മണിപ്പൂര്‍ മനുഷ്യത്വം മരവിച്ച നാട്, ഇനിയൊരു തിരിച്ചുപോക്കില്ല: ഇറോം ശര്‍മിള

കലാപങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങൾ മനസിലാക്കാതെ പരസ്പരം ദ്രോഹിച്ച്‌ എരിഞ്ഞുതീരുകയാണ് മണിപ്പൂർ ജനതയെന്ന് ഇറോം ശര്‍മിള

സഹനസമരത്തിന്റെ പര്യായം, മണിപ്പൂരിലെ സ്ത്രീകൾക്കായി, മണിപ്പൂരി ജനതയ്ക്കായി പോരാടിയ പെൺവീര്യം... അന്നത്തെ മണിപ്പൂർ പോലെ ഇന്നത്തെ മണിപ്പൂരും പൊള്ളിക്കുകയാണ് ഇറോം ചാനു ശർമിളയെന്ന പഴയ സമരനായികയെ. കിരാത പട്ടാളനിയമത്തിനെതിരെ 16 വർഷം ജലപാനമില്ലാതെ ചെയ്ത സമരം അവസാനിപ്പിച്ച ഇറോം, കഴിഞ്ഞ ആറ് വർഷമായി ബെംഗളുരുവിൽ ഭർത്താവും രണ്ട് കുട്ടികളുമൊത്ത് കഴിയുകയാണ്.

മനുഷ്യത്വം മരവിച്ച മണിപ്പൂരിലേയ്ക്ക് ഇനിയൊരു തിരിച്ച് പോക്കിനില്ലെന്ന് ഉറപ്പിച്ചുപറയുകയാണ് ഇറോം ശർമിള.

"ഇനിയൊരു മടക്കമുണ്ടാകില്ല, ഞാൻ ആ നാടുമായുള്ള ബന്ധം അറുത്തുമാറ്റി ഇവിടെ എത്തിയത് മുതൽ മനഃപൂർവം ആരെയും ബന്ധപ്പെടാറില്ല. നാട്ടിൽ ഞാൻ ആകെ സംസാരിക്കുന്നത് എന്റെ മൂത്ത സഹോദരിയോട്‌ മാത്രമാണ്. അതും വല്ലപ്പോഴുമുള്ള ഫോൺ വിളി. അവരും കുടുംബവും വലിയ കഷ്ടത്തിലാണ്. കലാപം സർവ്വരേയും ബാധിച്ചു. പലരും സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്, " ഇറോം പറയുന്നു.

ജന്മനാട്ടിൽനിന്ന് പുറത്തുവരുന്ന വാർത്തകളെല്ലാം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. കലാപങ്ങൾക്കുപിന്നിലെ രാഷ്ട്രീയ താത്പര്യങ്ങൾ മനസിലാക്കാതെ പരസ്പരം ദ്രോഹിച്ച്‌ എരിഞ്ഞുതീരുകയാണ് മണിപ്പൂർ ജനതയെന്നും ഇറോം പറഞ്ഞു. മണിപ്പൂരും കശ്മീരുമൊക്കെ കത്തുമ്പോൾ വിദേശപര്യടനം നടത്തി നയതന്ത്രം പ്രസംഗിക്കുകയാണ് പ്രധാനമന്ത്രി. രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങളൊന്നും തന്നെ ഭരിക്കുന്ന പാർട്ടിക്ക് വിഷയമേ അല്ലെന്നത് അത്ഭുതപ്പെടുത്തുകയാണ്. രാജ്യത്തെ എല്ലാ പൗരന്മാരെയും സമന്മാരായി കാണാൻ ഇവർ ശ്രമിക്കുന്നേയില്ല. മണിപ്പൂരിലെ കുകി സ്ത്രീകളോട് മെയ്‌തി ഗോത്രം കാണിച്ച ക്രൂരതയ്ക്ക് ന്യായീകരണമില്ല. ആ ഗോത്രത്തിന്റെ പ്രതിനിധിയെന്ന നിലയിൽ കുറ്റബോധം തോന്നുന്നുവെന്നും ഇറോം ശർമിള ദ ഫോർത്തിനോട് പറഞ്ഞു.

ഇറോ ശർമിളയും കുടുംബവും
ഇറോ ശർമിളയും കുടുംബവുംഎ പി നദീറ

"മണിപ്പൂരിൽ എന്നല്ല ലോകത്തെവിടെയും കലാപത്തിന്റെ ഇരകൾ സ്ത്രീകളാണ്. ഏത് ഗോത്രമായാലും സ്ത്രീകളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുന്നവരെയാണ് മണിപ്പൂരിൽ കണ്ടത്. സ്ത്രീകളെ ലൈംഗികമായി ആക്രമിച്ച് ആനന്ദം കണ്ടെത്തുന്ന കാടൻ രീതി ഒരു പരിഷ്‌കൃത സമൂഹത്തിലാണ് അരങ്ങേറുന്നത് എന്നോർക്കണം. ലജ്ജകൊണ്ട് എന്റെ തലകുനിയുകയാണ്, " ഇറോം ശർമിളയുടെ വാക്കുകളിൽ സങ്കടവും അമർഷവും.

ഗോത്രവിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. താഴ്വരയിൽ തൊഴിലില്ലായ്മ വ്യാപകമാണ്. മിക്ക യുവാക്കളെയും ഗുണ്ടായിസത്തിലേക്ക് ആകൃഷ്ടരാക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. ഗോത്രവിഭാഗങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾക്ക് ഒരു സർക്കാരും പരിഹാരം ഉണ്ടാക്കുന്നില്ല. അവരിങ്ങനെ അരക്ഷിതരായി തുടരുകയാണ് രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടത്. അപ്പോൾ കലാപം കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിൽ ഒരർഥവുമില്ലെന്നും ഇറോം ശർമിള പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in