ശില്‍പ്പത്തിന് വസ്ത്രമില്ല; ലത മങ്കേഷ്‌ക്കര്‍ നിഷേധിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം

ശില്‍പ്പത്തിന് വസ്ത്രമില്ല; ലത മങ്കേഷ്‌ക്കര്‍ നിഷേധിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം

അതുപക്ഷേ തുണിയുടുക്കാത്ത സ്ത്രീ ശിൽപ്പം പ്രലോഭിപ്പിക്കുന്നത് കൊണ്ടായിരുന്നില്ല
Published on

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണവേദിയിലെ അലൻസിയറിന്റെ വിവാദ പരാമർശത്തോടെ ശിൽപ്പങ്ങളിലെ സ്ത്രീരൂപങ്ങൾ വീണ്ടും സജീവ ചർച്ചയാവുകയാണ്. എന്തുകൊണ്ട് സ്ത്രീ രൂപങ്ങളെ മാത്രം ശിൽപ്പങ്ങളാക്കുന്നവെന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെ, വർഷങ്ങൾക്ക് മുൻപ് ഇത്തരം സാമാന്യവത്കരണത്തെ ചോദ്യം ചെയ്ത കലാകാരൻമാരും ഇവിടെയുണ്ടായിരുന്നെന്ന് ചരിത്രം ഓർമപ്പെടുത്തുന്നു. അതുപക്ഷേ തുണിയുടുക്കാത്ത സ്ത്രീ ശിൽപ്പം പ്രലോഭിപ്പിക്കുന്നത് കൊണ്ടല്ല, മറിച്ച് സ്ത്രീരൂപത്തെ തുണിയില്ലാതെ ബിംബവത്കരിക്കുന്നതിലെ ആൺ അശ്ലീലത തിരിച്ചറിഞ്ഞാണെന്ന് മാത്രം.

1958 ലാണ് ആ സംഭവം. മധുമതി എന്ന ചിത്രത്തിലെ ആജാ രേ പര്‍ദേശി എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലതാ മങ്കേഷ്‌ക്കറിനെ തേടിയെത്തി. ദേശീയ പുരസ്‌കാരത്തോളം തന്നെ അഭിമാനത്തോടെ കലാകാരന്‍മാര്‍ അന്നോളം സ്വീകരിച്ച പുരസ്‌കാരം പക്ഷേ ലതാ മങ്കേഷ്‌ക്കര്‍ നിഷേധിച്ചു.

ശില്‍പ്പത്തിന് വസ്ത്രമില്ല; ലത മങ്കേഷ്‌ക്കര്‍ നിഷേധിച്ച ഫിലിം ഫെയര്‍ പുരസ്‌കാരം
ആണധികാരത്തിന്റെ സൗന്ദര്യബോധം പേറുന്ന സ്ത്രീ ശില്‍പ്പങ്ങള്‍ മാത്രം എന്തുകൊണ്ട് അവാര്‍ഡുകളായി നല്‍കുന്നു?

തുണിയില്ലാത്ത സ്ത്രീയുടെ ശില്‍പ്പം സ്വീകരിക്കാന്‍ മടിയുണ്ടെന്ന നിലപാടാണ് ഇന്ത്യയുടെ വാനമ്പാടി സ്വീകരിച്ചത്. പിന്നീട് ശില്‍പ്പത്തിന് വസ്ത്രം ധരിപ്പിക്കുന്നത് പോലെ തുണിയുടുപ്പിച്ചാണ് ടൈംസ് അധികൃതര്‍ പുരസ്‌കാരം ലതാ മങ്കേഷ്‌ക്കറിന് കൈമാറിയത്.

ടൈംസ് ഗ്രൂപ്പിന്‌റെ കലാസംവിധായകനായ വാള്‍ട്ടര്‍ ലാ ഹാമറിന്‌റെ നേതൃത്വത്തില്‍ എന്‍ ജി പന്‍സാരെ ഡിസൈന്‍ ചെയ്ത ബ്ലാക്ക് ലേഡിക്ക് പക്ഷേ ഇന്നും തുണിയില്ല. വെങ്കലത്തില്‍ നിര്‍മിക്കുന്ന ബ്ലാക്ക് ലേഡിക്ക് തുടക്കത്തില്‍ 42 സെന്‌റിമീറ്റര്‍ നീളവും അഞ്ച് കിലോയോളം ഭാരവുമുണ്ടായിരുന്നു.

25 -ാം വാര്‍ഷികത്തില്‍ വെള്ളിയിലും സുവര്‍ണ ജൂബിലിക്ക് സ്വര്‍ണത്തിലും കണ്ട ബ്ലാക്ക് ലേഡിക്ക് ഒടുവില്‍ ത്രീഡി ലുക്ക് വരെ നല്‍കിയിട്ടുണ്ടെങ്കിലും രൂപത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

കേന്ദ്രസര്‍ക്കാര്‍ ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയ 1954 ല്‍ തന്നെയാണ് ടൈംസ് ഗ്രൂപ്പിന്‌റെ നേതൃത്വത്തില്‍ ഫിലിം ഫെയര്‍ പുരസ്‌കാരവും തുടങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങളിലൊന്നായി പിന്നീട് മാറിയ ഫിലിം ഫെയറിന്‌റെ മുഖമുദ്രയാണ് ബ്ലാക്ക് ലേഡി എന്ന ശില്‍പ്പം. ആ ശില്‍പ്പം കൊണ്ട് തന്നെ ഒരിക്കലെങ്കിലും നാണം കെടേണ്ടി വന്നുവെന്നതാണ് അതിലെ വൈരുധ്യം.

logo
The Fourth
www.thefourthnews.in