പുനരുപയോഗ സാധ്യത ഏറെ; എന്നിട്ടും കുമിഞ്ഞുകൂടി പ്ലാസ്റ്റിക് മാലിന്യം

പുനരുപയോഗ സാധ്യത ഏറെ; എന്നിട്ടും കുമിഞ്ഞുകൂടി പ്ലാസ്റ്റിക് മാലിന്യം

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം പ്ലാസ്റ്റിക് മാത്രമെ പുനരുപയോഗിക്കപ്പെടുന്നുള്ളൂ
Updated on
3 min read

നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമാണ് പ്ലാസ്റ്റിക്. വീടിനകത്തും പുറത്തുമെല്ലാം ദിവസവും നമ്മള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. പലപ്പോഴും ഇവ ഉപയോഗ ശേഷം പുറം തള്ളുകയാണ് പതിവ്. ഇത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ദോഷം കുറവെന്നുമല്ല. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി നിയമങ്ങളുണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നതാണ് വാസ്തവം.

കുതിച്ചുയരുന്ന പ്ലാസ്റ്റിക് ഉപയോഗം

പ്രതിവര്‍ഷം രാജ്യത്ത് 3.5 മില്ല്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് ഉപയോഗ ശേഷം പുറന്തള്ളുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്‍റെ അളവ് ഇരട്ടിയിലധികമായിട്ടുണ്ട്. പുറന്തള്ളപ്പെടുന്നവയില്‍ 15.8 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുനരുപയോഗിക്കപ്പെടുന്നത്. അതായത് ഉത്പാദിപ്പിക്കുന്നതിന്റെ 50 ശതമാനമാനം മാത്രം. ഷാമ്പൂ, ചോക്ലേറ്റ് കവര്‍ എന്നിവയുടെ ഡബിള്‍ കോട്ട്ഡ് പ്ലാസ്റ്റിക്കുകളാകട്ടെ പുനരുപയോഗിക്കാന്‍ സാധിക്കാത്തതാവയുമാണ്. ഇത്തരം പ്ലാസ്റ്റിക്കുകള്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് പരിസ്ഥിതിയ്ക്ക് ഉണ്ടാക്കുന്നത്. 2021-22 ല്‍, ഇന്ത്യയുടെ പ്ലാസ്റ്റിക് ഡിമാന്‍ഡ് 20.89 ദശലക്ഷം ടണ്‍ ആയിരുന്നു, ഇത് 2023 ഓടെ 22 ദശലക്ഷം ടണ്‍ കവിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച വെള്ളം

ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനമനുസരിച്ച്, പോളികാര്‍ബണേറ്റ് കുപ്പികളാണ് ഏറ്റവും അധികം പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്നത്. വെള്ളകുപ്പികള്‍ ആവശ്യത്തിന് ശേഷം അലക്ഷ്യമായി വലിച്ചെറിയുന്നതാണ് മാലിന്യം വര്‍ദ്ധിക്കുന്നതിന് കാരണം. ഇത് ഒരേ സമയം പ്രകൃതിക്കും പരിസ്ഥിതിയ്ക്കും ദോഷകരമാണ്. ബിസ്‌ഫെനോള്‍ എന്ന രാസവസ്തുവിന്റെ സാനിധ്യം ശരീരത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും അത് കാരണമാകും. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ആയിരക്കണക്കിന് വര്‍ഷം പ്രകൃതിയില്‍ നിലനില്‍ക്കാനുള്ള ശേഷിയുള്ളതാണ്. ഓരോ മിനുട്ടിലും ഒരു മില്ല്യണ്‍ കുപ്പികള്‍ വിറ്റഴിക്കപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 480 ബില്ല്യണ്‍ കുപ്പികളാണ് വിറ്റഴിക്കപ്പെട്ടത് എന്ന ഞെട്ടിക്കുന്ന കണക്കും റോയിറ്റേഴ്‌സ് പുറത്തുവിടുന്നുണ്ട്.

പ്ലാസ്റ്റിക്കിനെ വിലക്കി നിയമം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, വിപണനം, കയറ്റുമതി, സംഭരണം, വിതരണം എന്നിവ ഈ വര്‍ഷം ജൂലൈ ആദ്യ വാരം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. പ്ലാസ്റ്റിക്ക് പ്ലേറ്റുകള്‍, കപ്പ്, ഗ്ലാസുകള്‍ , സ്പൂണ്‍, ഇയര്‍ബഡ്, പ്ലാസ്റ്റിക് സ്റ്റിക്, പതാകകള്‍, മിഠായി കോലുകള്‍, അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന തെര്‍മോക്കോള്‍, പൊതിയുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൊതികള്‍, ഇന്‍വിറ്റേഷന്‍ കാര്‍ഡുകള്‍, സിഗററ്റ് പായ്ക്കറ്റ്, നൂറ് മൈക്രോണില്‍ താഴെയുള്ള പിവിസി പൈപ്പുകള്‍ എന്നിവയായിരുന്നു വിലക്കപ്പെട്ട പ്ലാസ്റ്റിക്കുകളുടെ ഗണത്തിലുള്ളത്.

എക്‌സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി നിയമം

കമ്പനികളുടെ പ്ലാസ്റ്റിക് ഉപയോഗവും ഗുണനിലവാരവും വിലയിരുത്താന്‍ 2022 ല്‍ നിലവില്‍ വന്ന നിയമമാണ് എക്‌സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി നിയമം. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പുതുക്കി ഉപയോഗിക്കുകയെന്നത് കമ്പനികളുടെ ഉത്തരവാദിത്വമാണ്. അതിനായി ഓരോ കമ്പനികളും സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബ്യൂറോയുടെ കേന്ദ്രീകൃത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നിയമപ്രകാരം എല്ലാ കമ്പനികള്‍ക്കും നിര്‍ബന്ധമായും റീസൈക്കിളിങ്ങ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 2016 ല്‍ നിലവില്‍ വന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമത്തിന്, 2022 ഫെബ്രുവരിയില്‍ വരുത്തിയ ഭേദഗതി പ്രകാരമാണ് എക്‌സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി നിലവില്‍ വന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ എക്‌സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി നിയമം ലംഘിച്ചാല്‍ അതിനനുസൃതമായ പിഴയും ഈടാക്കണമെന്ന നിയമമാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നത്.

പ്ലാസ്റ്റിക് പ്രശ്‌നം എങ്ങനെ പരിഹരിക്കാം

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ഉപയോഗം കുറയ്ക്കുക , പുനരുപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ക്ക് പുനരുപയോഗിക്കുക, പുനചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുന്നവയെ അതിന് വിധേയമാക്കുക എന്നതാണ് ചെയ്യാവുന്ന പരിഹാര മാര്‍ഗം. പുനചംക്രമണത്തിനാവാത്ത പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരവുമില്ല. അത് ഉത്പാദിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് ചെയ്യാവുന്ന ഏക മാര്‍ഗം. പ്ലാസ്റ്റിക്കിന്റെ ഉത്പാദനവും വിപണനവും കയറ്റുമതിയും സംഭരണവും വിതരണവും നിര്‍ത്തലാക്കുകയാണ് പരിസ്ഥിതിയ്ക്കും ജീവജാലങ്ങള്‍ക്കും ദോഷകരമായ പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ സ്വീകരിക്കേണ്ട നടപടി.

ഉപയോഗം കുറയ്ക്കല്‍

ആദ്യം ചെയ്യേണ്ടത് അമിതമായ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക ആണ്. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു കാരി ബാഗ് കയ്യില്‍കരുതുക. തുണി ബാഗുകള്‍ പരമാവധി ഉപയോഗിക്കുക.

പുനരുപയോഗം

ഉപയോഗിച്ച ഉത്പന്നങ്ങള്‍ ഏത്രത്തോളം ഉപയോഗിക്കാന്‍ സാധിക്കുമോ അത്രത്തോളം അത് ഉപയോഗിക്കാന്‍ ശ്രമിക്കുക. പരമാവധി ഉപയോഗിച്ചതിന് ശേഷം പുനചംക്രമണത്തിന് വിധേയമാക്കുക.

പുനചംക്രമണം

എല്ലാ പ്ലാസ്റ്റിക്കുകളും പുനചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കില്ല. എന്നാല്‍ പ്ലാസ്റ്റിക്കുകളെ തെര്‍മോപ്ലാസ്റ്റിക്, തെര്‍മോസെറ്റിങ് പ്ലാസ്റ്റിക് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടിട്ടുണ്ട് അതില്‍ ഇതില്‍ തെര്‍മോ പ്ലാസ്റ്റിക്കുകളെ ചൂടാക്കിയല്‍ മാത്രമെ പുനചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുകയൊള്ളു.

പ്ലാസ്റ്റിക് ഉപയോഗിച്ച് റോഡ് നിർമ്മാണം

റോഡ് ഉണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ വരെ 703 കിലോ മീറ്റർ ദേശീയ പാത നിർമ്മാണത്തിന് ടാർ ഉപയോഗിച്ചതായാണ് കണക്ക്. 6 ശതമാനം മുതല്‍ 8 ശതമാനം വരെ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുക. 94 ശതമാനം വരെ ടാറും ഉപയോഗിക്കും.

logo
The Fourth
www.thefourthnews.in