എന്താണ് കൊളീജിയം? കൊളീജിയവുമായി ബന്ധപ്പെട്ട വിവാദങ്ങളും കാരണങ്ങളും

കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമാവുകയാണ്

ജഡ്ജിമാരെ ആര് നിയമിക്കുമെന്നതാണ് ഇപ്പോഴത്തെ തര്‍ക്കം. ഇപ്പോഴത്തെ കൊളീജിയവും സംവിധാനം സുതാര്യമല്ലെന്ന് നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ജഡ്ജിമാരെ നിയമിക്കുന്ന, ജഡ്ജിമാര്‍ മാത്രം ഉള്‍പ്പെട്ട സമിതിയില്‍ തങ്ങളുടെ പ്രതിനിധിയും വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. അതേസമയം ജഡ്ജിമാരായി നിര്‍ദ്ദേശിച്ചവരുടെ രാഷ്ട്രീയ നിലപാടുകള്‍ അവരുടെ നിയമനത്തിന് തടസമാകരുതെന്ന് സുപ്രീംകോടതിയും നിലപാടെടുത്തു. ഇതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കം കൂടുതല്‍ രൂക്ഷമാവുകയാണ്.

1998ലെ തേഡ് ജഡ്ജസ് കേസോടുകൂടി സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നത് കൊളീജിയം സംവിധാനത്തിന് കീഴിലായത്. സുപ്രീംകോടതി കൊളീജിയത്തില്‍ അഞ്ച് അംഗങ്ങളാണുള്ളത്. ഇതില്‍ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാരും ഉള്‍പ്പെടുന്നു. നിലവിലെ ചീഫ് ജസ്റ്റിസിന്റെയും ആ കോടതിയിലെ മറ്റ് രണ്ട് മുതിര്‍ന്ന ജഡ്ജിമാരുടെയും നേതൃത്വത്തിലാണ് ഹൈക്കോടതി കൊളീജിയം. അങ്ങനെ തിരഞ്ഞെടുക്കുന്ന പേരുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. നിയമനം നടത്തുന്നത് സര്‍ക്കാരിന്റെ ഉപദേശത്തോടെ രാഷ്ട്രപതിയാണ്.

കൊളീജിയവുമായി ബന്ധപ്പെട്ട വിവാദങ്ങളും കാരണങ്ങളും

നിരവധി കോടതി ഉത്തരവുകളിലൂടെ സ്ഥാപിതമായ ഒരു സംവിധാനമാണ് കൊളീജിയം. അത് തന്നെയാണ് പ്രാരംഭഘട്ടം മുതല്‍ കൊളീജിയത്തിനെതിരായ വിമര്‍ശനം. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലൂടെ, ജനാധിപത്യപരമായല്ല കൊളീജിയം നിലവില്‍ വന്നതെന്നതാണ് വിമര്‍ശനം. സുപ്രീംകോടതി കൊളീജിയത്തിന് സുതാര്യതയില്ലെന്നതാണ് ഉയരുന്ന മറ്റൊരു വിമര്‍ശനം. ജഡ്ജിമാരെ ജുഡീഷ്യറി സംവിധാനത്തിലെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് നിയമിക്കുന്നു എന്നത് ജനാധിപത്യപരമായ രീതിയല്ലെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് മാറ്റാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ 2015ല്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം കൊണ്ടുവന്നത്. അത് റദ്ദാക്കിയതില്‍ സര്‍ക്കാരിനുള്ള അതൃപ്തിയാണ് ഇപ്പോള്‍ ജഡ്ജിമാരുടെ പേരുകള്‍ അംഗീകരിക്കാത്തതിന് കാരണമെന്ന് കോടതി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു.

എന്തായിരുന്നു സുപ്രീംകോടതിയുടെ വിശദീകരണം

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായം രാജ്യത്തെ നിയമമാണെന്നും അത് പ്രഖ്യാപിക്കുന്ന ഏതൊരു നിയമവും എല്ലാവര്‍ക്കും ബാധകമാണെന്നും അതേസമയം, യോഗ്യതയുള്ളവരും അര്‍ഹരുമായ ആളുകളുടെ ശുപാര്‍ശകള്‍ക്ക് നിയമ-നീതി മന്ത്രാലയം അംഗീകാരം നല്‍കിയില്ലെ പ്രത്യാരോപണങ്ങളുമായിരുന്നു സുപ്രീംകോടതി ഉയര്‍ത്തിയിരുന്നത്.

സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി നിരവധി ജഡ്ജിമാരുടെ നിയമനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം വൈകുന്നത്. ഇത് രാജ്യത്തെ നീതിന്യായ സംവിധാനത്തെയും ബാധിക്കുന്നു. കൊളീജിയം സംവിധാനത്തിനെതിരെ ഉന്നയിക്കുന്ന സുതാര്യത ഇല്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും ജൂഡീഷ്യറിയെക്കൂടി പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. രാജ്യത്തെ പല ഭരണഘടനാ സ്ഥാപനങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ സാഹചര്യത്തില്‍ ഈ വിമര്‍ശനം പ്രസക്തവുമാണ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in