ഡോ. സ്വാമിനാഥന്‍ ഗോതമ്പ് പാടത്ത്
ഡോ. സ്വാമിനാഥന്‍ ഗോതമ്പ് പാടത്ത്

ഡോ. സ്വാമിനാഥന്‍ ജീന്‍ കടത്തിയോ?

'ദി ഗ്രേറ്റ് ജീന്‍ റോബറി' എന്ന ലേഖനം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഒരു തിരിഞ്ഞുനോട്ടം
Updated on
3 min read

ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് അന്തരിച്ച ഡോ. എം.എസ്. സ്വാമിനാഥന്‍ ഇന്ത്യയുടെ ജനിതകശേഖരം വിദേശത്തേക്ക് കടത്തിയോ? അദ്ദേഹത്തിന്റെ മരണത്തേതുടര്‍ന്ന് ഈ ആരോപണം വീണ്ടും ചര്‍ച്ചാവിഷയമാകുകയാണ്. ക്ലോഡ് അല്‍വാറസ് 1986-ല്‍ ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയിലെഴുതിയ 'ദി ഗ്രേറ്റ് ജീന്‍ റോബറി' എന്ന ലേഖനത്തിലാണ് ഇത്തരം കഥയറിയാത്ത ആരോപണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

1982-ലാണ് മനിലയിലെ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (IRRI) ഡയറക്ടറായി സ്വാമിനാഥന്‍ ചുമതലയേല്‍ക്കുന്നത്. ഇദ്ദേഹം ഇന്ത്യയില്‍ നിന്നുള്ള നാടന്‍ നെല്ലുകള്‍ മോഷ്ടിച്ച് (റിച്ചാറിയ ''സംഭരിച്ചു'' വെച്ചത്!) ഐആര്‍ആര്‍ഐ ക്കു വിറ്റു എന്നായിരുന്നു ലേഖനത്തിലെ ആരോപണം. അങ്ങനെ, ഇന്ത്യയ്ക്ക് ഈ ശേഖരം എന്നന്നേക്കുമായി നഷ്ടപ്പെട്ടുവത്രെ! എം.എസ്. സ്വാമിനാഥന്‍ ഐആര്‍ആര്‍ഐയില്‍ ചേര്‍ന്നതുപോലും തെറ്റാണെന്നായിരുന്നു അല്‍വാറസിന്റെ പക്ഷം. ധാരാളം എഴുത്തുകളും ചര്‍ച്ചകളും നടന്ന സംഭവമാണിത്. എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് സ്വാമിനാഥന്‍ ''ഇല്ലസ്ട്രേറ്റഡ് വീക്ക്ലി'' യില്‍ തന്നെ എഴുതിയിട്ടുമുണ്ട്.

1900 നു ശേഷം കാര്‍ഷിക ജൈവവൈവിധ്യം നഷ്ടപ്പെടുന്ന പ്രവണത ഏറിയിട്ടുണ്ട്. ജൈവവൈവിധ്യത്തിനു വലിയനഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ പ്രവണത കാര്‍ഷിക ജൈവ വൈവിധ്യത്തിനു മാത്രമല്ല, കൃഷി സ്ഥലങ്ങളില്‍ നിന്നും, വനങ്ങളില്‍ നിന്നുമുള്ള മറ്റു ജൈവവൈവിധ്യ ശോഷണത്തിനും ഇടവരുത്തിയിട്ടുണ്ട്. അങ്ങനെയാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു ജനതിക ശേഖരം സംരക്ഷിക്കുന്നതിനു പ്രത്യേക സംവിധാനങ്ങള്‍ വരുന്നത്.

എന്താണ് യഥാര്‍ഥത്തില്‍ നടന്നത്?

ഇതു മനസിലാകണമെങ്കില്‍ അന്താരാഷ്ട്ര തലത്തിലും രാജ്യങ്ങള്‍ക്കുള്ളിലും കാര്‍ഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതെങ്ങനെ എന്നെതിനെകുറിച്ച് ഒരു ധാരണവേണം.

1900 നു ശേഷം കാര്‍ഷിക ജൈവവൈവിധ്യം നഷ്ടപ്പെടുന്ന പ്രവണത ഏറിയിട്ടുണ്ട്. നഗരവത്കരണവും വനനശീകരണവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. വ്യവസായ ശാലകള്‍ക്കുള്ള ഭൂവിനിയോഗം, ബഹുവിളയില്‍ നിന്ന് ഏകവിളയിലേക്കുള്ള കൃഷിമാറ്റം, നാണ്യവിളകള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം, കൃഷി രീതികളിലുള്ള മാറ്റം, അപ്രധാന വിളകളെ ഉപേക്ഷിക്കല്‍ എന്നിവ മൂലം ജൈവവൈവിധ്യത്തിനു വലിയനഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയുമാണ്. ഈ പ്രവണത കാര്‍ഷിക ജൈവവൈവിധ്യത്തിനു മാത്രമല്ല, കൃഷി സ്ഥലങ്ങളില്‍ നിന്നും, വനങ്ങളില്‍ നിന്നുമുള്ള മറ്റു ജൈവവൈവിധ്യ ശോഷണത്തിനും ഇടവരുത്തിയിട്ടുണ്ട്. അങ്ങനെയാണ് അന്താരാഷ്ട്ര തലത്തില്‍ ഒരു ജനതിക ശേഖരം സംരക്ഷിക്കുന്നതിനു പ്രത്യേക സംവിധാനങ്ങള്‍ വരുന്നത്.

വിവിധ രാജ്യങ്ങളിലെ 1750-ലധികം വ്യക്തിഗത ജീന്‍ ബാങ്കുകളിലൂടെ ആഗോളതലത്തില്‍ ഏകദേശം 74 ലക്ഷം വിത്ത് വസ്തുക്കളുടെ സാമ്പിളുകള്‍ അഥവാ ആക്സഷനുകള്‍ പരിപാലിക്കപ്പെടുന്നുണ്ട്.

എന്താണ് ജീന്‍ ബാങ്കുകള്‍?

വിവിധ രാജ്യങ്ങളിലെ 1750-ലധികം വ്യക്തിഗത ജീന്‍ ബാങ്കുകളിലൂടെ ആഗോളതലത്തില്‍ ഏകദേശം 74 ലക്ഷം വിത്ത് വസ്തുക്കളുടെ സാമ്പിളുകള്‍ അഥവാ ആക്സഷനുകള്‍ പരിപാലിക്കപ്പെടുന്നുണ്ട്. ഇതു കൂടാതെ ''കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ഓണ്‍ ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്'' (CGIAR) അതിന്റെ ആഗോള ഗവേഷണ കേന്ദ്രങ്ങളിലൂടെ വിള വൈവിധ്യം സംരക്ഷിക്കുന്നതിനായി 11 ജീന്‍ബാങ്കുകള്‍ പരിപാലിക്കുന്നു. ഈ CGIAR ഇന്ത്യക്ക് കൂടി പങ്കാളിത്തമുള്ള അന്താരാഷ്ട്ര ഗവേഷണ സംവിധാനമാണ്. ലോകത്ത് ആകെയുള്ള 14 ല്‍ ഒരെണ്ണം ഇന്ത്യയിലുമുണ്ട്, ഹൈദരാബാദിലെ ഇക്രിസാറ്റ്(ICRISAT). ഫിലിപ്പീന്‍സിലെ ഐആര്‍ആര്‍ഐയും സിജിഐഎആറിന്റെ കീഴിലുള്ളതാണ്.

സിജിഐഎആറിന്റെ ക്രോപ്പ് ജീന്‍ബാങ്കുകള്‍ 'സിജിഐഎആര്‍ ജീന്‍ബാങ്ക് പ്ലാറ്റ്ഫോമാണ്'' ഏകോപിപ്പിക്കുന്നത്. ഇത്, സിജിഐഎആറും ഗ്ലോബല്‍ ക്രോപ്പ് ഡൈവേഴ്സിറ്റി ട്രസ്റ്റും (ക്രോപ്പ് ട്രസ്റ്റ്) തമ്മിലുള്ള പങ്കാളിത്തമാണ്. ഈ ശൃംഖല മനുഷ്യന്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന 7,70,000-ലധികം വിളകളുടെ സാമ്പിളുകള്‍ വിത്തുകളായും മറ്റും സംരക്ഷിക്കുകയും ഇത് കൃഷിക്കായി തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് (കസ്റ്റോഡിയന്‍ ഫാര്‍മേഴ്‌സ്) ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

സിജിഐഎആറിന്റെ കീഴിലുള്ള ഐആര്‍ആര്‍ഐയില്‍ ലോകമെമ്പാടുമുള്ള നെല്ലിനങ്ങള്‍ സംഭരിച്ചു സൂക്ഷിക്കുന്നുണ്ട്. ഇതേവരെ ശേഖരിച്ച 1,27,916 നെല്ലിനങ്ങളും 4647 വന്യഇനങ്ങളും അവിടെ പരിപാലിച്ചു വരുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള വിത്തുകളും ഉള്‍പ്പെടുന്നു. നമ്മുടെ രാജ്യത്ത് പ്രകൃതിദുരന്തങ്ങളോ യുദ്ധസമാന സാഹചര്യങ്ങളോ വന്ന് നമ്മുടെ ജനിതക ശേഖരം നശിക്കാനിടവന്നാലും നമ്മുടെ വിത്തിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിലുള്ള അന്താരാഷ്ട്ര ജീന്‍ബാങ്കുകളില്‍ നമ്മള്‍ വിത്തുകള്‍ സൂക്ഷിക്കുന്നത്. സംഭരിച്ചവിത്തിന്റെ ഒരുഭാഗം അഥവാ പകര്‍പ്പുകള്‍ മാത്രമാണ് ഇങ്ങനെ കൈമാറുന്നത്.

ഇങ്ങനെ സൂക്ഷിക്കുന്ന ഇനങ്ങള്‍ അന്യംനിന്നു പോകില്ലെന്നു മാത്രമല്ല ഗവേഷകര്‍ക്ക് പഠനത്തിനായി ലഭ്യമാക്കുകയും ചെയ്യും. ഇന്ത്യയിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളിലും ഇത്തരം ഇനങ്ങള്‍ കാണാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന ഉമയിലും ജ്യോതിയിലും ഐആര്‍ആര്‍ഐയില്‍ നിന്നുള്ള ജീനുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കാര്‍ഷിക വിളകള്‍, കന്നുകാലികള്‍, ഉപകാരികളായ കീടങ്ങള്‍, സൂക്ഷ്മാണുക്കള്‍, മത്സ്യങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്.

സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വോള്‍ട്ട്

മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ക്ക് പുറമെ മറ്റൊരു അന്താരഷ്ട്ര സംരഭവും തുടങ്ങിയിട്ടുണ്ട്. നോര്‍വീജിയന്‍ ദ്വീപായ സ്പിറ്റ്സ്ബെര്‍ഗനിലെ ''സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വോള്‍ട്ട്'' നല്കുന്നത് ലോകത്തിലെ വിള വൈവിധ്യത്തിന് സുരക്ഷിതമായ ബാക്കപ്പ് സൗകര്യമാണ്. ലോകമെമ്പാടുമുള്ള ജീന്‍ബാങ്കുകളില്‍ സംരക്ഷിച്ചിരിക്കുന്ന വിത്തുകളുടെ തനിപ്പകര്‍പ്പുകളുടെ ദീര്‍ഘകാല സംഭരണം ഈ സീഡ് വോള്‍ട്ട് നല്‍കുന്നു. ഇവിടെ 45 ലക്ഷം വിത്ത് സാമ്പിളുകള്‍ സംഭരിക്കാന്‍ സൗകര്യമുണ്ട്. നിലവില്‍ ഈ വിത്ത് നിലവറ 12,14,827 വ്യത്യസ്ത വിളകളുടെ സാമ്പിളുകള്‍ സംരക്ഷിക്കുന്നു. ഇന്ത്യയും ഇവിടെ വിത്ത് സാമ്പിളുകള്‍ സൂക്ഷിക്കുന്നുണ്ട്.

ഇന്ത്യയില്‍ എന്‍ബിപിജിആര്‍

ഇന്ത്യയില്‍ കാര്‍ഷിക വിളകള്‍, കന്നുകാലികള്‍, ഉപകാരികളായ കീടങ്ങള്‍, സൂക്ഷ്മാണുക്കള്‍, മത്സ്യങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക സസ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണത്തിനു മാത്രമായി ഒരു കേന്ദ്രമുണ്ട് ഡല്‍ഹി ചലത്തുള്ള നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്ക് റിസോഴ്‌സസ്-എന്‍ബിപിജിആര്‍ (National Bureau of Plant Genetic Resources- NBPGR). ഇതിന് കേരളത്തില്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയുടെ അടുത്ത് ഒരു ഉപകേന്ദ്രവുമുണ്ട്്. 4.5 ലക്ഷത്തില്‍പ്പരം വിത്തിനങ്ങള്‍ എന്‍ബിപിജിആര്‍ സൂക്ഷിക്കുന്നു.

ഒരു കാരണവശാലും കാര്‍ഷിക ജൈവവൈവിധ്യത്തിന് ശോഷണം സംഭവിക്കരുത് എന്നതു ഉറപ്പാക്കാനാണിതെല്ലാം. ഒരിടത്ത് പോയാല്‍ മറ്റൊരിടത്ത് ജൈവവൈവിധ്യം സുരക്ഷിതമായിരിക്കണം എന്നതേ ഉദ്ദേശമുള്ളൂ, അല്ലാതെ ഒരിടത്തേക്കും മോഷ്ടിച്ചു കടത്തുകയല്ലിത്.

മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും പ്രാണികളുടെയും സൂക്ഷ്മജീവികളുടെയും ജനിതക ശേഖരം

കന്നുകാലികള്‍, കോഴി, താറാവ് പോലുള്ളവയുടെ ഇനങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് ഹരിയാനയിലെ കര്‍ണാലിലെ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്ക് റിസോഴ്‌സസിലാണ്. (National Bureau of Animal Genetic Resources, NBAGR). മല്‍സ്യ സമ്പത്ത് ലക്‌നോവിലെ നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്ക് റിസോഴ്‌സസിലാണ് (National Bureau of Fish Genetic Resources - NBFGR)) എന്ന സ്ഥാപനമാണ് സൂക്ഷിക്കുന്നത്. അത് പോലെ തന്നെ, കാര്‍ഷിക പ്രാധാന്യമുള്ള സൂക്ഷ്മജീവികള്‍ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രിക്കള്‍ച്ചറലി ഇംപോര്‍ട്ടന്റ് മൈക്രോ ഓര്‍ഗാനിസം- എന്‍ബിഎഐഎം ഉത്തര്‍പ്രദേശിലും(National Bureau of Agriculturally Important Micro-organisms, NBAIM, Mau, UP), കാര്‍ഷിക പ്രാധാന്യമുള്ള പ്രാണികള്‍ നാഷണല്‍ ബ്യൂറോ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്‌സ് - എന്‍ബിഎഐആര്‍, ബെഗളൂരൂവിലും (National Bureau of Agricultural Insect Resources, NBAIR, Benglaru) സംരക്ഷിക്കുന്നു.

ഇന്ത്യന്‍ സീഡ് വോള്‍ട്ട്

ലോക സീഡ് വോള്‍ട്ട് മാതൃകയില്‍ ഇന്ത്യയും ഒരു സുരക്ഷിത ജീന്‍ ബാങ്ക് തുടങ്ങിയിട്ടുണ്ട്, ലഡാക്കിലെ ''ഇന്ത്യന്‍ സീഡ് വോള്‍ട്ട്''. ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിസര്‍ച്ചും നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജെനറ്റിക് റിസോഴ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്. ഈ വിത്ത് ബാങ്ക് ലോകത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണ്.

മേല്‍പറഞ്ഞത് കൂടാതെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിളകേന്ദ്രീകൃതവും കന്നുകാലികേന്ദ്രീകൃതവുമായ മിക്ക പ്രാദേശിക ഗവേഷണകേന്ദ്രങ്ങളും ജേംപ്ലാസം ശേഖരങ്ങള്‍ സംരക്ഷിച്ചുവരുന്നു. ചുരുക്കത്തില്‍ ഒരു കാരണവശാലും കാര്‍ഷിക ജൈവവൈവിധ്യത്തിന് ശോഷണം സംഭവിക്കരുത് എന്നതു ഉറപ്പാക്കാനാണിതെല്ലാം. ഒരിടത്ത് പോയാല്‍ മറ്റൊരിടത്ത് ജൈവവൈവിധ്യം സുരക്ഷിതമായിരിക്കണം എന്നതേ ഉദ്ദേശമുള്ളൂ, അല്ലാതെ ഒരിടത്തേക്കും മോഷ്ടിച്ചു കടത്തുകയല്ലിത്.

logo
The Fourth
www.thefourthnews.in