'തുറമുഖം' പ്രേക്ഷകരിലെത്താതെ പോകരുത് ; ചിത്രം ഏറ്റെടുത്തതിൽ പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

'തുറമുഖം' പ്രേക്ഷകരിലെത്താതെ പോകരുത് ; ചിത്രം ഏറ്റെടുത്തതിൽ പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

2021 ൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്നാണ് ആദ്യം വൈകിയത്
Updated on
1 min read

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജീവ് രവി ചിത്രം തുറമുഖം മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുന്നു. ഒരുപാട് കടമ്പകൾ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. റിലീസിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അണിയറ പ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ പറഞ്ഞ ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് നൂറ് ശതമാനം ഉറപ്പിക്കാമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പലകുറി വാർത്തകൾ വന്നിരുന്നെങ്കിലും ഓരോതവണയും പ്രേക്ഷകരെ നിരാശയിലാക്കി ചിത്രം വൈകുകയായിരുന്നു.

നിലവിൽ ചിത്രത്തിന് വിലക്ക് നിലനിൽക്കുന്നുണ്ടെങ്കിലും അതെല്ലാം അവസാനിച്ച് പത്തിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. ചിത്രം പുറത്തിറക്കുന്നതിനായി നിവിൻ അടക്കമുള്ള എല്ലാ താരങ്ങളും മറ്റ് വിഭാഗത്തിൽ ജോലി ചെയ്തവരും വലിയ വിട്ടുവീഴ്ചകൾ വരുത്തിയിട്ടുണ്ടെന്നും ലിസ്റ്റിൻ പറഞ്ഞു. ഇത്തരത്തിലൊരു ചിത്രം പ്രദർശനത്തിനെത്താതെ പോകരുതെന്ന് തോന്നിയതിനാലാണ് ചിത്രം ഏറ്റെടുത്തതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ൽ റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കോവിഡിനെ തുടർന്നാണ് ആദ്യം വൈകിയത്. എന്നാൽ പിന്നീട് മറ്റ് പല പല പ്രശ്നങ്ങൾ മൂലം റിലീസ് നീണ്ടുപോവുകയായിരുന്നു. 

ചിത്രത്തിൽ നിവിൻ പോളിയെ കൂടാതെ അർജുൻ അശോകൻ പൂർണിമ ഇന്ദ്രജിത്, നിമിഷ സജയൻ, ജോജു ജോർജ്, ഇന്ദ്രജിത് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കിയുള്ള ചരിത്രസിനിമയുടെ തിരക്കഥയെഴുതുന്നത് ഗോപന്‍ ചിദംബരമാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിൽ വിവിധ ഗെറ്റപ്പുകളിലായിരിക്കും നിവിൻ പോളിയെത്തുക.

logo
The Fourth
www.thefourthnews.in