'ചരിത്രത്തിന്റെ സ്പന്ദമാപിനികള്‍'
നാല് പതിറ്റാണ്ടായി പത്രപ്രവര്‍ത്തനം തുടരുന്ന പ്രവാസി പത്രപ്രവര്‍ത്തകന്‍ മുസാഫിറിന്റെ എറ്റവും പുതിയ ലേഖന സമാഹാരമാണ് ' ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റനക്ഷത്രം.' പത്രപ്രവര്‍ത്തനം, കല, വിദേശ രംഗം, യാത്ര എന്നീ രംഗങ്ങളില്‍ അദ്ദേഹം കണ്ട വേറിട്ട വ്യക്തികളുടെയും സംഭവങ്ങളുടെയും ഉള്‍ക്കാഴ്ചയാണ് ഈ ലേഖന സമാഹാരം.
എണ്‍പതുകളിലും തൊണ്ണുറുകളിലും മലയാളത്തില്‍ ഫീച്ചര്‍ ജേര്‍ണലിസത്തിന്റെ ഏറ്റവും മൂല്യവത്തായ ലേഖനങ്ങള്‍ വന്നിരുന്നത് എസ് ജയചന്ദ്രന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കലാകൗമുദി വാരികയിലായിരുന്നു. കേരളത്തിലെ വനം കൊള്ളയെ വെളിച്ചത്തുകൊണ്ടുവന്ന ' കാട്ടുകള്ളന്മാര്‍' എന്ന വിവാദ വിഖ്യാത ഗ്രന്ഥത്തിന്റെ പിന്നിലെ ആശയം കലാകൗമുദി പത്രാധിപ സമിതിയായിരുന്നു. അതേ ആവേശത്തോടെ മികച്ച രാഷ്ട്രീയ സാമൂഹിക ലേഖനങ്ങള്‍ വന്നിരുന്ന പ്രസിദ്ധീകരണമായ കലാകൗമുദി ഒട്ടേറെ വായനക്കാരെ ആകര്‍ഷിച്ചിരുന്നു.
കലാകൗമുദിയില്‍ ഇടയ്ക്കു വരുന്ന ലേഖനത്തിനു കീഴെ പ്രതൃക്ഷപ്പെട്ടിരുന്ന രണ്ട് പേരുകളായിരുന്നു ബെര്‍ലിനില്‍നിന്ന് കുഞ്ഞനന്തന്‍ നായരും പിന്നെ മുസാഫിറും. കിഴക്കന്‍ യുറോപ്പിലെ കമ്യൂണിസ്റ്റ് ചലനങ്ങളാണ് കുഞ്ഞനന്തന്‍ നായര്‍ ലേഖനങ്ങളിലൂടെ മലയാള വായനക്കാര്‍ക്കു നല്‍കിയിരുന്നതെങ്കില്‍ മുസാഫിര്‍ എഴുതിയത് വൈവിധ്യമാര്‍ന്ന വിഷയങ്ങളായിരുന്നു. കല, സാഹിത്യം, വള്ളുവനാട്ടിലെ വിസ്മൃതരായ നേതാക്കളുടെ ജീവിതം എന്നീവയെക്കുറിച്ചെഴുതി. കൂടാതെ ഇപ്പോള്‍ കത്തിപ്പടര്‍ന്നിരിക്കുന്ന പലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നം എന്നിവയും. പലസ്തീന്റെ 'സ്പാര്‍ട്ടക്കസ്' ആയി യാസര്‍ അറാഫത്തിനെ വിശേഷിപ്പിച്ചെഴുതിയ പലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ പ്രതിരോധത്തെക്കുറിച്ചുള്ള, 'ഒലിവ് മരങ്ങള്‍ ചോര ചെയ്യുന്നു' എന്നൊരു ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ നീറ്റല്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ഒടുവില്‍ ചരിത്രത്തിന്റെ വിച്ഛേദത്തിന് സാക്ഷിയാകേണ്ടി വന്നു വാര്യര്‍ക്ക്.1964 ഏപ്രില്‍ 11, കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നു. ഡല്‍ഹിയിലെ എന്‍ എം ജോഷി ഹാളിലെ ഇടനാഴിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായിനിന്ന വാര്യര്‍ നോക്കിനില്‍ക്കെ കണ്ടത് ദേശീയ കൗണ്‍സില്‍ ബഹിഷ്കരിച്ച് ക്ഷുഭിതരായി 32 സഖാക്കള്‍ ഇറങ്ങിവരുന്നതാണ്.
പലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ച് വ്യത്യസ്തമായ ഉള്‍ക്കാഴ്ച നല്‍കുന്ന ലേഖനങ്ങള്‍ ആദ്യമായി മലയാളത്തില്‍ തുടര്‍ച്ചയായി എഴുതിയത് മുസാഫിറാണ്. നാല് പതിറ്റാണ്ടായി മണലാരണ്യത്തില്‍, ജിദ്ദയില്‍ പത്രപ്രവര്‍ത്തനം നടത്തുന്ന മുസാഫിര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം വീണ്ടും ഓര്‍മകളുണര്‍ത്തിക്കൊണ്ട് പുസ്തകരൂപത്തില്‍ ' ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റനക്ഷത്രം' എന്ന ലേഖന സമാഹാരമായി നമ്മുടെ മുന്നിലെത്തുന്നു.
ഈ പുസ്തകത്തില്‍ തിക്രിയത്തിലെ കിടങ്ങില്‍ ഒളിച്ചുതാമസിച്ച ഇറാഖിലെ സദാം ഹുസൈന്റെ ജീവിതമുണ്ട്. 'മാകന്ദശാഖികളില്‍ മയങ്ങിയ 'രാക്കിളിയെഴുതിയ' പി ഭാസ്‌കരന്‍ മാസ്റ്ററുടെ അവസാന ചിന്തകളുണ്ട് . ആറു പതിറ്റാണ്ടു മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പ് സമയത്തെ അന്തര്‍ നാടകങ്ങള്‍ നേരിട്ട് കണ്ട കെ യു വാര്യര്‍ അതോര്‍മ്മിക്കുന്നുണ്ട്. 'ഇസ്രായേല്‍ ഗെറ്റ് ഔട്ട് ഫ്രം ഫലസ്തീന്‍' എന്ന് അല്‍ജസീറയിലൂടെ ലോകത്തിനോട് വിളിച്ചുപറഞ്ഞ അറബ് - അമേരിക്കന്‍ പത്രപ്രവര്‍ത്തക ഹെലന്‍ തോമസിന്റെ ജീവിതമുണ്ട്. മുസാഫിര്‍ ബോട്‌സ്വാനയിലെ യാത്രയില്‍ കണ്ട ആകാശത്തെ വിസ്മയമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് താലിബാന്‍ അഫ്ഗാനിസ്താനില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി നടന്ന യുദ്ധത്തില്‍ കാബൂള്‍ കത്തിയെരിഞ്ഞപ്പോള്‍, ഒരു മലയാള പത്രത്തില്‍ മുന്‍ പേജില്‍ കുറെക്കാലം കാബൂള്‍ ടൈംസിന്റെ എഡിറ്ററായിരുന്ന ഒരു മലയാളിയെക്കുറിച്ച് ലേഖനം വന്നിരുന്നു. കെ ഉണ്ണികൃഷ്ണവാര്യരെന്ന കെ യു വാര്യരെക്കുറിച്ച് . ആ മാധ്യമ പ്രവര്‍ത്തകന്റെ അഫ്ഗാന്‍ അനുഭവത്തെക്കുറിച്ചായിരുന്നു ലേഖനം. അരനൂറ്റാണ്ട് മുന്‍പ് കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രക്ഷുബ്ധമായ പിളര്‍പ്പ് കാലത്ത് പല അന്തര്‍നാടകങ്ങളും നേരിട്ടുകണ്ട ഒരാളാണ് കെ യു വാര്യരെന്ന് വളരെ കുറച്ചുപേര്‍ക്കെ അറിയാമായിരുന്നുള്ളൂ. വാര്യരുടെ ഭൂതകാലത്തെ ആദ്യമായി അനാവരണം ചെയ്യുന്ന മുസാഫിറിന്റെ ലേഖനമാണ് 'അഫ്ഗാനിസ്ഥാനിലെ മലയാളി പത്രപ്രവര്‍ത്തകന്‍. കെ യു വാര്യര്‍ അന്തരിക്കുന്നതിന് തൊട്ടു മുന്‍വര്‍ഷം നടത്തിയ അഭിമുഖമാണ് ഈ വിശദമായ ലേഖനം.
പാലക്കാട് തൃത്താലക്കാരനായ കെ യു വാര്യര്‍ ഡല്‍ഹിയില്‍ അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ്. അന്നത്തെ പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഇംഗ്ലിഷിലെഴുതി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നത് നല്ല ഭാഷാ സ്വാധീനമുള്ള വാര്യരായിരുന്നു. ഭൂപേഷ് ഗുപ്തയ്ക്കു പ്രിയങ്കരനായ കേട്ടെഴുത്തുകാരനായിരുന്നു വാര്യര്‍. ഭൂപേഷ് ഗുപ്തയെ നേതാവായല്ല രാഷ്ട്രീയഗുരുവായാണ് കെ യു വാര്യര്‍ കണ്ടിരുന്നത്.
ഒടുവില്‍ ചരിത്രത്തിന്റെ വിച്ഛേദത്തിന് സാക്ഷിയാകേണ്ടി വന്നു വാര്യര്‍ക്ക് .1964 ഏപ്രില്‍ 11, കമ്യുണിസ്റ്റ് പാര്‍ട്ടി പിളരുന്നു. ഡല്‍ഹിയിലെ എന്‍ എം ജോഷി ഹാളിലെ ഇടനാഴിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായിനിന്ന വാര്യര്‍ നോക്കിനില്‍ക്കെ കണ്ടത് ദേശീയ കൗണ്‍സില്‍ ബഹിഷ്കരിച്ച് ക്ഷുഭിതരായി 32 സഖാക്കള്‍ ഇറങ്ങിവരുന്നതാണ്. അത് സംഭവിച്ചു. കമ്യൂുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു.
അന്നു നടന്ന സി പി ഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ എസ് എ ഡാങ്കെയുടെ കത്തുകള്‍ ഒരു കമ്മിഷനെ വെച്ച് പരിശോധിച്ച് സത്യാവസ്ഥ അറിയണമെന്നും ഇടതു ചേരി ആവശ്യപ്പെട്ടു. ഡാങ്കേ ആഭ്യന്തര മന്ത്രിയായ ഗുല്‍സാരിലാല്‍ നന്ദയെ നേരിട്ട് ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ചൈനീസ് പക്ഷക്കാരുടെ പേരുകള്‍ നല്‍കിയിരുന്നു.. ഇവര്‍ രാജ്യത്തിന്റെ സുരക്ഷക്ക് എതിരാണെന്നും ഡാങ്കെ നന്ദയെ ധരിപ്പിച്ചു.
എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ ഡാങ്കെ പാര്‍ട്ടി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് അവര്‍ യോഗത്തില്‍ ഉന്നയിച്ചു. ഡാങ്കെയുടെ കത്ത് പ്രസിദ്ധീകരിച്ച 'കറന്റ് ' വാരികക്കെതിരെ പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഇതെല്ലാം ഡാങ്കെ പക്ഷം നിരാകരിച്ചതോടെ 32 അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. അതോടെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു.
ഇഎംഎസ്, എകെജി, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍, സിഎച്ച് കണാരന്‍, ഇകെ ഇമ്പിച്ചി വാവ, എവി കുഞ്ഞമ്പു എന്നീ ഏഴു പേരാണ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ കേരളത്തില്‍ നിന്നുള്ള പ്രമുഖർ. 'അഖിലേന്ത്യാ തലത്തില്‍ പ്രശസ്തരായ പി സുന്ദരയ്യ, ജോതി ബസു, എം ബസവ പുന്നയ്യ, പ രാമമൂര്‍ത്തി, ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്ത്, മുസഫര്‍ അഹമ്മദ് എന്നിവരും ഈ 32 പേരില്‍ ഉണ്ടായിരുന്നു.
തന്നോടൊപ്പം വള്ളുവനാട്ടില്‍ ഒളിവിലും തെളിവിലും കഴിഞ്ഞ് പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ പ്രവര്‍ത്തിച്ച ഇകെ ഇമ്പിച്ചി ബാവ ഇറങ്ങിവന്നപ്പോള്‍ വാര്യരെ കണ്ട് മുഖം തിരിച്ചു. കാരണം വാര്യര്‍ ഔദ്യോഗിക പക്ഷത്താണ്. വ്യക്തിബന്ധങ്ങളും പാര്‍ട്ടിയോടൊപ്പം പിളര്‍ന്നതായി വാര്യര്‍ക്ക് അന്ന് മനസിലായി.
''ഒന്നിച്ച് നിന്നവര്‍ ഭിന്നിച്ചുനിന്നു പോരടിക്കുന്ന കാഴ്ച അന്ന് ഉണ്ണി കൃഷ്ണവാര്യരെപ്പോലെ നിരവധി സഖാക്കളുടെ ഉള്ളുലച്ചു.' നേതാക്കളുടെ വൈരാഗ്യം, പരസ്പര സ്പര്‍ദ്ധ ,അധികാരക്കൊതി , ഈഗോയിസം ... ആശയപരമായ വൈജാത്യത്തെ പിറകിലാക്കി വ്യക്തിഹത്യയുടെയും ശത്രുതയുടെയും പരിണതി കൂടിയായിരുന്നു കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് . പക്ഷേ, ഇപ്പോള്‍ അതേകുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ഇപ്പോള്‍ നമ്മളോടൊപ്പമില്ലാത്ത നേതാക്കളെക്കുറിച്ച് പഴി പറയാന്‍ എനിക്കാവില്ല,'' വാര്യര്‍ മുസാഫിറിനോട് പറഞ്ഞു.
പിളര്‍പ്പിനു തൊട്ടുമുന്‍പ് പാര്‍ട്ടി പത്രമായ 'ന്യൂ ഏജ് ' ഔദ്യോഗിക നിലപാടുകള്‍ ന്യായികരിക്കുകയും ചൈനീസ് അനുകൂല ലേഖനങ്ങള്‍ തമസ്‌കരിക്കുകയും ചെയ്തു. ന്യൂ എജിന്റെ ചീഫ് എഡിറ്ററായ ഇഎംഎസ് എഴുതിയ 'ചൈനീസ് ചാരന്മാര്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്ത പി സുന്ദരയ്യ, ബിടി രണദിവെ എന്നിവരെ വിട്ടയയ്ക്കണമെന്ന പ്രസ്താവനയും രണ്ടു ലക്കത്തിലേക്കുള്ള ചൈനീസ് നയം സംബന്ധിച്ച ഇ എം എസിന്റെ ലേഖനങ്ങളും ന്യൂ ഏജിന്റെ ന്യൂസ് റൂമിലെ ചവറ്റുകൊട്ടയില്‍ പോയി.
റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ പ്രവദയില്‍ വന്ന ചൈനീസ് വിരുദ്ധ ലേഖനങ്ങളെല്ലാം തന്നെ ഉണ്ണി കൃഷ്ണവാര്യരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് പരിഭാഷപ്പെടുത്തി ന്യൂ എജില്‍ പ്രസിദ്ധീകരിച്ചു. തന്റെ ലേഖനം അച്ചടിക്കാത്ത ന്യൂ ഏജ് ഓഫീസിന്റെ പടി പിന്നീട് ഇഎംഎസ് ചവിട്ടിയില്ലെന്നും വാര്യര്‍ പറയുന്നു.
താങ്കളാണോ ഇ എം എസിന്റെ ലേഖനം പൂഴ്ത്തിവെച്ചതെന്ന മുസാഫിറിന്റെ ചോദ്യത്തിന് വാര്യര്‍ പ്രതികരിച്ചില്ല. ഇപ്പോഴും പാര്‍ട്ടി കാര്‍ഡ് ഹോള്‍ഡറായ, അച്ചടക്കമുള്ള പ്രവര്‍ത്തകനായതിലാകാം. പക്ഷേ, മറു ചേരിയിലുള്ള ഇ എം എസിനെ കുറിച്ച് മറിച്ചൊരു അഭിപ്രായം ഉണ്ണികൃഷ്ണ വാര്യര്‍ക്കില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോഴും ചിലപ്പോഴൊക്കെ ന്യൂ ഏജിന്റെ മുഖ പ്രസംഗങ്ങള്‍ കൃത്യമായി എഴുതുന്ന ഇ എം എസിനെ വാര്യര്‍ ഓര്‍ക്കുന്നുണ്ട്. ''ആ എഴുത്തിന്റെ സരളതയും സമഗ്രതയും കണ്ടുപഠിക്കേണ്ടതാണ്.'' വാര്യര്‍ പറഞ്ഞു.
ദേശാഭിമാനി, ജനയുഗം, നവയുഗം, ദേശീയതലത്തില്‍ ന്യൂ ഏജ്, ശങ്കേഴ്‌സ് വീക്കിലി, മെയിന്‍ സ്ട്രീം, പേട്രിയറ്റ്, പിന്നീട് അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായ 'കാബൂള്‍ ടൈംസി' ന്റെ എഡിറ്റര്‍ വരെ നീണ്ട ദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതമാണ് കെ യു വാര്യരുടേത്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയോടൊപ്പം പത്രപവര്‍ത്തനത്തെ ചേര്‍ത്ത് നിർത്തിയ ഒരാള്‍. ''വേണ്ടത്ര പരിഗണിക്കാതെ പോയ അനുഭവസമ്പന്നനായ ഈ മാധ്യമപ്രവര്‍ത്തകന്റെ ജീവിതം മാധ്യമ-രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കു പല പാഠങ്ങളും നല്‍കുന്നു,'' മുസാഫിര്‍ എഴുതുന്നു.
കോര്‍പ്പറേറ്റ് ലോകത്ത് നടക്കുന്ന പതിവുള്ള ചതിയാണോ, ഒപ്പമുള്ളവരുടെ ചതിയാണോ - തീരുമാനങ്ങള്‍ ഒറ്റെക്കെടുക്കുന്ന രാമചന്ദ്രന്റെ ചില കണക്കൂട്ടലുകള്‍ അമ്പേ തെറ്റിയതോ ആവാം. സഹസ്രകോടികളുടെ കുതിപ്പ് തീര്‍ന്ന് ഭാഗ്യം കൈവിട്ടു മഹാപതനത്തിലേക്ക് വഴുതിവീണു രാമചന്ദ്രനെന്ന് മുസാഫിര്‍ രേഖപ്പെടുത്തുന്നു
വ്യവസായിയായ ആറ്റ്ലസ് രാമചന്ദ്രന്റെ കഥ ഒരു അറബിക്കഥ പോലെയാണ്. ബാങ്ക് മാനേജറില്‍നിന്ന് 20 രാജ്യങ്ങളിലായി 50 ഷോറുമുകളുള്ള വ്യവസായ അറ്റ്ലസായി വ്യാപിച്ച ആ വിജയകഥ മുസാഫിര്‍ എഴുതുന്നു. ഭാഗ്യം കനിഞ്ഞനുഗ്രഹിച്ചുവെന്ന് രാമചന്ദന്‍ തന്നെ പറഞ്ഞ കഥ. സ്വര്‍ണവ്യാപാരത്തിനോടൊപ്പം കല, സാഹിത്യം, സിനിമയുമൊക്കെ രാമചന്ദ്രന്റെ ടച്ചില്‍ ഗള്‍ഫ് മെഗാഷോയായുമൊക്കെ വന്‍ വിജയമായി വളര്‍ന്നു.
തന്റെ പരസ്യത്തില്‍ സ്വന്തം സ്വരത്തില്‍ ' ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന ടാഗ് ലൈന്‍ മലയാളി മനസില്‍ , അനശ്വര പ്രതിഷ്ഠ നേടി. യേശുദാസിന്റെ സ്വരം പോലെ, അറ്റ്‌ലസ് രാമചന്ദ്രന്റെ ശബ്ദം മലയാളക്കരയില്‍ സുപരിചിതമായി. കേന്ദ്രമായാലും കേരളമായാലും രാമചന്ദ്രന്റെ ആതിഥ്യം സ്വീകരിക്കാത്ത മലയാളി രാഷ്ട്രീയ നേതാക്കള്‍ കുറവായിരുന്നു.
പൊടുന്നനെയായിരുന്നു ബിസിനസ് സാമ്രാജ്യത്തിന് മേല്‍ കരിനിഴല്‍ വീഴാന്‍ ആരംഭിച്ചത്. 2015 ല്‍ ആരംഭിച്ച തകര്‍ച്ച. മൂന്നരപ്പതിറ്റാണ്ടായി രാമചന്ദ്രന്‍ കെട്ടിപ്പൊക്കിയ അറ്റ്‌ലസ് ജ്വല്ലറി ശൃംഖല തകര്‍ന്നു. കോര്‍പ്പറേറ്റ് ലോകത്ത് നടക്കുന്ന പതിവുള്ള ചതിയാണോ, ഒപ്പമുള്ളവരുടെ ചതിയാണോ - തീരുമാനങ്ങള്‍ ഒറ്റെക്കെടുക്കുന്ന രാമചന്ദ്രന്റെ ചില കണക്കൂട്ടലുകള്‍ അമ്പേ തെറ്റിയതോ ആവാം. സഹസ്രകോടികളുടെ കുതിപ്പ് തീര്‍ന്ന് ഭാഗ്യം കൈവിട്ടു മഹാപതനത്തിലേക്ക് വഴുതിവീണു രാമചന്ദ്രനെന്ന് മുസാഫിര്‍ രേഖപ്പെടുത്തുന്നു. കോടികളുടെ ബാങ്ക് വായ്പ സമയത്ത് തിരിച്ചടയ്ക്കാത്തതിനാല്‍ രാമചന്ദ്രന്‍ ജയിലിലായി. എല്ലാം നഷ്ടപ്പെട്ട അവസ്ഥ. ആയിരത്തൊന്നു രാവുകളേക്കാള്‍ അധികം ജയിലില്‍ കിടന്നു.
എല്ലാം നഷ്ടപ്പെട്ട ശതകോടീശ്വരനെ ജയിലില്‍ കാണാന്‍ അധികമാരും ചെന്നില്ലെന്ന് അദ്ദേഹം മനസ്താപപ്പെട്ടതായി മുസാഫിര്‍ പറയുന്നുണ്ട്. കൂടെനിന്നവരും പ്രിയപ്പെട്ട സ്വന്തം ജോലിക്കാരടക്കം ഒഴിഞ്ഞുമാറിയപ്പോള്‍, രാമചന്ദ്രന്‍ അവരെ പഴിച്ചില്ല. തന്നെ വഞ്ചിച്ചവരെ ശപിച്ചില്ല. ആയിരത്തൊന്നു രാവുകളിലധികം മണലാര്യത്തിലെ ജയിലില്‍ പുറംലോകം കാണാതെ കഴിഞ്ഞപ്പോഴും അദ്ദേഹം നഷ്ടബോധം പ്രകടിപ്പിച്ചില്ല. വൈശാലി രാമചന്ദ്രനില്‍നിന്ന് അറ്റ്‌ലസ് രാമചന്ദ്രനിലേക്കുള്ള ദൂരം വിജയകരമായി മുന്നേറിയ സുവര്‍ണനാളുകളിലെ ആത്മവിശ്വാസം അപ്പോഴും അദ്ദേഹം കൈവിട്ടിരുന്നില്ല. പൂജ്യത്തില്‍നിന്ന് വീണ്ടും ആരംഭിച്ച് നേടാമെന്ന പ്രതീക്ഷ ആ എൺപതുകാരനുണ്ടായിരുന്നു. അത് മുസാഫിറിനോട് പറയുകയും ചെയ്തു. ''ഞാന്‍ തിരിച്ചു വരും. അറ്റ്‌ലസ് ജ്വല്ലറിയുടെ ഒരു ശാഖയെങ്കിലും ദുബായില്‍ തുറക്കും അതിനുള്ള നിക്ഷേപകരെ ഞാന്‍ കണ്ടെത്തും.''
ഒന്നും സംഭവിച്ചില്ല. അറബിക്കഥയിലെ അദ്ഭുതങ്ങളൊന്നും ആവര്‍ത്തിച്ചില്ല. പക്ഷേ, വിധി ഇടപ്പെട്ടില്ലായിരുന്നെങ്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലയുടെ അധിപനാകേണ്ട രാമചന്ദ്രന്‍ ദുബായിലെ ഒരു ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. ദുബായിലെ ക്രിമിറ്റോറിയത്തില്‍ , പൂര്‍ത്തിയാകാത്ത അവസാന മോഹങ്ങളോടൊപ്പം രാമചന്ദ്രന്‍ എരിഞ്ഞടങ്ങുമ്പോള്‍ എഴുതി പൂര്‍ത്തിയാക്കാത്ത തന്റെ ആത്മകഥ കേമമായി പ്രസാധനം നടത്തണമെന്ന ആഗ്രഹം കൂടി ചാരമായി.
ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ക്കൂടി കടന്നുപോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഉയര്‍ച്ച താഴ്ചകള്‍ വായിക്കുന്നവരുടെ മനസില്‍ തൊടുന്ന വാക്കുകളിലൂടെ എഴുതിയ മുസാഫിറിന്റെ ലേഖനം, സിങ്കപ്പൂരില്‍ ആഗോള വ്യവസായ സാമ്രാജ്യം സ്ഥാപിച്ച്, കോര്‍പ്പറേറ്റ് കുരുക്കുകളുടെ ഇരയായി, ഒടുവില്‍ തിഹാര്‍ ജയിലില്‍ ചികിത്സ പോലും കിട്ടാതെ മരിച്ച ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ളയുടെ ദുരന്തത്തെ ഓര്‍മിപ്പിക്കുന്നു.
തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഒരു നിര്‍ണായകഘട്ടത്തില്‍ എല്ലാ ഗ്രഹങ്ങളും അവര്‍ക്ക് പുറംതിരിഞ്ഞുനിന്നുവെന്ന സമാനത രാമചന്ദനും രാജന്‍ പിള്ളയ്ക്കും അവസാനകാലത്ത് ജീവിതത്തില്‍ നേരിടേണ്ടിവന്നു.
കാലിക പ്രസക്തി നഷ്ടപ്പെടാത്ത വിഷയങ്ങളുടെ ഒരു സമാഹാരം സ്വന്തം അനുഭവങ്ങളിലൂടെ എഴുതിയ മുസാഫിറിന്റെ ഈ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന, ലളിതമായ ശൈലിയിലാണ് എഴുതിരിക്കുന്നത്
പലസ്തീന്‍- ഇസ്രായേല്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഗാസയുടെ ചോരപുരണ്ട ഭൂതകാലത്തെക്കുറിച്ച് പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ ഈ പുസ്തകങ്ങളിലുണ്ട്. 2010 മേയ് 31 ന് ഉപരോധത്തില്‍ പെട്ട് ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയ്ക്ക് ഭക്ഷ്യസാമഗ്രികളും മരുന്നും അതാവശ്യ സാധനങ്ങളുമായി പോയ തുര്‍ക്കിയുടെ ഫ്രീഡംഫ്‌ളോട്ടില എന്ന കപ്പല്‍ ആക്രമിച്ച് ഒൻപതു പേരെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ നിഷ്ഠൂര കൃത്യം ചരിത്രത്തിലെ സമാനകളില്ലാത്ത യുദ്ധ കുറ്റങ്ങളിലൊന്നാണെന്ന് ഈ ലേഖനം നമ്മെ ഓര്‍മിപ്പിക്കുന്നു.
സംസ്‌കൃതത്തില്‍ പ്രസംഗിച്ച് ലോക് സഭയെ അമ്പരിപ്പിച്ച കമ്യൂണിസ്റ്റ് നേതാവ് ഹിരണ്‍ മുഖര്‍ജി, ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹികരംഗത്ത് അസാമാന്യ സംഭാവനകള്‍ നല്‍കിയ ഒറ്റപ്പാലംകാരായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍, വി പി മേനോന്‍, സര്‍ക്കസ് കൂടാരങ്ങളുടെ ചരിത്രകാരന്‍ ശ്രീധരന്‍ ചമ്പാട്, ഒറ്റ ഗാനം കൊണ്ട് ആസ്വാദ ഹൃദയയങ്ങളെ കീഴടക്കിയ ഗായിക മിന്‍ മിനി, ചായങ്ങളാല്‍ സിംഫണി തീര്‍ത്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ തുടങ്ങി നിരവധി വ്യക്തി ചിത്രങ്ങള്‍ മുസാഫിര്‍ വാക്കുകളാല്‍ ഇതില്‍ വരച്ചിട്ടുണ്ട്.
സമകാലീന പ്രസക്തി നഷ്ടപ്പെടാത്ത വിഷയങ്ങളുടെ ഒരു സമാഹാരം സ്വന്തം അനുഭവങ്ങളിലൂടെ എഴുതിയ മുസാഫിറിന്റെ ഈ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന, ലളിതമായ ശൈലിയിലാണ് എഴുതിരിക്കുന്നത്. വള്ളുവനാട് തൊട്ട് ആഫ്രിക്ക വരെയുള്ള വ്യക്തികള്‍, സംഭവങ്ങള്‍ ചരിത്രാന്വേഷണങ്ങളായി സമ്മേളിച്ച 'ആഫ്രിക്കന്‍ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം' തീര്‍ച്ചയായും സമകാലീന വായന അര്‍ഹിക്കുന്ന സമാഹാരമാണ്. ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 435 രൂപയാണ് വില.