യാപനം. അന്നേ ദിവസം 'നാട്ടു നാട്ടു' ചിട്ടപ്പെടുത്തിയ എം എം കീരവാണിയുടെ ലൈവ് പെർഫോമൻസും ഉണ്ടാകും. കീരവാണി ഈണം പകർന്ന ഗാനം ആലപിച്ചത് കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. 1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ രാം ചരണ്‍ സ്വാതന്ത്ര്യസമര സേനാനിയായ കൊമരം ഭീം ആയും ജൂനിയർ എൻടിആർ അല്ലൂരി സീതാരാമരാജുവായുമാണ് വേഷമിട്ടത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in