കുരുക്കുകളഴിഞ്ഞു;
ഇളവുകളോടെ ഫാം ലൈസൻസ് ചട്ടങ്ങൾ പ്രാബല്യത്തിൽ

കുരുക്കുകളഴിഞ്ഞു; ഇളവുകളോടെ ഫാം ലൈസൻസ് ചട്ടങ്ങൾ പ്രാബല്യത്തിൽ

ഒട്ടും കർഷക സൗഹൃദമല്ലാത്ത ഈ ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ലായിരുന്നു
Updated on
3 min read

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകർക്ക് മുന്നിൽ കുരുക്കായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ സംരംഭകസൗഹ്യദമായരീതിയിൽ ഭേദഗതി ചെയ്ത് പുതുക്കിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു.

അസഹ്യതയുളവാക്കുന്ന പ്രവൃത്തികളുടെ പട്ടികയിൽ ആയിരുന്നു 2012 ഏപ്രിൽ 19- ന് പ്രസിദ്ധപ്പെടുത്തിയ കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ ) ചട്ടങ്ങൾ മൃഗസംരക്ഷണ സംരംഭങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പശുക്കൾ, അഞ്ച് പന്നികൾ, ഇരുപത് ആടുകൾ, ഇരുപത്തിയഞ്ച് മുയലുകൾ, നൂറ് കോഴികൾ ഇതിൽ മിക്ക മൃഗങ്ങളെയും വീട്ടുമുറ്റത്ത് വളർത്തണമെങ്കിൽ പോലും ലൈസൻസ് വേണമെന്നായിരുന്നു ചട്ടം.

ഒട്ടും കർഷക സൗഹൃദമല്ലാത്ത ഈ ലൈസൻസ് ചട്ടങ്ങൾ സംരംഭകർക്കുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളും സമയനഷ്ടവും ക്ലേശങ്ങളും ചെറുതല്ലായിരുന്നു. സംരംഭകരും കർഷകസമൂഹവും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരും ദീർഘകാലമായി ചൂണ്ടികാണിച്ചിരുന്ന പ്രശ്നങ്ങൾക്കാണ് 2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകൾക്ക് ലൈസൻസ് നൽകൽ ചട്ടങ്ങളുടെ ഭേദഗതിയോടെ പരിഹാരമായിരിക്കുന്നത്.

2024- ലെ ലൈവ് സ്റ്റോക്ക്ഫാമുകൾക്ക് ലൈസൻസ് നൽകൽ ഭേദഗതി ചട്ടങ്ങളിൽ സംരംഭകർക്ക് ആശ്വാസകരമായ നിരവധി വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തിയായാണ് 2012- ലെ ചട്ടങ്ങൾ നിർവചിച്ചതെങ്കിൽ ആ നിർവചനത്തെ പൂർണമായും ഇപ്പോൾ റദ്ദാക്കിയിരിക്കുന്നു. ലൈവ് സ്റ്റോക്ക് ഫാം നടത്തുന്നത് ലൈസൻസ് ആവശ്യമുള്ള പ്രവർത്തിയായാണ് പുതിയ ചട്ടം നിർവചിക്കുന്നത്.

കുരുക്കുകളഴിഞ്ഞു;
ഇളവുകളോടെ ഫാം ലൈസൻസ് ചട്ടങ്ങൾ പ്രാബല്യത്തിൽ
കടലാമയില്‍ കുരുങ്ങി ചെമ്മീന്‍ കയറ്റുമതിരംഗം: വാര്‍ഷിക നഷ്ടം 2500 കോടി

ലൈസൻസ് ഇല്ലാതെ വളർത്താവുന്ന വളർത്തുമൃഗങ്ങളുടെ എണ്ണവും അവയുടെ പ്രായവും ഉയർത്തിയതാണ് ചട്ടത്തിലെ ഏറ്റവും കാതലായ മാറ്റം. പത്ത് വരെ മുതിർന്ന കന്നുകാലികളെയോ അൻപത് എണ്ണം വരെ ആടുകളെയോ മുയലുകളെയോ ടർക്കികളെയോ അഞ്ഞൂറ് കോഴികളെയോ ആയിരം കാടകളെയോ വളർത്തുന്ന ഒരു ഫാം നടത്താൻ പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ല. പതിനഞ്ച് വരെ എമുക്കളെ വളർത്താനും രണ്ട് വരെ ഒട്ടകപക്ഷികളെ പരിപാലിക്കുന്ന ഫാം നടത്താനും ലൈസൻസ് വേണ്ട. എന്നാൽ പന്നികളുടെ കാര്യത്തിൽ പഴയരീതിയിൽ തന്നെ. അഞ്ചിലധികം പന്നികളുണ്ടെങ്കിൽ ലൈസൻസ് ആവശ്യമാണ്.

1998-ൽ നിലവിൽ വന്ന പഞ്ചായത്ത് രാജ് ലൈസൻസ് ചട്ടങ്ങൾ (The Kerala Panchayat Raj (Licensing of Pigs and Dogs) Rules-1998 ) പ്രകാരം വീടുകളിൽ ഒരു പന്നിയെ വളർത്തിയാലും നിർബന്ധമായും അതാത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്നും ലൈസൻസ് നേടണം എന്ന് നിഷ്കർഷിച്ചിരുന്നു. പുതിയ നിയമം ഈ ചട്ടം റദ്ദ് ചെയ്യുകയും അഞ്ച് മുതിർന്ന പന്നികളെ വരെ വളർത്താൻ യാതൊരുവിധ ലൈസൻസും ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

മുൻപുണ്ടായിരുന്ന പഞ്ചായത്ത് ഫാം ലൈസെൻസ് ചട്ടങ്ങളിൽ മൃഗങ്ങളുടെ പ്രായം പരിഗണിക്കാതെയാണ് എണ്ണം കണക്കാക്കിയിരുന്നതെങ്കിൽ പുതുക്കിയ ചട്ടങ്ങളിൽ മുതിർന്ന മൃഗങ്ങളെ കൃത്യമായി നിർവചിക്കുന്നുണ്ട്. പതിനെട്ട് മാസത്തിന് മുകളിൽ പ്രായമുള്ള പശുക്കളെയും എരുകളെയും ഒരു വയസ്സിന് മുകളിൽ പ്രായമുള്ള ആടുകളെയും ആറുമാസത്തിന് മുകളിൽ പ്രായമുള്ള പന്നികളെയും മുയലുകളെയുമാണ് മുതിർന്ന മൃഗമായി പരിഗണിക്കുക. മുതിർന്ന പക്ഷി എന്നാൽ മുട്ടക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 6 മാസത്തിന് മുകളിൽ പ്രായമുള്ള പക്ഷികളും, ഇറച്ചിക്കോഴി, ഇറച്ചി താറാവ് എന്നിവയുടെ കാര്യത്തിൽ 22 ദിവസത്തിന് മുകളിൽ പ്രായമുള്ളവയും 5 ആഴ്ചക്ക് മുകളിൽ പ്രായമുള്ള കാടകളെയും 6 മാസത്തിന് മുകളിൽ പ്രായമുള്ള ടർക്കികളെയുമാണ് മുതിർന്ന പക്ഷികളായി പരിഗണിക്കുക.

ഒന്നര വയസിന് മുകളിൽ പ്രായമുള്ള എമുവും രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഒട്ടകപക്ഷിയും മുതിർന്ന പക്ഷികളാണ്. നേരെത്തെ പറഞ്ഞ നിശ്ചിത എണ്ണത്തിത്തിലുമധികം മുതിർന്ന മൃഗങ്ങളും പക്ഷികളും ഉണ്ടെങ്കിൽ മാത്രം ഫാം ലൈസൻസ് മതി.

ഓരോ ഫാമുകളിലും വേണ്ട അടിസ്ഥാനസംവിധാനങ്ങൾ നിഷ്കർഷിക്കുന്നതും, ലൈസൻസ് ഫീ ഈടാക്കുന്നതും ഫാമുകളെ ഉരുക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആറ് ക്ലാസുകൾ ആക്കി തിരിച്ചാണ്. ഓരോ ക്ലാസുകളിലും ഉൾപ്പെടുന്ന ഉരുക്കളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് 11 മുതൽ 20 വരെ പശുക്കളുള്ള ഫാമുകൾ ക്ലാസ് 1 ൽ ആണെങ്കിൽ 50 വരെ ഉരുക്കളുള്ളവ ക്ലാസ് 2-ലും 100 വരെ ഉരുക്കളുള്ളവ ക്ലാസ് 3 -ലും ഉൾപ്പെടുന്നു. ക്ലാസ് 1 - ൽ ഉൾപ്പെടുന്ന ഒരു ഫാമിന് ഒരു വർഷത്തെ ലൈസൻസ് ഫീ നിരക്ക് 100 രൂപയും ക്ലാസ് 2, 3,4,5,6 എന്നിവയ്ക്ക് യഥാക്രമം 250, 300, 500, 1000,2000 എന്നിങ്ങനെയുമാണ്. ഫാം നടത്താൻ ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതിയിലും മാറ്റങ്ങളുണ്ട്.

മുന്ന് പശുക്കളെ വരെ വളത്താനും പത്ത് ആടുകളെ വളർത്താനും രണ്ട് പന്നികളെ വളർത്താനും ഇരുപത് മുയലുകളെ വളർത്താനും 250- കോഴികളെ വളർത്താനും 1000 കാടകളെ വളർത്താനും ഇനി നിയമപരമായി 1 സെൻ്റിൽ കുറഞ്ഞ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. മുൻപ് പതിനഞ്ച് കോഴികളെ വളർത്താൻ പോലും

ഒരു സെന്റ് സ്ഥലം നീക്കി വെക്കണമെന്നായിരുന്നു നിഷ്കർഷിച്ചിരുന്നത്. ഓരോ ക്ലാസിൽ പെട്ട ഫാമുകളിലും ഏർപ്പെടുത്തേണ്ട മാലിന്യനിർമാർജനത്തിനുള്ള ക്രമികരണങ്ങളിലും കർഷകസൗഹൃദ ഇളവുകളുണ്ട്. ഫാമിനോട് ചേർന്ന് മാലിന്യ സംസ്കരണത്തിനായി മേൽക്കൂരയുള്ള വളക്കുഴിയും മലിനജലം ശേഖരിക്കാൻ ദ്രവമാലിന്യ ശേഖരണ ടാങ്കും കമ്പോസ്റ്റ് കുഴിയും ഒരുക്കണം.

മാലിന്യസംസ്കരണത്തിനായി ലൈവ് സ്റ്റോക്ക് ഫാമിനോട് അനുബന്ധിച്ച് ബയോഗ്യാസ് പ്ലാന്റ്/ ജൈവ വാതക പ്ലാൻ്റ് അല്ലെങ്കിൽ തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റിംഗ് ട്രൈക്കോഡർമ കമ്പോസ്റ്റിംഗ് , ഇ. എം സൊല്യൂഷൻ കമ്പോസ്റ്റിംഗ്, ചാണകം ഉണക്കി വിൽക്കുന്ന രീതി ഇവയിൽ ഏതെങ്കിലും ഒന്ന് മതിയാകും.

പക്ഷി ഫാമുകളിൽ ചത്ത പക്ഷികളെ സംസ്കരിക്കാനുള്ള കുഴികൾ നിർബന്ധമായും വേണം. അഞ്ചു മുതൽ പത്ത് വരെ പശുക്കളുള്ള ഫാമുകൾ നടത്താൻ ലൈസൻസ് ആവശ്യമില്ലെങ്കിലും മേൽക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യ ശേഖരണ ടാങ്ക് എന്നിവ നിർബന്ധമായും ഒരുക്കണം. നൂറു മുതൽ അഞ്ഞൂറ് വരെ കോഴികളുള്ള ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ലെങ്കിലും ഫാമിൽ മേൽക്കൂരയുള്ള വളക്കുഴിയും കംമ്പോസ്റ്റ് കുഴിയും വേണം പന്നികളുടെ എണ്ണം അഞ്ചിൽ കുറവാണെങ്കിലും മേൽക്കൂരയുള്ള വളക്കുഴിയും ദ്രവമാലിന്യ ശേഖരണ ടാങ്കും നിർബന്ധമാണ്.

ഇനി ഒരൊറ്റ അപേക്ഷ മതി

പുതുക്കിയ ചട്ടങ്ങൾ സംരംഭകന് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളും ലളിതമാക്കിയിട്ടുണ്ട്. ലൈസൻസിനായുള്ള അപേക്ഷ ഫോം 1 - ൽ അതത് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ  സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത്.

ആകെ ലഭ്യമായ സ്ഥലവിസ്തീർണ്ണം, ഫാം കെട്ടിടത്തിന്റെ തറവിസ്തീർണ്ണം, വളർത്താൻ ഉദ്ദേശിക്കുന്ന ഉരുക്കളുടെ എണ്ണം, ഇനം, മാലിന്യനിർമാർജ്ജന ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ അപേക്ഷക്കൊപ്പം ഉൾപ്പെടുത്തണം. ഫാം കെട്ടിടത്തിന്റെ രൂപരേഖയും സ്ഥലത്തിന്റെ സ്കെച്ചും നിർബന്ധം. അപേക്ഷയിൽ രണ്ടാഴ്ചക്കകം പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കും.

നിബന്ധനകൾ പാലിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഫാറം 2- ൽ പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് നൽകും. വ്യവസ്ഥകൾ പാലിച്ചിട്ടില്ലങ്കിൽ കാരണം വ്യക്തമാക്കി അപേക്ഷ നിരസിക്കും.

നിർമാണ അനുമതി ലഭിച്ചാൽ ഷെഡ് നിർമാണം പൂർത്തിയാക്കി ഫാമിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം പ്രവർത്തനാനുമതിക്കും ലൈസൻസിനുമായി ഫോം രണ്ടിൽ വീണ്ടും അപേക്ഷ നൽകണമെന്നായിരുന്നു മുൻപ് ചട്ടമുണ്ടായിരുന്നത്. ഇപ്പോൾ ഫോറം 2 ഒഴിവാക്കി ഒറ്റ അപേക്ഷ മാത്രമായി നടപടികൾ എളുപ്പമാക്കി. മതിയായ ഫീസും നിബന്ധനകളും പാലിച്ച് ലൈസൻസിന്റെ കാലാവധി ഒരേസമയം പരമാവധി 5 വർഷം വരെ നേടാം എന്നതും പുതുക്കിയ ചട്ടങ്ങളുടെ പ്രത്യേകതയാണ്. മുൻപ് ഫാം ലൈസൻസ് ഒരോ സാമ്പത്തികവർഷവും പുതുക്കണമെന്നായിരുന്നു.

പരാതികൾ ഒഴിവാക്കാൻ പന്നി ഫാമുകളുടെ ലൈസൻസ് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥകളും അറവുമാലിന്യം തീറ്റയായി നൽകുമ്പോൾ പാലിക്കേണ്ട ബാധ്യതകളും പുതുക്കിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പന്നി ഫാമുകളിൽ തീറ്റ ആവശ്യത്തിന് ഭക്ഷണാവിശിഷ്ടങ്ങളും അറവുമാലിന്യങ്ങളും ശീതീകരണ സംവിധാനമുള്ള വാഹനങ്ങളിലോ അടച്ച പാത്രങ്ങളിലോ ഫാമിൽ എത്തിക്കാം. അവ എവിടെ നിന്ന് എത്തിക്കുന്നുവെന്ന് ലൈസൻസിന് അപേക്ഷിക്കുമ്പോൾ വ്യക്തമാക്കണം.

ലൈസൻസ് നിബന്ധനകൾ പാലിക്കാതെ ഫാം നടത്തിയാൽ നോട്ടീസ് നൽകി ലൈസൻസ് റദ്ദാക്കാനും പതിനഞ്ച് ദിവസത്തിനകം ഫാം അടച്ചു പൂട്ടാൻ ഉത്തരവിടാനും സെക്രട്ടറിക്ക് അധികാരമുണ്ട്.

ലൈസൻസ് എടുക്കാതെ ഫാം നടത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ ഉണ്ടാവും. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ നോട്ടിസ് നൽകി അടച്ചുപൂട്ടാനുള്ള അധികാരവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കാതെ ഫാം നടത്തുന്നവർക്ക് പതിനായിരം രൂപയിൽ കവിയാത്ത പിഴയീടാക്കാനും കുറ്റം ആവർത്തിക്കുന്ന ഓരോ ദിവസത്തിനും ഇരുന്നൂറ് രൂപയിൽ കവിയാത്ത പിഴയീടാക്കാനും വ്യവസ്ഥ പുതിയ ചട്ടത്തിലുണ്ട്.

logo
The Fourth
www.thefourthnews.in