ജാദവ് തുടക്കമിട്ട ഇടി

ജാദവ് തുടക്കമിട്ട ഇടി

Updated on
3 min read

സ്വാതന്ത്ര്യപ്പുലരിയുടെ വജ്ര ജൂബിലി ആഘോഷിക്കുകയാണ് രാജ്യം. 1947 ബ്രിട്ടീഷ് അധിനിവേശത്തിന് അറുതി കുറിച്ച ശേഷം ഇന്ത്യ ലോകത്ത് സ്വന്തമായ മേല്‍വിലാസമുണ്ടാക്കിയ 75 വര്‍ഷങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്. എല്ലാ മേഖലയിലുമെന്ന പോലെ കായിക രംഗത്തും ഇന്ത്യക്ക് സ്വന്തം മുദ്ര പതിപ്പിക്കാനായി. ബോക്‌സിങ് റിങ്ങിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഇവയാണ്...

ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡല്‍ നേടിയ കെ.ഡി. ശ്ശദവിനെ അന്നത്തെ മുംബൈ മുഖ്യമന്ത്രി എ.ആര്‍. ആന്തുലെ ആദരിക്കുന്നു.
ഇന്ത്യയുടെ ആദ്യ വ്യക്തിഗത മെഡല്‍ നേടിയ കെ.ഡി. ശ്ശദവിനെ അന്നത്തെ മുംബൈ മുഖ്യമന്ത്രി എ.ആര്‍. ആന്തുലെ ആദരിക്കുന്നു.

1.) ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് മെഡല്‍

ഹെല്‍സിങ്കി ആതിഥ്യം വഹിച്ച 1952 ഒളിമ്പിക്‌സും ജൂലൈ 23 എന്ന തീയതിയും ഇന്ത്യന്‍ കായികലോകം ഒരിക്കലും മറക്കില്ല. കാരണം ലോകകായിക മാമാങ്കമായ ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യമായി ഒരു വ്യക്തിഗത മെഡല്‍ നേടിയത് അവിടെ ആ തീയതിയിലായിരുന്നു.

പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ഖസബ ദാദാ സാഹേബ് ജാദവാണ് സ്വതന്ത്ര ഇന്ത്യക്കു വേണ്ടി ആദ്യമായി വ്യക്തിഗത ഒളിമ്പിക് മെഡലണിഞ്ഞത്. സെമിയില്‍ ജപ്പാന്‍ താരം സൊഹാഷി ഇഷിയോടാണു ജാദവ് തോറ്റത്. 30 മിനിറ്റിനിടെ രണ്ടു തവണ റിങ്ങിലിറങ്ങേണ്ടി വന്നതാണ് ജാദവിനു കൂടുതല്‍ മികച്ച പ്രകടനം നേടാനാകാതെ പോകാന്‍ കാരണം.

ബീജിങ് ഒളിമ്പിക്‌സില്‍ ഇക്വഡോര്‍ താരം കാര്‍ലോസ് ഗോണ്‍ഗോറയെ നേരിടുന്ന ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്.
ബീജിങ് ഒളിമ്പിക്‌സില്‍ ഇക്വഡോര്‍ താരം കാര്‍ലോസ് ഗോണ്‍ഗോറയെ നേരിടുന്ന ഇന്ത്യന്‍ താരം വിജേന്ദര്‍ സിങ്.

2.) വിജേന്ദറിന്റെ വിജയഗാഥ

ഇക്വഡോര്‍ താരം കാര്‍ലോസ് ഗോണ്‍ഗോറയെ ഇടിച്ചുവീഴ്ത്തി വിജേന്ദര്‍ സിങ് ചരിത്രം കുറിക്കുകയായിരുന്നു ചൈനീസ് തലസ്ഥാനമായ ബീജിങ്ങില്‍. ആ ജയത്തിലൂടെ ഇന്ത്യക്ക് ബോക്‌സിങ് റിങ്ങില്‍ നിന്ന് ആദ്യ മെഡലാണ് വിജേന്ദര്‍ സമ്മാനിച്ചത്. തൊട്ടുമുമ്പ് നടന്ന 2004 ഏഥന്‍സ് ഒളിമ്പിക്‌സില്‍ 17-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട വിജേന്ദറിന്റെ ഗംഭീര തിരിച്ചുവരവാണ് ബീജിങ്ങില്‍ കണ്ടത്.

ഒളിമ്പിക് മെഡലുമായി മേരി കോം.
ഒളിമ്പിക് മെഡലുമായി മേരി കോം.

മേരികോമിന്റെ ചരിത്ര വെങ്കലം

അഞ്ച് ലോക കിരീടങ്ങള്‍ നേടിയ മേരികോമിന്റെ ശേഖരത്തിലെ കിട്ടാക്കനിയായിരുന്നു ഒളിമ്പിക് മെഡല്‍. ഓഗസ്റ്റ് എട്ടിന് ലണ്ടനില്‍ വച്ച് 'മാഗ്നിഫിഷ്യന്റ് മേരി' അതും സാധിച്ചെടുത്തു. വനിതകളുടെ. 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച മേരി വെങ്കല നേട്ടത്തിലൂടെ ഇടിക്കൂട്ടില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതാ താരവുമായി. ആദ്യ റൗണ്ടില്‍ പോളണ്ട് താരം കരോളിന മിഷാല്‍സ്യൂക്കിനെ തോല്‍പിച്ചാണ് മേരി തുടങ്ങിയത്. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലില്‍ ടുണീഷ്യന്‍ താരം മരൗവ രഹാലിയെ 15-6എന്ന സ്‌കോറില്‍ തോല്‍പിച്ചു സെമിയില്‍ കടന്ന മേരി മെഡല്‍ ഉറപ്പാക്കി. സെമിയില്‍ ആതിഥേയ താരം നിക്കോള ആഡംസിനെതിരേ മികച്ച പഞ്ചുകളുമായി തുടങ്ങിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ 11-6 എന്ന സ്‌കോറില്‍ തോറ്റു.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയെത്തിയ ഡിങ്കോ സിങ്ങിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണം.
ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയെത്തിയ ഡിങ്കോ സിങ്ങിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണം.

ഡിങ്കോ സിങ്ങിന്റെ സ്വര്‍ണ നേട്ടം

16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യന്‍ ഗെയിംസിലെ ബോക്‌സിങ് റിങ്ങില്‍ നിന്ന് ഇന്ത്യക്കൊരു മെഡല്‍ നേടിക്കൊടുത്തത് ഡിങ്കോ സിങ്ങാണ്. 1998-ല്‍ ബാങ്കോക്കില്‍ നടന്ന ഗെയിംസില്‍ പുരുഷന്മാരുടെ 54 കിലോ ബാന്റംവെയ്റ്റ് വിഭാഗത്തില്‍ ഉസ്‌ബെസ്‌ക്കിസ്ഥാന്‍ താരം തിമൂര്‍ തുല്യാകോവിനെ തോല്‍പിച്ചായിരുന്നു ഡിങ്കോയുടെ സ്വര്‍ണനേട്ടം. അതിനു മുമ്പ് 1982-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ കൗര്‍ സിങ്ങായിരുന്നു അവസാനമായി ബോക്‌സിങ്ങില്‍ സ്വര്‍ണം നേടയിരുന്നത്.

ഒളിമ്പിക് മെഡലുമായി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍.
ഒളിമ്പിക് മെഡലുമായി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍.

ലവ്ലീന നേടിയ ഒളിമ്പിക് മെഡല്‍

മേരികോമിന് ശേഷം ഒരു ഇന്ത്യന്‍ വനിത ബോക്‌സിങ്ങില്‍ ഒളിമ്പിക്സില്‍ നേടിയ മെഡലാണ് ലവ്ലീനയുടേത്. ഓഗസ്റ്റ് നാലിന് ടോക്യോയില്‍ നടന്ന വെല്‍റ്റര്‍വെയിറ്റ് വിഭാഗത്തില്‍ തോറ്റെങ്കിലും വെങ്കലമെഡല്‍ ഉറപ്പിക്കുന്നതായിരുന്നു ആ പ്രകടനം. ഒളിമ്പിക്സ് മെഡല്‍ നേടുന്ന വനിതകളില്‍ രണ്ടാമത്തെയും ഇന്ത്യയുടെ മൂന്നാമത്തെ ബോക്‌സറുമായി ലവ്ലീന.

ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവുമായി നിഖാത് സരീന്‍.
ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവുമായി നിഖാത് സരീന്‍.

നിഖാത് സരീന്റെ ഉദയം

ബോക്‌സിങ് ലോകചാമ്പ്യന്‍ഷിപ്പ് വേദിയില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ഇന്ത്യയുടെ അഞ്ചാം താരമാണ് നിഖാത്. ഫൈനലില്‍ തായ് താരം ജുതാമസ് ജിറ്റ്പോങ്ങിനെയാണ് ഫൈനലില്‍ നിഖാത് തോല്‍പ്പിച്ചത്. 2018ല്‍ മേരികോമിന് ശേഷം ചാമ്പ്യന്‍ഷിപ് നേടുന്ന വനിതയാണ് നിഖാത് സരീന്. ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും നിഖാത് സ്വര്‍ണം നേടി.

logo
The Fourth
www.thefourthnews.in