പാലിൽ മായം വേണ്ട, ഗുണമേന്മയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കലും; സുപ്രധാന ഉത്തരവുമായി ഭക്ഷ്യസുരക്ഷാഅതോറിറ്റി

പാലിൽ മായം വേണ്ട, ഗുണമേന്മയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കലും; സുപ്രധാന ഉത്തരവുമായി ഭക്ഷ്യസുരക്ഷാഅതോറിറ്റി

പാലിൻ്റെ ഗുണത്തിലോ മേന്മയിലോ A1 പാലും A2 പാലും തമ്മിൽ ശാസ്ത്രീയമായി പരിശോധിച്ചാൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത
Updated on
2 min read

നമ്മുടെ തദ്ദേശീയ ജനുസ്സ് പശുക്കൾ ഉത്പാദിപ്പിക്കുന്ന പാലാണ് പൊതുവെ A2 പാൽ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. എരുമപാലും A2 ഗണത്തിൽ വരുന്നതാണ്. വിദേശ ജനുസ്സുകൾ ചുരത്തുന്ന പാലാവട്ടെ A1 വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. പാലിലെ ഏറ്റവും പ്രധാന മാംസ്യമാത്രയായ ബീറ്റാ കേസീൻ എന്ന പ്രോട്ടീൻ്റെ ഘടനയിൽ വരുന്ന ചെറിയ മാറ്റങ്ങൾ മാത്രമാണ് A1, A2 വ്യത്യാസത്തിൻ്റെ ശാസ്ത്രീയാടിസ്ഥാനം. അല്ലാതെ പാലിൻ്റെ ഗുണത്തിലോ മേന്മയിലോ A1 പാലും A2 പാലും തമ്മിൽ ശാസ്ത്രീയമായി പരിശോധിച്ചാൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. എന്നാൽ നാടൻ ജനുസ്സ് പശുക്കൾ ചുരത്തുന്ന പാലിന് ഗുണവും രോഗാ പ്രതിരോധശേഷിയുമെല്ലാം ഉണ്ടെന്ന് പ്രചരിപ്പിച്ച് വിപണനം നടത്തുന്നവരുണ്ട്.

ഈ വിഷയത്തെ ശാസ്ത്രീയതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തി, പാൽ വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറെകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ദേശീയ ഏജൻസിയായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്. എസ്. എസ്. എ. ഐ. ) പാലിലെ പ്രോട്ടീൻ വ്യത്യാസമാണ് A1, A2 എന്ന വ്യത്യാസത്തിന് അടിസ്ഥാനമെന്നിരിക്കെ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉത്പന്നങ്ങളിൽ A2 എന്ന് ലേബൽ ചെയ്ത് വിപണിയിൽ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

അതോറിറ്റി 2011-ൽ പുറത്തിറക്കിയ ഭക്ഷ്യോൽപ്പന്നങ്ങളുടെ സ്റ്റാർഡേർഡുമായി ബന്ധപ്പെട്ട നിയന്ത്രണ നിർദ്ദേശങ്ങളിൽ A1 എന്നോ A2 എന്നോ ഉള്ള വ്യത്യാസം പാലിൻ്റെ കാര്യത്തിൽ നിർണയിച്ചിട്ടില്ല, മറിച്ച് പാലിൽ പൊതുവായുള്ള കൊഴുപ്പ്, കൊഴിപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിൻ്റെ ഗുണനിലവാരം നിർണയിച്ചിട്ടുള്ളത്. പാലിൽ ചേർക്കുന്ന മായത്തെ തടയാനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഇത് ലഘിച്ച് വിപണനം നടത്തുന്നവർക്ക് എതിരെ ശക്തമായ പിഴയും മറ്റ് നടപടികളും സ്വീകരിക്കാനും വകുപ്പുണ്ട്.

A1, A2 എന്നൊരു മാനദണ്ഡം എഫ്. എസ്. എസ്. എ. ഐ. നിശ്ചയിക്കുകയോ നിർണയിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ പാലും പാലുത്പന്നങ്ങളും A1,A2 ലേബൽ ചെയ്ത് വിപണനം നടത്തുന്നതിൽ നിന്ന് രാജ്യത്തെ ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉടനടി പിന്മാറണമെന്നും കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാരം നടത്തുന്ന ഇ -കോമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വ്യാപാര വെബ്സൈറ്റുകളിൽ നിന്ന് A1, A2 ക്ലെയ്മുകൾ ഉടനടി നീക്കണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശമുണ്ട്. ഓഗസ്ത് 21 മുതൽ രാജ്യമെങ്ങും ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിലായി, ഈ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കർശനമായി നടപ്പിലാക്കിയന്ന് ബന്ധപ്പെട്ട ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങൾ നേരെത്തെ തന്നെ അച്ചടിച്ച് തയ്യാറാക്കിയ A1, A2 ലേബൽ ചെയ്ത് കവറുകളോ മറ്റോ ഉണ്ടെങ്കിൽ 6 മാസത്തിനകം പഴയ പാക്കുകൾ പൂർണ്ണമായും ഉപയോഗിച്ച് തീർത്ത് പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അശാസ്ത്രീയതക്കും അന്ധവിശ്വാസങ്ങൾക്കും തെറ്റിദ്ധരിപ്പിക്കുന്ന വിപണന തന്ത്രങ്ങൾക്കും വലിയ മാർക്കറ്റും പ്രചാരവും ഉള്ള നാടാണ് നമ്മുടേത്. ഈയൊരു സാഹചര്യത്തിലാണ് A1, A2 പാലുമായി ബന്ധപ്പെട്ട അശാസ്ത്രീയ വിപണന തന്ത്രങ്ങൾ തടയുന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി ഇടപെടൽ പ്രസക്തമാവുന്നത്. A1, A2 ലേബൽ ചെയ്ത് പാൽ വിൽപ്പന നടത്തുന്നത് വിലക്കുന്നതിലൂടെ പാലിൻ്റെ ഗുണനിലവാരമായ ബന്ധപ്പെടുത്തി ഏറെ പ്രചാരത്തിലുള്ള ഒരാശാസ്ത്രീയതയെ അവസാനിപ്പിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി. എന്നാൽ രാജ്യത്തെ A2 പാൽ ലോബി നിസ്സാരക്കാരല്ല, ഉത്തരേന്ത്യയിലും എന്തിന് കേരളത്തിൽ വരെ A2 പാൽ വിപണന കമ്പനികളുടെ ശക്തമായ മാർക്കറ്റ് സാന്നിധ്യമുണ്ട്.

ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ A2 പാൽ, പാലുത്പന്ന വിലക്കിനെതിരെ അവർ സാമ്പത്തികമായും രാഷ്ട്രീയമായും നീങ്ങിയേക്കാം. അത്തരം ഇടപെടലുകൾക്കും ലോബിയിങ്ങുകൾക്കും തോൽപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന A1,A2 പാൽ വിപണനത്തിന് രാജ്യത്ത് അറുതിയാവും.

logo
The Fourth
www.thefourthnews.in