ഭൂമി ഇടിഞ്ഞുതാഴുന്നു;  ആശങ്കയില്‍ ജോഷിമഠ്; കേന്ദ്രസംഘം ഇന്നെത്തും

ഭൂമി ഇടിഞ്ഞുതാഴുന്നു; ആശങ്കയില്‍ ജോഷിമഠ്; കേന്ദ്രസംഘം ഇന്നെത്തും

പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങള്‍ സർക്കാർ ഊർജിതമാക്കി
Updated on
1 min read

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം പഠിക്കാൻ ഇന്ന് കേന്ദ്ര സംഘമെത്തും. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങള്‍ സർക്കാർ ഊർജിതമാക്കി. അതിശൈത്യവും റോഡുകള്‍ തകർന്നതും ഒഴിപ്പിക്കലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 600 ലധികം കുടുംബങ്ങളെ ഇതിനകം മാറ്റിപ്പാർപ്പിച്ചു. കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിങി ധാമി അറിയിച്ചു. ഒഴിപ്പിക്കലിന് ആവശ്യമെങ്കില്‍ ഹെലികോപ്റ്റർ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം പഠിച്ച് സമിതി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം.

ആസൂത്രണമില്ലാത്തതും, വൻതോതിലുള്ള നിർമാണ പ്രവൃത്തികളുമാണ് അപൂർവ പ്രതിഭാസത്തിന് കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. അശാസ്ത്രീയ നിർമാണമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കാട്ടി സർക്കാരിനെതിരെ നാട്ടുകാരും രംഗത്തെത്തിയിരുന്നു.

ആസൂത്രണമില്ലാത്തതും, വൻതോതിലുള്ള നിർമാണ പ്രവൃത്തികളുമാണ് അപൂർവ പ്രതിഭാസത്തിന് കാരണമെന്ന് രാഹുല്‍ ഗാന്ധി

ചമോലി ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 6000 അടി ഉയരത്തിലാണ് ജോഷിമഠ് നഗരം. ഡിസംബർ 24 മുതലാണ് ഭൂമിയില്‍ വിള്ളല്‍ വീണുതുടങ്ങിയത് പ്രകടമായത്. ജനുവരി ആദ്യ ദിവസങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ വീണുതുടങ്ങിയതോടെയാണ് ആശങ്കയേറിയത്. ഇതിനകം അഞ്ഞൂറിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ് ജോഷിമഠ്. ബദരീനാഥ്, ഔലി, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഒരു രാത്രി വിശ്രമ കേന്ദ്രമാകുന്ന ഈ നഗരം വിനോദസഞ്ചാരത്തിന് കൂടി പേരുകേട്ടതാണ്.

വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം

വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ് അപകടമുണ്ടായതെന്നാണ് ഉയരുന്ന ആക്ഷേപം. ഭൗമശാസ്ത്രജ്ഞർ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന ഗുരുതരമായ പ്രശ്നത്തെ സൂചിപ്പിക്കുന്ന ആദ്യത്തെ റിപ്പോര്‍ട്ട് വന്നത് 1976-ലാണ്. ആ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച മിശ്ര കമ്മീഷന്‍ നിര്‍ണായകമായ ഒരു വിവരത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ജോഷിമഠ് സ്ഥിതിചെയ്യുന്നത് പരമ്പരാഗതമായി മണ്ണിടിയുന്ന ഭൂമിയിലാണ്. നിര്‍മാണ പ്രവർത്തനങ്ങള്‍ വർധിച്ചതും, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവിടത്തെ ഭൂമിയെ കൂടുതല്‍ അസ്ഥിരമാക്കിയെന്നാണ് വിലയിരുത്തലുകള്‍.

logo
The Fourth
www.thefourthnews.in