സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റി

തീരുമാനം സംസ്ഥാനത്ത് മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ
Updated on
1 min read

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചയിലേക്ക് മാറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പിആര്‍ഡിയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

154 ചിത്രങ്ങളാണ് ഇക്കുറി പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്‌കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്. ബംഗാളി സംവിധായകനും നടനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടിയുടെ ചിത്രം നൻപകൽ നേരത്ത് മയക്കം, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, മഹേഷ് നാരായണന്റെ അറിയിപ്പ് എന്നീ ചിത്രങ്ങൾ അന്തിമ പട്ടികയിൽ എത്തിയതായാണ് സൂചന .മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരും നടിമാരായി ദിവ്യ പ്രഭ, ദേവീ വർമ്മ, നവാഗത സംവിധായികയായി ഇന്ദു വി എസ് എന്നിവരും പട്ടികയിൽ ഇടം പിടിച്ചതായാണ് സൂചന

പ്രാഥമികതലത്തിലെ രണ്ട് ഉപസമിതികള്‍ വിലയിരുത്തുന്ന സിനിമകളില്‍ 30 ശതമാനം അന്തിമ ജൂറിക്ക് അയക്കും. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും. സംവിധായകനും ശില്പിയുമായ നേമം പുഷ്പരാജ്, സംവിധായകനും ആര്‍ട്ടിസ്റ്റുമായ കെ എം മധുസൂദനന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയുടെ അധ്യക്ഷന്‍മാര്‍. ഇരുവരും പ്രധാന ജൂറിയിലും അംഗങ്ങളാണ്. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളില്‍ തര്‍ക്കമുള്ള ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം.

logo
The Fourth
www.thefourthnews.in