മാറാത്ത താലിബാന്‍; അഫ്ഗാനിസ്ഥാനിലെ സ്ത്രീ ജീവിതം കൂടുതല്‍ ദുരിതത്തിലേയ്ക്ക്‌

ഇപ്പോഴും അതീവ പരിതാപകരമായി തുടരുകയാണ് താലിബാനിലെ സ്ത്രീ ജീവിതങ്ങള്‍

താലിബാന്‍ ഇനി പഴയ താലിബാനായിരിക്കില്ല. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന, അവരെയെല്ലാം പരിഗണിക്കുന്ന താലിബാനായിരിക്കും എന്ന് വാദിച്ചവരില്‍ നമ്മുടെ കേരളത്തില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടുമുമ്പുള്ള ലോക സാഹചര്യമല്ലെന്നും അവര്‍ സാഹചര്യത്തിന് അനുസരിച്ച് മാറുമെന്നായിരുന്നു ഇവരില്‍ പലരുടെയും വാദം. എന്നാല്‍ ഒരു മാറ്റവുമുണ്ടായില്ലെന്ന് മാത്രമല്ല, സങ്കുചിത്വത്തിനും സ്ത്രീവിരുദ്ധതയ്ക്കും ഒരു മാറ്റവുമുണ്ടായില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള തീരുമാനം. ഇപ്പോഴും അതീവ പരിതാപകരമായി തുടരുകയാണ് താലിബാനിലെ സ്ത്രീ ജീവിതങ്ങള്‍.

രാജ്യത്തുടനീളമുള്ള ആയിരിക്കണക്കിന് പെണ്‍കുട്ടികള്‍ സര്‍വകലാശാല പ്രവേശന പരീക്ഷ എഴുതുന്നതിന് മൂന്ന് മാസം മുന്‍പാണ് പുതിയ നിരോധനം. പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും കര്‍ട്ടനിട്ട് മറച്ചാണ് ഇതുവരെ ക്ലാസിലിരിക്കാന്‍ അനുവദിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനായി മുതിര്‍ന്ന വനിതാ അധ്യാപകരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

1990 കളില്‍ അധികാരത്തിലേറിയ താലിബാനും 2021ലെ താലിബാനും തമ്മില്‍ ഒരു മാറ്റവുമില്ലെന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ലോകം നിസ്സംഗതയോടെയാണ് ഇതിനെ കാണുന്നത്. ആചാരം പോലുള്ള ചില അപലപിപ്പിക്കല്‍ ഒഴികെ മറ്റൊരു പ്രതികരണവുമില്ല. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നു. അതിന്റെ ഭാഗമായി സദാചാര പോലീസിനെ പിന്‍വലിക്കാന്‍ വരെ അധികാരികള്‍ തയ്യാറാകുന്നു. എന്നാല്‍ അഫ്ഗാനില്‍ ദിനംപ്രതി നടക്കുന്ന നീതി നിഷേധത്തിനോട് പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ലെന്ന വസ്തുതകൂടിയാണ് ഇവിടെ തെളിയുന്നുണ്ട്.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുന്നുണ്ടെങ്കിലും അഫ്ഗാനിലെ സമ്പദ് വ്യവസ്ഥ കറുപ്പ് കൃഷിയിലൂടെ വളര്‍ച്ച പ്രാപിക്കുന്നുണ്ട്. യു എന്‍ ഓഫീസ് ഡ്രഗ് കണ്‍ട്രോള്‍ ആന്‍ഡ് ക്രൈം റിപ്പോര്‍ട്ട് അനുസരിച്ച് അഫ്ഗാനിസ്ഥാനില്‍ കറുപ്പ് കൃഷി ഏകദേശം മൂന്നിലൊന്നായി വര്‍ധിച്ചിരിക്കുകയാണ്. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം വര്‍ധനയാണ് കറുപ്പ് കൃഷിക്കുണ്ടായത്. രാജ്യത്ത് കൃഷിയോഗ്യമായ ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗവും കറുപ്പ് കൃഷിക്കായാണ് ഉപയോഗിക്കുന്നത്.

425 ദശലക്ഷം ഡോളറാണ് 2021ല്‍ കറുപ്പ് കൃഷിയിലൂടെ അഫ്ഗാന്‍ നേടിയ വരുമാനം. എന്നാല്‍ ഈ വര്‍ഷം ലാഭം മൂന്നിരട്ടിയായി. 1.4 ബില്യണ്‍ ഡോളറാണ് 2022ല്‍ നേടിയത്. വരുമാനത്തിന്റെ വര്‍ധന പക്ഷേ വിദേശ നാണ്യത്തിന്റെ കരുതല്‍ ശേഖരത്തിലൊന്നും മാറ്റങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷ്യക്ഷാമവും പണപ്പെരുപ്പവുമെല്ലാം ഇപ്പോഴും രാജ്യം നേരിടുന്ന പ്രതിസന്ധിയാണ്. ലോകത്തിലെ കറുപ്പ് ഉപയോക്താക്കള്‍ക്കുള്ള 80 ശതമാനവും വിതരണം ചെയ്യപ്പെടുന്നത് അഫ്ഗാനില്‍ നിന്നാണ്. സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും മത നിയമങ്ങള്‍ക്കും അനുസൃതമായി സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്ക് ഇടം നല്‍കി കൊണ്ട് അഫ്ഗാനില്‍ പുതിയ ഭരണം സ്ഥാപിക്കുമെന്നാണ് അധികാരത്തിലേറുന്ന സമയത്ത് താലിബാന്‍ പറഞ്ഞത്. എന്നാല്‍ അതിന്റെയെല്ലാം പ്രത്യക്ഷമായ ലംഘനങ്ങള്‍ നമുക്ക് ഇപ്പോള്‍ കാണാവുന്നതാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in